‘എന്റെ കരിയറിനു സുശാന്തിനോടു കടപ്പാട്; പക്ഷേ, ഇതല്ല രാജ്യത്തെ പ്രധാന വിഷയങ്ങൾ’
Mail This Article
ന്യൂഡൽഹി ∙ രാജ്യം വലിയ വെല്ലുവിളികൾ നേരിടുന്ന ഈ സമയത്തു നടൻ സുശാന്ത് സിങ് രാജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മാധ്യമങ്ങൾ സംയമനം പാലിക്കണമെന്ന് എഴുത്തുകാരൻ ചേതൻ ഭഗത്. കോവിഡ് പ്രതിസന്ധി, നീറ്റ്– ജെഇഇ പരീക്ഷകൾ നടത്തുന്നതിലെ ആശങ്ക എന്നിവയാണു പ്രധാന വിഷയങ്ങളെന്നും അദ്ദേഹം പറഞ്ഞു.
‘സുശാന്തിനോട് എല്ലാ ആദരവുമുണ്ട്. അദ്ദേഹത്തെ സ്നേഹിക്കുന്നു, എന്റെ കരിയറിന് അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. ത്രീ ഇഡിയറ്റ്സിനു ശേഷം മറ്റൊരു സിനിമ ലഭിക്കാതിരുന്ന സമയത്താണു കൈ പോ ചെ നിർമിക്കപ്പെട്ടത്. സുശാന്താണ് എന്നെ രക്ഷിച്ചത്. സുശാന്തിനോടു പരിഗണനയില്ലെന്നു ദയവായി പറയരുത്. പക്ഷേ ഞങ്ങൾക്ക് ഇന്ത്യയെയും പരിഗണിക്കേണ്ടതുണ്ട്. മാസങ്ങളോളം പ്രൈംടൈം വിഷയമായി ഈ കേസിനെ കാണാനാവില്ല’– ദേശീയ മാധ്യമത്തോടു ചേതൻ ഭഗത് പറഞ്ഞു.
ഓരോ രാജ്യത്തിനും അവരുടെ സമ്പദ്‌വ്യവസ്ഥയിൽ പ്രശ്‌നങ്ങളുണ്ട്. ഉത്തരവാദിത്തമുള്ള ഓരോ രാജ്യവും അതിൽനിന്നു പുറത്തുകടക്കാൻ ശ്രമിക്കുന്നു. നമ്മുടെ ശ്രദ്ധ അങ്ങോട്ടു മാറ്റേണ്ടതുണ്ട്. സുശാന്ത് കേസിൽ എല്ലാമുണ്ട്: കൊലപാതക ആരോപണം, ആത്മഹത്യ, സിനിമാതാരങ്ങൾ, ഗൂഢാലോചന സിദ്ധാന്തങ്ങൾ, രാഷ്ട്രീയം. പക്ഷേ എത്ര വിനോദമൂല്യം ഉള്ളതാണെങ്കിലും ഇതൊരു കഥയല്ല, യഥാർഥ ജീവിതമാണ്. ഒന്നുകിൽ സിബിഐയെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുക അല്ലെങ്കിൽ നിങ്ങൾക്കു സിബിഐ ആവശ്യമില്ലെന്നു പറയുക– ചേതൻ ഭഗത് വ്യക്തമാക്കി.
English Summary: Can't Make Sushant Rajput Case Prime Time Issue For Months: Chetan Bhagat