ഷോക്കേറ്റ പാടുകളും മുഖത്തെ മുറിവും; യുവാവിന്റെ മരണത്തിൽ ദുരൂഹത
Mail This Article
പാലക്കാട്∙ കുത്തനൂരിൽ ദുരൂഹസാഹചര്യത്തില്‍ യുവാവ് മരിച്ചതിനെക്കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മൃതദേഹം കിടന്ന സ്ഥലത്ത് ഇതിനുളള തെളിവുകള്‍ ഇല്ലാതിരുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
കുത്തനൂർ പൊന്നംകുളം മണികണ്ഠന്റെ മകൻ 22 വയസുളള പ്രവീണ്‍ മരിച്ചതിലാണ് അന്വേഷണം. ഷോക്കേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ കൊലപാതകം ഉള്‍പ്പെടെയുളള സാധ്യത പൊലീസ് പരിശോധിക്കുന്നു. പ്രവീണിന്റെ വീട്ടിൽനിന്ന് 400 മീറ്റർ അകലെ എയ്യംകാടുള്ള കാഡ കനാലില്‍ ശനിയാഴ്ച രാവിലെയാണു നാട്ടുകാർ പ്രവീണിന്റെ മൃതദേഹം കണ്ടത്.
ഇടതു കൈയിലും കാലിലും തുടയിലും ഷോക്കേറ്റ പാടുകളും മുഖത്തു മുറിവും ഉണ്ടായിരുന്നു. വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ ശേഷം ആരെങ്കിലും ഇവിടെ കൊണ്ടിട്ടതാണോയെന്നും സംശയിക്കുന്നു. മൃതദേഹം കിടന്ന സ്ഥലത്ത് ഇതിനുളള തെളിവുകള്‍ ഇല്ലാതിരുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ബോധപൂര്‍വം കൊലപ്പെടുത്തിയതാണോ എന്നതിലും അന്വേഷണം തുടരുകയാണ്. പ്രവീണിന്റെ അടുത്ത സുഹൃത്തുകളില്‍ നിന്ന് പൊലീസ് വിവരങ്ങളെടുത്തിരുന്നു.
English Summary: Relatives raise suspicion over Palakkad praveen death