ADVERTISEMENT

ആഗ്രഹിക്കാതെ കിട്ടിയ സമ്മാനമായിരുന്നു പ്രണബ് കുമാർ മുഖർജിക്ക് രാഷ്ട്രപതി ഭവനിലേക്കുള്ള യാത്ര. പ്രധാനമന്ത്രിയാകാനായിരുന്നു പ്രണബിന് ഇഷ്ടമെന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ട്– ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനു ശേഷവും സോണിയ പ്രധാനമന്ത്രിപദം വേണ്ടെന്നു വച്ച കാലത്തും പ്രണബ് പ്രധാനമന്ത്രിക്കുപ്പായം സ്വപ്നം കണ്ടിരുന്നെന്നാണ് കഥ; അദ്ദേഹം അത് നിഷേധിച്ചിട്ടുണ്ടെങ്കിലും. ആഗ്രഹിക്കാതെ കിട്ടിയതാണെങ്കിലും ആ പദവിക്ക് പ്രണബ് അർഹനാണെന്ന് എതിരാളികൾ പോലും സമ്മതിച്ചിരുന്നു; പ്രവൃത്തിയിലൂടെ അദ്ദേഹമതു തെളിയിക്കുകയും ചെയ്തു.

നാലു പതിറ്റാണ്ടിലേറെ നീണ്ട സജീവ രാഷ്‌ട്രീയജീവിതത്തിനു തിരശീലയിട്ട് പ്രണബ് രാഷ്ട്രപതി ഭവനിലേക്കു നടന്നുകയറിയത് ഏറെക്കുറെ പൊതുസമ്മതനായാണ്. എൻഡിഎയിലെ പ്രമുഖ സഖ്യകക്ഷികളായ ഐക്യജനതാദളും ശിവസേനയും ഇടതു സഖ്യത്തിലെ സിപിഎമ്മും ഫോർവേഡ് ബ്ലോക്കും പ്രണബിനെ പിന്തുണച്ചു. ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയെന്നു പ്രതിപക്ഷ സ്‌ഥാനാർഥി പി.എ. സാങ്‌മ അവകാശമുന്നയിച്ചതു ഷിബു സോറന്റെ ജാർഖണ്ഡ് മുക്‌തി മോർച്ച പോലും അംഗീകരിച്ചില്ല. ഇഷ്‌ടത്തോടെയല്ലെങ്കിലും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും പ്രണബ് മുഖർജിയെ പിന്താങ്ങേണ്ടിവന്നു. 2012 ജൂലൈ 25 ന് ആയിരുന്നു സത്യപ്രതിജ്ഞ. 

PTI6_13_2015_000088A
രാഷ്ട്രപതിയായിരിക്കെ ഷിംലയിൽ പ്രഭാതസവാരി നടത്തുന്ന പ്രണബ് മുഖർജി.

ബംഗാളിലെ വിദൂരമായൊരു നാട്ടിൻപുറത്തു ജനിച്ചുവളർന്ന സാധാരണക്കാരൻ എന്നും പ്രണബിലുണ്ടായിരുന്നു. രാഷ്ട്രപതിയായപ്പോഴും അതിനു മാറ്റമുണ്ടായില്ല. ഭരണാധികാരി ജനങ്ങൾക്കൊപ്പമായിരിക്കണമെന്ന പാഠം അദ്ദേഹം എന്നും ഓർത്തുവച്ചിരുന്നു. രാഷ്ട്രപതി ഭവൻ സമുച്ചയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതു പ്രണബിന്റെ കാലത്താണ്. രാഷ്ട്രപതി ഭവനിലെ വാഹനങ്ങളുടെ ഗാരിജ് ആർട്ട് ഗാലറിയാക്കിമാറ്റി. കലാകാരന്മാർക്കും എഴുത്തുകാർക്കും അദ്ദേഹം രാഷ്ട്രപതിഭവനിലെ ആതിഥേയനായി. 

