ADVERTISEMENT

തിരുവനന്തപുരം∙ യുഎഇ കോൺസുലേറ്റുമായി മന്ത്രി കെ.ടി. ജലീൽ പല കാര്യങ്ങൾക്കും ബന്ധപ്പെട്ടതു പ്രോട്ടോകോൾ ലംഘിച്ചാണെന്ന് അന്വേഷണ ഏജൻസികൾ വിദേശകാര്യ മന്ത്രാലയത്തിനു റിപ്പോർട്ടു നൽകി. മന്ത്രിമാർ നേരിട്ടു വിദേശ രാജ്യങ്ങളുടെ ഓഫിസുമായി ബന്ധപ്പെടരുതെന്ന നിർദേശം ലംഘിച്ച ജലീൽ 2018നുശേഷം നിരവധി സ്വകാര്യ സന്ദർശനങ്ങൾ യുഎഇ കോൺസുലേറ്റിൽ നടത്തിയെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ചട്ടലംഘനം സംബന്ധിച്ച കാര്യങ്ങളിൽ നടപടിയെടുക്കേണ്ടതു വിദേശകാര്യ മന്ത്രാലയമാണ്.

നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിനൊപ്പം സർക്കാർ സ്ഥാപനത്തിന്റെ വാഹനത്തിൽ അതു വിതരണം ചെയ്തതു ഗുരുതരമായ വീഴ്ചയാണെന്നു റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന പ്രോട്ടോകോൾ ഓഫിസറെ ഒഴിവാക്കിയാണ് ജലീൽ യുഎഇ കോൺസുലേറ്റുമായി ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തിൽനിന്നു രേഖകൾ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നൽകിയത്. മതഗ്രന്ഥങ്ങൾ സ്വീകരിച്ചതിനു പുറമേ മറ്റെന്തെങ്കിലും ഇടപാടുകൾ ജലീലിന്റെ ഭാഗത്തുനിന്നുണ്ടായോ എന്നാണു പരിശോധിക്കുന്നത്. കോൺസുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ചു കൂടുതൽ വ്യക്തത വരുത്താൻ വരുംദിവസങ്ങളിൽ ജലീലിന്റെ മൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്.

മതഗ്രന്ഥം ഉൾപ്പെടെയുള്ള പാഴ്സലുകൾ കോൺസുലേറ്റിലെത്തിയ തീയതികളിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല.

യുഎഇ കോണ്‍സുൽ ജനറലിന്റെ സെക്രട്ടറിയായതിനാൽ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നതു സ്വപ്നയാണ്. പ്രോട്ടോകോൾ വിഭാഗത്തിന്റെ അനുമതിയില്ലാതെ സർക്കാർ ഉദ്യോഗസ്ഥരുമായി നേരിട്ടു ബന്ധം സ്ഥാപിക്കുകയായിരുന്നു സ്വപ്നയുടെ പതിവ്. കോൺസുലേറ്റിലെ സ്വകാര്യ ചടങ്ങുകളിൽ മന്ത്രിമാരെയും പ്രമുഖരെയും പങ്കെടുപ്പിച്ചാണ് ബന്ധം വിപുലമാക്കിയത്.

കോൺസുലേറ്റിലേക്കെത്തുന്ന പാഴ്സലുകളുടെ കാര്യവും പുറംകരാറുകളുടെ കാര്യവും നിയന്ത്രിച്ചിരുന്നത് സ്വപ്നയാണ്. 2018 മുതൽ യുഎഇ കോൺസുലേറ്റിലേക്കെന്ന പേരിൽ മതഗ്രന്ഥങ്ങൾ വന്നിരുന്നതായി കസ്റ്റംസ് പരിശോധനയിൽ മനസിലായി. വിമാനത്താവളത്തിൽനിന്ന് ലോറിയിലെത്തിക്കുന്ന പാഴ്സലുകൾ തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും മലപ്പുറത്തും വിതരണം ചെയ്യുകയായിരുന്നു പതിവ്.

Content Highlight: UAE Consulate, KT Jaleel, Protocol Violation, Kerala Gold Smuggling, Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com