ഇസ്രയേലിൽനിന്ന് ആദ്യ യാത്രാവിമാനം യുഎഇയില്‍; ചരിത്ര നീക്കം
Mail This Article
അബുദാബി∙ ഇസ്രയേല്‍ യാത്രാവിമാനം യുഎഇയില്‍ എത്തി. ഇസ്രയേല്‍– യുഎഇ സമാധാനകരാറിനു പിന്നാലെയാണ് ആദ്യ യാത്രാവിമാനം അബുദാബിയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം തുടങ്ങാൻ തീരുമാനിച്ചതിന്‍റെ പശ്ചാത്തലത്തിലാണു ചരിത്രത്തിലാദ്യമായി ഇസ്രയേലിൽനിന്നുള്ള യാത്രാവിമാനം യുഎഇയിലെത്തുന്നത്.
സൗദി അറേബ്യയുടെ വ്യോമമേഖലയിലൂടെയായിരുന്നു എൽവൈ 971 നമ്പർ വിമാനത്തിന്റെ യാത്ര. ഇതാദ്യമായാണു സൗദിയുടെ വ്യോമമേഖലയിലൂടെ ഇസ്രയേൽ വിമാനം പറക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും മുഖ്യഉപദേശകനുമായ ജാറെദ് കുഷ്നർ അടക്കമുള്ള യുഎസ് ഉദ്യോഗസ്ഥരും ഇസ്രയേൽ പ്രതിനിധികളും ആദ്യ യാത്രയുടെ ഭാഗമായി.
ഹീബ്രു, അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ സമാധാനം എന്നു രേഖപ്പെടുത്തിയ വിമാനം നാളെ അബുദാബിയിൽനിന്ന് ഇസ്രയേലിലേക്കു മടങ്ങും. തുടർന്ന് ഇരുരാജ്യങ്ങളുടെയും വ്യോമയാനമന്ത്രാലയങ്ങളുടെ ചർച്ചയുടെ അടിസ്ഥാനത്തിൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കും.
English Summary: Israel and UAE in historic direct flight following peace deal