കേന്ദ്ര സർക്കാർ, ബാങ്ക് ജോലിക്ക് ഒറ്റ പരീക്ഷ; വരുന്നു, ദേശീയ റിക്രൂട്ട്മെന്‍റ് ഏജൻസി
Mail This Article
ന്യൂഡല്‍ഹി ∙ കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല ബാങ്ക് എന്നിവിടങ്ങളിലെ ജോലികള്‍ക്ക് ഇനി മുതല്‍ പൊതു യോഗ്യതാപരീക്ഷ. രാജ്യമാകെ ഒറ്റ പരീക്ഷ നടത്താന്‍ നാഷനല്‍ റിക്രൂട്ട്മെന്‍റ് ഏജന്‍സി രൂപീകരിക്കാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ജോലിക്കായി നിരന്തര പരീക്ഷകൾ, ഉദ്യോഗാര്‍ഥികളും സര്‍ക്കാരും നേരിടുന്ന പ്രതിസന്ധികൾ, സമയ നഷ്ടം, പണച്ചെലവ്.. ഇതെല്ലാം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പൊതു യോഗ്യതാപരീക്ഷ ഏര്‍പ്പെടുത്തുന്നത്. ഗസറ്റഡ് ഇതര തസ്തികകളിലെ നിയമനത്തിനാകും ഒറ്റ പരീക്ഷ.
സ്റ്റാഫ് സിലക്‌ഷന്‍ കമ്മിഷന്‍, റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ബാങ്കിങ് പഴ്സനല്‍ സിലക്‌ഷന്‍ എന്നിവ ചേര്‍ന്നാകും പുതിയ പരീക്ഷ നടത്തിപ്പ് സംവിധാനം. 12 ഭാഷകളിലാണ് പരീക്ഷ നടത്തുക. ഒാണ്‍ലൈനായിരിക്കും. ജില്ലയില്‍ ചുരുങ്ങിയത് ഒരു കേന്ദ്രമുണ്ടാകും. ഒറ്റത്തവണ റജിസ്ട്രേഷനാണ്.
റാങ്ക് പട്ടികയുടെ കാലാവധി മൂന്നു വര്‍ഷം. റാങ്ക് െമച്ചപ്പെടുത്താന്‍ അവസരം ലഭിക്കും. പ്രാഥമിക പരീക്ഷയ്ക്കുശേഷം തൊഴില്‍മേഖലയ്ക്ക് അനുസരിച്ച് വിദഗ്ധ പരീക്ഷയുമുണ്ടാകും. പ്രതിവര്‍ഷം കേന്ദ്ര സര്‍ക്കാരിലെ ഒന്നേകാല്‍ ലക്ഷം തസ്തികകളിലേക്കു മൂന്ന് കോടിയോളം പേര്‍ പരീക്ഷയെഴുതുന്നുണ്ട്.
English Summary: National Recruitment Agency gets Cabinet's nod. Common Eligibility Test for govt jobs, PSBs