നവൽനിക്കു രാസവിഷമേറ്റെന്നു മെഡിക്കൽ റിപ്പോർട്ട്; വിരലിലും വസ്ത്രത്തിലും വിഷാംശം
Mail This Article
മോസ്കോ ∙ റഷ്യയിൽ പ്രതിപക്ഷത്തിന്റെ ഏറ്റവും കരുത്തനായ നേതാവ് അലക്സി നവൽനിയെ (44) സൈബീരിയയിലെ ടോംസ്ക് നഗരത്തിലെ വിമാനത്താവളത്തിൽ ചായയിൽ വിഷം കലർത്തി അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന അനുയായികളുടെ ആരോപണം ശരിവച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്ത്. നവൽനിയ്ക്ക് വിഷബാധയേറ്റതായി ബർലിനിലെ ആശുപത്രി അധികൃതർ അറിയിച്ചു. നവൽനിയുടെ ശരീരത്തിൽ വിഷാംശം ഇല്ലെന്ന സൈബീരിയൻ ഡോക്ടറുടെ വാദത്തിനു വിരുദ്ധമാണ് ഇത്.
കോളിനെസ്റ്ററേസ് ഇൻഹിബിറ്റർ വിഭാഗത്തിൽ പെടുന്ന രാസപദാർഥങ്ങളിൽ നിന്നുള്ള കൂടിയ അളവിലുള്ള വിഷമാണ് നവൽനിയുടെ രക്തത്തിൽ കലർന്നതെന്ന് ക്ലിനിക്കൽ പരിശോധനയിലൂടെ തെളിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ എന്ത് പദാർഥമാണ് ഉപയോഗിച്ചതെന്നും എങ്ങനെയാണു വിഷം ശരീരത്തിൽ എത്തിയതെന്നുമുള്ള കാര്യത്തിൽ സ്ഥിരീകരണമില്ല. ഡിമെൻഷ്യ, അൽസ്ഹൈമേഴ്സ് എന്നിവയ്ക്കുള്ള ചികിത്സയ്ക്കും ഇത്തരം പദാർഥങ്ങൾ അടങ്ങിയ മരുന്നുകൾ ഉപയോഗപ്പെടുത്താറുണ്ട്.
എന്നാൽ ഉയർന്ന അളവിൽ ഇവ ശരീരത്തിൽ എത്തിയാൽ നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ഈ വിഷ പദാർഥത്തിന്റെ സാന്നിധ്യം നവൽനിയുടെ ശരീരത്തിൽ കണ്ടെത്താൻ സൈബീരിയയിൽ അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടർമാർക്ക് കഴിഞ്ഞിരുന്നില്ല. നവൽനിയുടെ വിരലുകളിലും വസ്ത്രത്തിലും രാസവസ്തു ഘടകങ്ങൾ കണ്ടെത്തിയതായി ആദ്യം ചികിത്സിച്ചിരുന്ന സൈബീരിയ ഓംസ്കിലെ ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്ന ചോദ്യത്തിനു മുൻപ് ചികിത്സിച്ചിരുന്ന ഡോ. അലക്സാണ്ടർ മുറാഖോവ്സ്കി വ്യക്തമായ മറുപടി നൽകിയിരുന്നില്ല. താഴ്ന്ന രക്തസമ്മർദം മൂലമുള്ള പ്രശ്നങ്ങൾക്കാണു ചികിത്സ നൽകുന്നതെന്നായിരുന്നു മറുപടി. ഇതേ പ്രശ്നങ്ങൾ നവൽനിക്കുള്ളതായി ഇപ്പോൾ ചികിത്സിക്കുന്ന ബർലിനിലെ ആശുപത്രി അധികൃതരും അറിയിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ രൂക്ഷവിമർശകനായ നവൽനിയെ വിഷരാസവസ്തു പ്രയോഗം മൂലം വകവരുത്താനുള്ള ശ്രമം ആദ്യമല്ല.
