‘വീണ്ടും ചരിത്ര മുന്നേറ്റം’; ഇസ്രയേലുമായി സമാധാന കരാറിന് ബഹ്റൈൻ
Mail This Article
വാഷിങ്ടൻ∙ യുഎഇക്കു പിന്നാലെ ഇസ്രയേലുമായി സഹകരണത്തിനൊരുങ്ങി ബഹ്റൈനും. ബഹ്റൈൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും ഒന്നിച്ചു നീങ്ങാൻ തയാറാണെന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
വരുന്ന ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പിടുമെന്നാണ് വിവരം. നവംബർ മൂന്നിന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും രംഗത്തിറങ്ങുന്ന ട്രംപിന് ഇത് മികച്ച മുന്നേറ്റത്തിനു സഹായകമാകുമെന്നാണ് വിലയിരുത്തൽ.
ഇരുരാജ്യങ്ങളുടേയും തീരുമാനം മറ്റൊരു ചരിത്ര മുന്നേറ്റമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു. യുഎസിന്റെ അടുത്ത സുഹൃത്തുക്കളായ ഇസ്രയേലും ബഹ്റൈനും സമാധാന കരാറിന് തയാറായി എന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു. യുഎസ്, ബഹ്റൈൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയും ട്രംപ് പങ്കുവച്ചു.
ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിൽ ഏർപ്പെടുന്ന നാലാമത്തെ അറബ് രാഷ്ട്രമാണ് ബഹ്റൈൻ. 30 ദിവസത്തിനുള്ളിൽ ഇസ്രയേലുമായി സമാധാന കരാറിൽ ഏർപ്പെടുന്ന രണ്ടാമത്തെ അറബ് രാജ്യമാണ് ബഹ്റൈനെന്നും ട്രംപ് ട്വീറ്റ് ചെയ്തു. നേരത്തെ മധ്യപൂർവദേശത്തു പുതിയ ചരിത്രം സൃഷ്ടിച്ച് യുഎഇയും ഇസ്രയേലും തമ്മിൽ സമാധാന കരാറിൽ ഏർപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കരാറിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് മധ്യസ്ഥത വഹിച്ചത്.
English Summary:Israel and Bahrain agree to normalise relations