മുൻ രാഷ്ട്രപതിമാരിൽ ഡോ. എസ്. രാധാകൃഷ്ണനാണ് തന്റെ മാതൃക എന്നു പ്രണബ് മുഖർജി പറയുമായിരുന്നു. അതായത് തികച്ചും ഒരു ‘കോപ്പി ബുക്ക്’ പ്രസിഡന്റ്. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയിൽ രാഷ്ട്രപതി ഒരിക്കലും കളത്തിലിറങ്ങിക്കളിക്കരുത് എന്ന് അദ്ദേഹം കരുതി. അനുരഞ്ജനമാണ്, ഏറ്റുമുട്ടലല്ല വേണ്ടതെന്ന് അദ്ദേഹം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ ഉപദേശിച്ചു.

president
രാഷ്ട്രപതി പദത്തിൽനിന്നു വിരമിച്ച ശേഷം രാജാജി മാർഗിലെ പത്താം നമ്പർ വസതിയിലേക്കു പോകുന്ന പ്രണബ് മുഖർജി. പ്രസിഡന്റ് രാംനാഥ് കോവിന്ദ്, ഭാര്യ സവിത എന്നിവർ സമീപം. ചിത്രം: ജെ. സുരേഷ്

സർക്കാർ നിയമം വിട്ടു നടക്കാനൊരുങ്ങിയപ്പോഴൊക്കെ അദ്ദേഹം കടുപ്പക്കാരനായി. സർക്കാർ തുടർച്ചയായി ഓർഡിനൻസുകളിറക്കിയപ്പോൾ, പാർലമെന്റിൽ നിയമം കൊണ്ടുവരാനാണ് അദ്ദേഹം പറഞ്ഞത്. അതേസമയം പ്രധാനമന്ത്രി മോദിയുമായടക്കം പ്രണബ് ദാ ഊഷ്മളമായ ബന്ധം സൂക്ഷിക്കുകയും ചെയ്തു. പാർലമെന്റിന്റെ പ്രവർത്തനം ദിവസങ്ങളോളം സ്തംഭിച്ചപ്പോൾ പ്രണബ് എംപിമാരോടു പറഞ്ഞു: ദൈവത്തെയോർത്തു നിങ്ങൾ പണി ചെയ്യുക. രാജ്യത്തിന്റെ മതനിരപേക്ഷത ചോദ്യം ചെയ്യപ്പെട്ടപ്പോൾ പ്രണബ് മുന്നറിയിപ്പു നൽകി– തർക്കിക്കുന്ന ഇന്ത്യക്കാരൻ ആകാം, എന്നാൽ അസഹിഷ്ണുവായ ഇന്ത്യക്കാരൻ വേണ്ട. 

തീരുമാനങ്ങളെടുക്കാനുള്ള വേഗവും അദ്ദേഹത്തെ വ്യത്യസ്‌തനാക്കി സുപ്രീം കോടതിയിലേക്കും ഹൈക്കോടതികളിലേക്കും ജഡ്‌ജിമാരെ നിയമിച്ചപ്പോഴും വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടവരുടെ ദയാഹർജിയിൽ തീരുമാനമെടുത്തപ്പോഴും പാർലമെന്റിന്റെ ബില്ലുകളും അജൻഡകളും പാസാക്കിയപ്പോഴും ഇതു വ്യക്‌തമായിരുന്നു. താൻ ഭരണഘടനയും നിയമവും കാട്ടുന്ന വഴിയിലൂടെയാണു സഞ്ചരിക്കുകയെന്ന് അദ്ദേഹം വ്യക്‌തമാക്കിയിട്ടുണ്ട്. എഴുപതുകൾ മുതൽ പ്രണബ് മന്ത്രിസഭയിലെത്തിയപ്പോഴൊക്കെ ഒപ്പമുണ്ടായിരുന്ന സെക്രട്ടറി ഒമിത പോൾ, കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്‌ഥനും അഡീഷനൽ സെക്രട്ടറിയുമായ തോമസ് മാത്യു, കൊച്ചി സ്വദേശിയായ ഐഎഫ്‌എസ് ഉദ്യോഗസ്‌ഥനും പ്രസ് സെക്രട്ടറിയുമായ വേണു രാജാമണി എന്നിവരായിരുന്നു പ്രണബിന്റെ ടീം.

