ADVERTISEMENT

വാഷിങ്ടൻ∙ കോവിഡ്–19ന് കാരണമായ കൊറോണ വൈറസ് ഡിസംബർ ആദ്യം തന്നെ യുഎസിൽ എത്തിയിരുന്നുവെന്ന് കലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ (യുസിഎൽഎ). ഡിസംബർ 22 മുതൽ ശ്വാസകോശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ക്ലിനിക്, ആശുപത്രി സന്ദർശനങ്ങൾ വർധിച്ചുവെന്നാണ് യുസിഎൽഎയുടെ കണ്ടെത്തൽ. ജേർണൽ ഓഫ് മെഡിക്കൽ ഇന്റർനെറ്റ് റിസർച്ചിൽ വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

ജനുവരി ആദ്യമാണ് കോവിഡ് കേസുകൾ വന്നതെന്നാണ് യുഎസ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കണ്ടെത്തിയിരിക്കുന്നത്. ഇതിലും ഒരു മാസത്തോളം മുൻപാണ് കോവിഡ് വന്നതെന്നാണ് പുതിയ പഠനം. ചൈനയിലെ വുഹാൻ സന്ദർശിച്ചു തിരിച്ചുവന്ന വാഷിങ്ടൻ സ്വദേശിയായ ആൾക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചതെന്നാണ് സിഡിസിയുടെ വിലയിരുത്തൽ. ഈ കേസ് റിപ്പോർട്ട് ചെയ്തത് ജനുവരിയിലാണ്.

3 ആശുപത്രികളും 180 ക്ലിനിക്കുകളും ഉൾപ്പെടെ യുസിഎൽഎയുടെ ആരോഗ്യ സംവിധാനത്തിൽനിന്നുള്ള 10 ദശലക്ഷം മെഡിക്കൽ റെക്കോർഡുകൾ പരിശോധിച്ചാണ് ഡോ. ജൊവാൻ എൽമോറിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ‘സാധാരണ കാണുന്നതിൽ 50 ശതമാനത്തിലധികം രോഗികളാണ് ചുമയുമായി ആ സമയങ്ങളിൽ വന്നത്. പതിവിലും ആയിരത്തിലധികം രോഗികൾ ഇങ്ങനെ വന്നു’ – എൽമോർ കൂട്ടിച്ചേർത്തു. ജനുവരിയിൽ വന്ന ചുമ കോവിഡിന്റെ ഭാഗമായിരുന്നോയെന്ന് മാർച്ചിൽ രോഗികൾ തന്നോടു വിളിച്ചു ചോദിച്ചിരുന്നുവെന്നും അതാണ് ഗവേഷണത്തിന് പ്രചോദനമായതെന്നും എൽമോർ പറഞ്ഞു.

കഴിഞ്ഞ ഡിസംബർ മുതൽ ഈ ഫെബ്രുവരി വരെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി ആളുകളെത്തിയത് അവസാന അഞ്ചു വർഷത്തെ കണക്കുവച്ചു നോക്കുമ്പോൾ റെക്കോർഡ് നമ്പരുകളിലാണ്. ഡിസംബർ അവസാന ആഴ്ച മുതലാണ് ഈ വർധന കാണപ്പെട്ടത്. ചിലപ്പോൾ ഫ്ലൂ ആയിരിക്കാം ഇവയ്ക്കു കാരണം, മറ്റെന്തെങ്കിലും കാരണവും ഉണ്ടായിരിക്കാം. എന്നാൽ ഒപിയിൽ ഇത്രയധികം രോഗികളെ കാണുന്നത് തന്നെ ശ്രദ്ധിക്കേണ്ടതാണ്, അവർ വ്യക്തമാക്കി.

അതേസമയം, ഈ റിപ്പോർട്ടിനെ എതിർത്ത് സ്ക്രിപ്സ് റിസർച്ചിലെ ഇമ്യൂണോളജി ആൻഡ് മൈക്രോബയോളജി പ്രഫസർ ക്രിസ്റ്റ്യൻ ആൻഡേഴ്സൻ രംഗത്തെത്തി. ‘സാർസ് കോവ്–2 വൈറസിന്റെ ജനിതക ഡേറ്റ നമുക്കറിയാം. നവംബർ അവസാനമോ ഡിസംബർ ആദ്യമോ ആണ് ചൈനയിൽ മഹാമാരി ആരംഭിച്ചത്. അതിനാൽത്തന്നെ ഡിസംബറിൽ യുഎസിൽ അതു പടർന്നുപിടിച്ചുവെന്ന് ചിന്തിക്കാനാകില്ല’ – അദ്ദേഹം പറഞ്ഞു.

English Summary: Study says Covid-19 may have arrived in US in December -- earlier than thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com