കോവിഡ് പോരാട്ടത്തിൽ മോദി അഭിനന്ദിച്ചെന്ന് തിരഞ്ഞെടുപ്പ് റാലിയില്‍ ഡോണൾഡ് ട്രംപ്
Mail This Article
വാഷിങ്ടൺ∙ കോവിഡ് പോരാട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിനന്ദിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നെവാഡയിലെ തിരഞ്ഞെടുപ്പു റാലിയിലായിരുന്നു ട്രംപിന്റെ ‘വെളിപ്പെടുത്തൽ’. കോവിഡ് ടെസ്റ്റുകളുടെ കാര്യത്തിൽ ‘നിങ്ങൾ ഗംഭീരമായി പ്രവർത്തിച്ചു’ എന്നു മോദി അഭിനന്ദിച്ചെന്നു പറഞ്ഞ ട്രംപ്, തന്റെ എതിരാളിയും ഡമോക്രാറ്റിക് സ്ഥാനാർഥിയുമായ ജോ ബൈഡനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടത്തിയ പക്ഷിപ്പനി പ്രതിരോധം വലിയ ദുരന്തമായിരുന്നെന്ന് ട്രംപ് ആരോപിച്ചു.
ഇന്ത്യയടക്കമുള്ള വലിയ രാജ്യങ്ങളിലേതിനേക്കാൾ കോവിഡ് ടെസ്റ്റുകൾ നടത്താൻ യുഎസിനു കഴിഞ്ഞെന്ന് ട്രംപ് പറഞ്ഞു. ‘ഇന്ത്യയാണ് ടെസ്റ്റുകളുടെ കാര്യത്തിൽ യുഎസിനു പിന്നിൽ രണ്ടാമത്. യുഎസ് ഇന്ത്യയെക്കാൾ 44 ദശലക്ഷം പരിശോധനകൾ അധികം നടത്തി. മോദി എന്നെ വിളിച്ച്, പരിശോധനയുടെ കാര്യത്തിൽ നിങ്ങൾ എന്തൊരു മികവാണു കാഴ്ചവച്ചതെന്ന് അഭിനന്ദിച്ചു’. – ട്രംപ് പറഞ്ഞു.
കൊറോണ വൈറസ് യുഎസിലേക്ക് എത്തിയ കാലത്ത് ബൈഡനായിരുന്നു അധികാരത്തിലെങ്കിൽ ലക്ഷക്കണക്കിന് അമേരിക്കക്കാർ മരിച്ചുവീഴുമായിരുന്നെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
English Summary: "What A Job You've Done...": Trump Claims PM Modi's Praise In Covid Fight