ADVERTISEMENT

ന്യൂഡൽഹി∙ മൂന്ന് മാസത്തിലേറെയായി ഇന്ത്യയുടെയും ചൈനയുടെയും സൈനികർ നിലകൊള്ളുന്ന കിഴക്കൻ ലഡാക് സെക്ടറിൽ വെടിവയ്പ് നടന്നതായി ദേശീയ വാർത്താ ഏജൻസി എഎൻഐ. കിഴക്കന്‍ ലഡാക്കില്‍ ഇന്നലെ രാത്രി ഇരുസൈന്യവും പരസ്പരം വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിവയ്പിന് കാരണം ഇന്ത്യയെന്ന് ചൈന കുറ്റപ്പെടുത്തി.

ഇന്ത്യൻ സൈന്യത്തിന്റെയും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സാന്നിധ്യത്തിൽ വെടിവയ്പ് നടന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി തിങ്കളാഴ്ച പാംഗോങ് തടാകത്തിന്‍റെ തെക്കന്‍ തീരത്തുള്ള ഷെന്‍പാനോ പര്‍വ്വതത്തില്‍ ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചതായി പീപ്പിൾസ് ലിബറേഷൻ ആർമി പടിഞ്ഞാറന്‍ മേഖലാ കമാന്‍ഡിന്റെ വക്താവ് കേണല്‍ ഷാങ് ഷൂയി ആരോപണം ഉന്നയിക്കുകയും ചെയ്തു.

1200-india-pangong-tso

അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചപ്പോഴാണ് മുന്നറിയിപ്പ് നല്‍കിയത്. വെടിവച്ചത് ആകാശത്തേക്കാണ്, സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പല ഉയർന്ന പ്രദേശങ്ങളും ഇന്ത്യ കൈപ്പിടിയിലാക്കിയെങ്കിലും എൽഎസിയുടെ ചൈനീസ് വശത്തുള്ള ബ്ലാക്ക് ടോപ്പ്, ഹെൽമറ്റ് എന്നിവിടങ്ങളിലെ ആധിപത്യം ചൈനീസ് സേനയ്ക്കു തന്നെയാണ്. പിഎല്‍എ ക്യാംപുകള്‍ നിരീക്ഷിക്കാന്‍ സഹായിക്കുന്ന രണ്ട് തന്ത്ര പ്രധാന കേന്ദ്രങ്ങളാണ് ഇവ. ഇന്ത്യൻ സൈന്യത്തിന് വേണമെങ്കിൽ കീഴടക്കാൻപറ്റുന്ന റേഞ്ചിനുള്ളിലാണ് ഈ രണ്ടു മേഖലകളുമെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

അതിർത്തിസംഘർഷം പരിഹരിക്കാൻ സംയുക്ത നീക്കം വേണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെങ്കെയും തമ്മിലുള്ള ചർച്ചയിൽ ധാരണയായ ശേഷവും ചൈന പ്രകോപനം തുടരുകയാണ്. അരുണാചൽപ്രദേശിൽ നിന്നുള്ള 5 പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന വിവരംകൂടി പുറത്തുവന്നതോടെ സംഘർഷം വീണ്ടും കനത്തു. ചൈന ഇപ്പോഴും പ്രകോപനപരമായി പെരുമാറുകയാണെന്നും വൻതോതിൽ സൈനിക സന്നാഹവും നടത്തുകയാണെന്നും ഇന്ത്യൻ സൈന്യം ചൂണ്ടിക്കാട്ടി. പാംഗോങ്ങിൽ നിന്നടക്കം ചൈന പിന്മാറണമെന്നും നയതന്ത്ര–സൈനിക ചർച്ചകൾ തുടരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

English Summary: India-China standoff: ‘Warning shots’ fired in fresh action along LAC in Ladakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com