വിവാഹം മുടങ്ങി: റംസി ജീവനൊടുക്കി, ഹാരിസ് അറസ്റ്റില്‍; സീരിയല്‍ നടിക്കും പങ്ക്?
Mail This Article
കൊട്ടിയം∙ വിവാഹത്തിൽ നിന്നു പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പള്ളിമുക്ക് സ്വദേശി ഹാരിസിനെയാണ് (24) അറസ്റ്റു ചെയ്തത്. ഇന്നലെ ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. തുടർന്നാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
കൊട്ടിയം സ്വദേശി റംസി(24) യെ ആണ് വ്യാഴാഴ്ച വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തിൽ നിന്നു യുവാവ് പിൻമാറിയതാണെന്നു റംസിയുടെ രക്ഷിതാക്കൾ കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണു പൊലീസ് അന്വേഷണം തുടങ്ങിയത്. ഇരുവരുടെയും ഫോൺ കോൾ രേഖകളും പരിശോധിച്ചു. സംഭവത്തിൽ ഒരു സീരിയൽ നടിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ റംസിയുടെ മൃതദേഹം കണ്ടത്. ഹാരിസുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. വളയിടൽ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തിൽ നിന്ന് പിൻമാറിയത് റംസിയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു.
പലപ്പോഴായി റംസിയുടെ കുടുംബത്തിൽ നിന്ന് ഇയാൾ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാർ ആരോപിക്കുന്നു. പ്രമുഖ സീരിയൽ നടിയുടെ ഭർതൃ സഹോദരനാണ് ഹാരിസ്. റംസി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹാരിസിന്റെ അമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഹാരിസിനൊപ്പം ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ പോകുമെന്ന് റംസി പറയുന്നത് സംഭാഷണങ്ങളിൽ വ്യക്തമായിരുന്നു.
English Summary: Man arrested in abetment to suicide case in Kollam