2017ൽ പ്രക്ഷോഭത്തിനിടെ പുടിൻ അനുയായികൾ രാസവസ്തുവെറിഞ്ഞപ്പോൾ മുഖത്തു പൊള്ളലേറ്റു നവൽനിയുടെ വലതു കണ്ണിന്റെ കാഴ്ച താൽക്കാലികമായി നഷ്ടപ്പെട്ടിരുന്നു. 2019 ജൂലൈയിൽ നവൽനിക്ക് ജയിലിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത് വിഷ രാസവസ്തുപ്രയോഗം മൂലമാണെന്നു സംശയം ഉയർന്നിരുന്നു. 2018ലെ തിരഞ്ഞെടുപ്പിൽ പുടിനെതിരെ രംഗത്തിറങ്ങിയ നവൽനിക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് വന്നതിനെത്തുടർന്നു പ്രാദേശികതലത്തിൽ അഴിമതിവിരുദ്ധ സമരങ്ങൾക്കു പിന്തുണ നൽകി വരികയായിരുന്നു.
റഷ്യ കോവിഡ് കൈകാര്യം ചെയ്ത രീതികളിലെ അപാകത തുറന്നു കാട്ടിയ ഡോ. അലക്സാണ്ടർ ഷൂൾപോവിന്റെ (37) ദുരൂഹമരണത്തെ കുറിച്ചുള്ള അന്വേഷണം ഇതുവരെ എങ്ങും എത്തിയില്ല. താൻ കോവിഡ് ബാധിതനായിരുന്നിട്ടു കൂടി തന്നെ ജോലിചെയ്യാൻ നിർബന്ധിക്കുകയാണെന്ന് ലൈവിൽ പറഞ്ഞ ഷൂൾപോവ്, അഞ്ചാംദിനം ജോലി ചെയ്തിരുന്ന ആശുപത്രി കെട്ടിടത്തിന്റെ മുകളിലെ നിലയിൽനിന്ന് വീണ് മരിക്കുകയായിരുന്നു. 2020 മേയ് രണ്ടിനായിരുന്നു ഷൂൾപോവിന്റെ മരണം.
വിഷപ്രയോഗം പുടിന് ‘ശീലം’
തനിക്കു ഭീഷണിയാകുമെന്നു കരുതുന്നവരെ വിഷം പ്രയോഗിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് പുടിന്റെ ഭരണകാലത്തു പുതുമയല്ല.
∙ യുക്രെയ്‌ൻ പ്രസിഡന്റ് വിക്‌ടർ യൂഷ്‌ചെങ്കോയെ 2004ൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വിഷം നൽകി വധിക്കാൻ ശ്രമം. പിന്നിൽ റഷ്യയെന്ന് ആരോപണം.
∙ പുടിന്റെ ഒട്ടേറെ രഹസ്യങ്ങൾ അറിയാമായിരുന്ന മുൻ റഷ്യൻ ചാരൻ അലക്‌സാണ്ടർ ലിത്വിനെങ്കോ 2006ൽ ലണ്ടനിൽ മരിച്ചു. റേഡിയോ ആക്ടീവ് പദാർഥമായ പൊളോണിയം ചേർത്ത ചായ കുടിച്ചപ്പോഴാണു വിഷബാധയേറ്റത്. നവൽനിക്കും വിഷബാധയേറ്റത് ചായയിൽനിന്നാണെന്നു കരുതുന്നു.
∙ 2018ൽ മുൻ റഷ്യൻ ചാരൻ സെർജി സ്ക്രീപലിനും മകൾ യുലിയയ്ക്കും നേരെ ലണ്ടനിൽ നോവിചോക് എന്ന ഉഗ്രരാസവിഷം പ്രയോഗിച്ചതു റഷ്യക്കാരാണെന്നു പൊലീസ് കണ്ടെത്തി.
English Summary: Alexei Navalny: Putin critic 'probably poisoned' - doctors