ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉൾപ്പെടുത്തി പാക്ക് ഭൂപടം; കൂടികാഴ്ചയ്ക്കിടെ വാക്കൗട്ട് നടത്തി ഡോവൽ
Mail This Article
ന്യൂഡൽഹി ∙ കശ്മീർ ഉൾപ്പെടെയുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പാക്ക് ഭൂപടം പ്രദർശിപ്പിച്ചതിനെ തുടർന്ന് ഷാങ്ഹായ് സഹകരണ സംഘടനാ അംഗങ്ങളുടെ കൂടിക്കാഴ്ചയിൽ നിന്ന് വാക്കൗട്ട് നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പ്രതിഷേധം. ഷാങ്ഹായ് സഹകരണ സംഘടനയിലെ അംഗരാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കന്മാർ പങ്കെടുത്ത വിർച്വൽ മീറ്റിങ്ങിൽ നിന്നാണ് അജിത് ഡോവൽ വാക്കൗട്ട് നടത്തിയത്.
കൂടിക്കാഴ്ചയിൽ പങ്കെടുത്ത പാക്ക് പ്രതിനിധി ഡോ. മൊയീദ് യൂസഫ് തന്റെ പിന്നിൽ പാക്കിസ്ഥാന്റെ ഭൂപടമെന്ന നിലയിൽ കശ്മീർ ഉൾപ്പെടുത്തിയ ഭൂപടം പ്രദർശിപ്പിക്കുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. ജമ്മു കശ്മീർ, ലഡാക്ക്, ഗുജറാത്തിന്റെ ഭാഗമായ ജുനഗഡ് എന്നീ പ്രദേശങ്ങൾ പാക്ക് ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റഷ്യൻ പ്രതിനിധിയാണ് കൂടിക്കാഴ്ചയിൽ അധ്യക്ഷത വഹിച്ചത്. പാക് നടപടി യോഗത്തിന്റെ മാനദണ്ഡങ്ങൾക്ക് എതിരായതിനാൽ അധ്യക്ഷനെ വിവരം ധരിപ്പിച്ച ശേഷം പ്രതിഷേധസൂചകമായി ഡോവൽ യോഗം ബഹിഷ്കരിക്കുകയായിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ഒരു വർഷം തികഞ്ഞ വേളയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് വിവാദം ഭൂപടം പുറത്തിറക്കിയത്.
English Summary: NSA Ajit Doval walks out of Shanghai Cooperation Organisation meet in protest after pakistan shows new map