ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസിൽ സമ്പൂര്‍ണ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട കത്തിനെച്ചൊല്ലി പാർട്ടിയിൽ ഭിന്നത. പാര്‍ട്ടി ഒറ്റക്കെട്ടായി നീങ്ങുമ്പോള്‍ കത്ത് അനാവശ്യമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടു. കത്ത് അനവസരത്തിലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും പ്രതികരിച്ചു.

തിങ്കളാഴ്ച കോൺഗ്രസ് പ്രവര്‍ത്തക സമിതി നടക്കാനിരിക്കെയാണ് കത്തിനെച്ചൊല്ലി പുതിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്. കോൺഗ്രസിൽ സമ്പൂർണ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ ചേർന്നാണ് കത്തു നൽകിയത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

രാഹുല്‍ വീണ്ടും അധ്യക്ഷനാകണമെന്ന് അസം, മഹാരാഷ്്ട്ര പിസിസി അധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ടു. മുതിർന്ന നേതാക്കളടക്കം നിരവധി പേർ ഈ ആവശ്യമുന്നയിക്കുന്നുണ്ട്. അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ രാഹുലിന് കത്തയച്ചു. രാഹുൽ ഗാന്ധിയെയോ പ്രിയങ്ക ഗാന്ധിയെയോ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൻമാരുടെ ആവശ്യം. എന്നാൽ പ്രിയങ്കയും രാഹുലും ഈ ആവശ്യം അംഗീകരിക്കാൻ തയാറാകില്ലെന്നാണ് സൂചന.

പ്രവർത്തക സമിതിയിൽ നേതാക്കൾ ഒന്നിച്ചിരുന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്ന സന്ദേശമാണ് സോണിയാ ഗാന്ധി അടുത്ത അനുയായികളുമായി പങ്കുവച്ചത്. മുഴുവൻ സമയ അധ്യക്ഷനെ ഉടൻ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക്, ശശി തരൂർ തുടങ്ങിയ നേതാക്കന്‍മാർ ചേർന്നാണ് കത്ത് നൽകിയത്.

നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങി കഴിഞ്ഞവർഷമാണ് ഇടക്കാല അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി ഏറ്റെടുത്തത്. അതേസമയം, പുതിയ അധ്യക്ഷൻ വരുന്നത് വരെ സോണിയ തുടരണമെന്ന് നേതാക്കൾ യോഗത്തിൽ സമ്മർദം ചെലുത്തുമെന്ന് മുതിർന്ന നേതാവ് അശ്വിനി കുമാർ പറഞ്ഞു.

English summary: Rahul Gandhi, Priyanka Gandhi reluctant to accept President post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com