ADVERTISEMENT

തിരുവനന്തപുരം∙ അടച്ചിട്ട മുറിയിലെ വോൾ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി സമീപത്തെ കർട്ടനിലേക്കും ഷെൽഫിലേക്കും പേപ്പറിലേക്കും വീണതാണ് പൊതുഭരണവകുപ്പ് പൊളിറ്റിക്കൽ വിഭാഗത്തിലെ തീപിടുത്തത്തിനു കാരണമെന്ന് പിഡബ്ല്യുഡി കെട്ടിടവിഭാഗം ചീഫ് എൻജിനീയറുടെ റിപ്പോർട്ട്.

റിപ്പോർട്ട് മരാമത്ത് മന്ത്രി ജി.സുധാകരൻ മുഖ്യമന്ത്രിക്കു കൈമാറി. ഓഗസ്റ്റ് 24, 25 തീയതികളിൽ കോവിഡ് മാനദണ്ഡപ്രകാരം മുറി അണുവിമുക്തമാക്കാൻ അടച്ചിട്ടിരിക്കുകയായിരുന്നു. ഫാനിന്റെ തകരാർ മൂലമാണു തീപിടിത്തം ഉണ്ടായതെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു. വിശദമായ അന്വേഷണം നടത്തുന്നതിനു മരാമത്ത് ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ ഉൾപ്പെടുന്ന വിദഗ്ധ സമിതിയെ നിയോഗിച്ചു. കമ്മറ്റിയുടെ പരിശോധനയ്ക്കുശേഷം അന്തിമ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രധാന ഫയലുകൾ കത്തിനശിച്ചിട്ടില്ലെന്നു പ്രോട്ടോകോൾ വിഭാഗം അറിയിച്ചു. ഗസ്റ്റ് ഹൗസുകളിലെ മുറി ബുക്കുചെയ്യുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട 2018വരെയുള്ള ഫയലുകൾ കടലാസ് ഫയലുകളാണ്. എൻഐഎയും എൻഫോഴ്സ്മെൻറും കസ്റ്റംസും ആവശ്യപ്പെട്ട ഫയലുകൾ നൽകിയിട്ടുണ്ട്. പ്രധാനപ്പെട്ട ഫയലുകൾ സുരക്ഷിതമാണെന്നും പ്രോട്ടോകോൾ വിഭാഗം വ്യക്തമാക്കി.

ഫയലുകൾ കത്തിനശിച്ച സംഭവത്തിൽ പൊതുഭരണവകുപ്പിന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഗസറ്റ് നോട്ടിഫിക്കേഷനുകളും ഗസ്റ്റ് ഹൗസ് അനുവദിച്ചതിന്റെ മുന്‍കാല ഫയലുകളും 4.20ന് ഉണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചതായി എഫ്ഐആറിൽ പറയുന്നു. അതിനിടെ, സെക്രട്ടേറിയറ്റിൽ ഇന്നലെ അതിക്രമിച്ചു കടന്നതിനു ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

ചീഫ് സെക്രട്ടറി നിയമിച്ച ഉദ്യോഗസ്ഥ കമ്മറ്റി തലവൻ ഡോ.എ.കൗശിഗൻ ഐഎഎസും പൊലീസിന്റെ പ്രത്യേക അന്വേഷണ തലവൻ മനോജ് എബ്രഹാമും അന്വേഷണ ഉദ്യോഗസ്ഥനായ സ്പെഷൽ സെൽ എസ്പി അജിത്തും സെക്രട്ടേറിയറ്റിൽ തീപിടിച്ച സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഫൊറൻസിക് വിദഗ്ധരും ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്തു പരിശോധന നടത്തി.

സെക്രട്ടറിയേറ്റില്‍ സുരക്ഷാ സംവിധാനത്തിന്‍റെ പോരായ്മകള്‍ പരിഹരിച്ച് ശക്തിപ്പെടുത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Content Highlight: Secretariat Fire Investigation - updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com