രാഷ്‌ട്രപതി ഭവന്റെ പൈതൃക സമ്പത്തിന്റെ കാര്യത്തിലും അദ്ദേഹം ശ്രദ്ധ പുലർത്തി. ബ്രിട്ടിഷ് കാലഘട്ടത്തിലെയും സ്വാതന്ത്യ്രാനന്തര കാലത്തെയും പല വിലപ്പെട്ട സമ്പാദ്യങ്ങളും നശിപ്പിക്കപ്പെടുകയോ നഷ്‌ടമാവുകയോ മറ്റു പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്‌തുവെന്ന അറിവ് അദ്ദേഹത്തെ ദുഃഖിതനാക്കി. ഇതേത്തുടർന്നു പൈതൃക സമ്പത്തു സംരക്ഷിക്കുന്നതിനുള്ള നടപടികൾക്കു തുടക്കംകുറിച്ചു.

Pranab-in-mughal-garden
പ്രണബ് മുഖർജി രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡനിൽ. ചിത്രം: ജെ. സുരേഷ്

രാഷ്‌ട്രപതി ഭവനിലെ വിലപ്പെട്ട ഫർണിച്ചറും മറ്റു സാമഗ്രികളും കടം വാങ്ങുകയോ കൈക്കലാക്കുകയോ ചെയ്‌ത ഉന്നത ഉദ്യോഗസ്‌ഥരോട് അവ തിരിച്ചെത്തിക്കാൻ നിർദേശിച്ചു. മുഗൾ ഗാർഡൻ നവീകരിക്കുകയും അതു സന്ദർശിക്കാൻ പൊതു ജനങ്ങൾക്ക് അവസരമൊരുക്കുകയും ചെയ്തു. എന്നാൽ, രാഷ്ട്രപതി എന്ന നിലയിൽ പ്രണബ് മുഖർജിയിൽ നിന്നു പ്രതീക്ഷിക്കാത്തതും കണ്ടു. അങ്ങനെയാണ് അരുണാചൽപ്രദേശിലും ഉത്തരാഖണ്ഡിലും രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ അദ്ദേഹം ഒപ്പുവച്ചത്. രണ്ടിടത്തും പിന്നീടു ജനകീയ സർക്കാരുകൾ മടങ്ങിവന്നു.

താൻ ചെയ്തുതീർക്കേണ്ട ജോലികൾ ബാക്കിവയ്ക്കുന്നതു പ്രണബ് മുഖർജി ഇഷ്ടപ്പെട്ടില്ല. മുന്നിലെത്തിയ ദയാഹർജികളിൽ പലതും മുൻഗാമികൾ ബാക്കിവച്ചതായിരുന്നു. രാഷ്ട്രപതിഭവന്റെ പടിയിറങ്ങുംമുമ്പ് അതിൽ മുപ്പതിലും അദ്ദേഹം തീരുമാനമെടുത്തു– നിർദാക്ഷിണ്യം തള്ളി. നാലു പേരുടെ ശിക്ഷ ലഘൂകരിച്ചു. എന്നാൽ ഒന്നു പോലും തീരുമാനമെടുക്കാതെ മാറ്റിവച്ചില്ല.

രാഷ്ട്രപതി എന്നത് കേവലമൊരു പദവിയുടെ പേരല്ലെന്നും ജനാധിപത്യത്തിന്റെ പ്രൗഢമായൊരു നിലപാടുസ്ഥാനമാണെന്നും ഓർമിപ്പിച്ച ഭരണാധികാരിയായിരുന്നു പ്രണബ് മുഖർജി; ഇന്ത്യയുടെ പ്രണബ് ദാ.

English Summary: Pranab Mukherjee, Remembering India's Former President

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com