ADVERTISEMENT

കൊച്ചി∙ കോവിഡ് രോഗികളുടെ സിഡിആർ(കോൾ ഡീറ്റെയിൽസ് റെക്കോർഡ്) ശേഖരിക്കുന്ന വിഷയത്തിൽ ഹൈക്കോടതിയിൽ മലക്കം മറിഞ്ഞ് സർക്കാർ. രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ ശേഖരിക്കുന്നില്ലെന്നും പകരം ടവർ ലൊക്കേഷൻ മാത്രമാണ് ശേഖരിക്കുന്നത് എന്നുമാണ് കോടതിയെ അറിയിച്ചത്.

കോവിഡ് രോഗികൾ ക്വാറന്റീൻ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും സമ്പർക്കപ്പട്ടിക കണ്ടെത്താനുമാണ് ഇത്. അതുകൊണ്ടു തന്നെ ഭരണഘടനാ ലംഘനം നടക്കുന്നില്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. സിഡിആർ ശേഖരിക്കുന്നതിനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണു സർക്കാരിന്റെ വിശദീകരണം.

അതേസമയം, വ്യക്തികളുടെ ടവർ ‍ലൊക്കേഷൻ മാത്രമായി ലഭിക്കുമോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ സാങ്കേതികപരമായ ചില സംശയങ്ങൾ കോടതി ഉന്നയിച്ചു. ഇതെല്ലാം വ്യക്തമാകുന്ന വിവരങ്ങൾ ഉൾപ്പെടുത്തി ഒരു വിശദീകരണം നൽകാൻ സർക്കാരിനോടു കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും എതിർകക്ഷികളാക്കിയാണു ഹർജി കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

സിഡിആർ ശേഖരിക്കൽ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്നു ചൂണ്ടിക്കാണിച്ചാണു പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതു ഭരണഘടനാ വിരുദ്ധമാണ്. ക്വാറന്റീൻ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ കോവിഡ് രോഗികളുടെ ടവർ ലൊക്കേഷൻ മാത്രം ശേഖരിച്ചാൽ മതിയാകുമെന്നുമായിരുന്നു ചെന്നിത്തല ഹർജിയിൽ ആവശ്യപ്പെട്ടത്.

രോഗം വരുന്നത് ആരുടെയും കുറ്റമല്ലെന്നും അവർ അനുകമ്പ അർഹിക്കുന്നവരാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്. മൊബൈൽ ഫോൺ വിവര ശേഖരണം ഏതറ്റം വരെ പോകുമെന്നോ ഏതെല്ലാം രീതികളിൽ ഉപയോഗിക്കപ്പെടുമെന്നോ പറയാനാകില്ലെന്ന വിമർശനവുമായി വിവിധ മേഖലകളിലുള്ളവരും രംഗത്ത് എത്തിയിരുന്നു. 

കോവിഡ് രോഗികളുടെ സിഡിആർ വിവരങ്ങൾ മാസങ്ങളായി ശേഖരിക്കുന്നുണ്ടെന്നും അത് തുടരുമെന്നുമായിരുന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നത്. ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്ക് ഈ രീതിയിലുള്ള വിവരശേഖരണത്തിന് അനുമതിയുണ്ട്.

പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് കേരളത്തിൽ സിഡിആർ ശേഖരിച്ച് വിവരങ്ങൾ കണ്ടെത്തുന്നത്. കോൺടാക്ട് ട്രേസിങ്ങിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണിത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറുകയോ മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. അതിനാൽ സിഡിആർ ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്ന് വാദത്തിൽ കഴമ്പില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിലെത്തിയത്. 

Content Highlights: Collection of call details, COVID-19 patients, Ramesh Chennithala, Kerala Highcourt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com