അതിർത്തി സംഘർഷം: പാർലമെന്റിൽ ചർച്ച ഒഴിവാക്കാനാകില്ലെന്ന് സർക്കാർ വിലയിരുത്തൽ
Mail This Article
ന്യൂഡൽഹി∙ അതിർത്തിയിലെ ഇന്ത്യ–ചൈന സംഘർഷം സംബന്ധിച്ച് കേന്ദ്ര സർക്കാർ പാർലമെന്റിൽ പ്രസ്താവന അവതരിപ്പിക്കുമെന്ന് സൂചന. പാർലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. ഞായറാഴ്ച നടന്ന പാർലമെന്റിന്റെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചതായാണ് വിവരം.
യഥാർഥ നിയന്ത്രണ രേഖയിൽ ചൈനയുമായുള്ള സംഘർഷത്തിന്റെ പേരിൽ രണ്ടു മാസത്തിലേറേയായി പ്രതിപക്ഷത്തിൽനിന്ന് നിരന്തര വിമർശനമാണ് സർക്കാർ നേരിടുന്നത്. ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ 20 സൈനികർ വീരമൃത്യുവരിച്ചിരുന്നു. ഓഗസ്റ്റ് 31ന് ലഡാക്കിലെ പാംഗോങ്, ചുഷൂൽ പ്രദേശങ്ങളിൽ ഇന്ത്യയുടെ കുന്നുകൾ പിടിച്ചെടുക്കാനും ചൈനീസ് സൈന്യം നീക്കം നടത്തിയിരുന്നു.
പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ കുന്നുകളിൽ നിലയുറപ്പിക്കാനായിരുന്നു ചൈനയുടെ നീക്കം. ഇരു രാജ്യങ്ങളുടെയും ബ്രിഗേഡ് കമാൻഡർമാർ ചർച്ച നടത്തുന്നതിനിടെയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. എന്നാൽ ശ്രമം പരാജയപ്പെടുത്തിയ ഇന്ത്യൻ സൈനികർ ഈ കുന്നുകളിൽ നിലയുറപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇതുസംബന്ധിച്ച ചർച്ച പാർലമെന്റിൽ ഒഴിവാക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതിനെത്തുടർന്നാണ് പ്രസ്താവന അവതരിപ്പിക്കുന്നത്.
English Summary: Government Likely To Make Statement On China Standoff In Parliament