ADVERTISEMENT

ന്യൂഡൽഹി∙ 45 വർഷം ഒരു വെടിയൊച്ചപോലും കേൾക്കാതിരുന്ന ഇന്ത്യ – ചൈന അതിർത്തിയിൽ കഴിഞ്ഞ 20 ദിവസത്തിനിടെ മൂന്നു തവണ വെടിവയ്പ്പു നടന്നുവെന്ന് ഇന്ത്യൻ സൈന്യം. കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലയിലാണ് ഇത്. പാംഗോങ് തടാക മേഖലയിലെ മലനിരകൾ കീഴടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമത്തെ ചെറുത്തപ്പോഴാണ് ആദ്യം വെടിവയ്പ്പുണ്ടായത്. ഓഗസ്റ്റ് 29–31 തീയതികളിലായിരുന്നു ഇതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

സെപ്റ്റംബർ ഏഴിന് മുഖ്പാരി കുന്നുകള്‍ക്കുസമീപമാണ് രണ്ടാമത്തെ തവണ വെടിവയ്പ്പുണ്ടായത്. എട്ടിന് പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്തിനടുത്ത് മൂന്നാമത്തെ വെടിവയ്പ്പും ഉണ്ടായി. ഇവിടെ ഇരു സൈന്യവും 100 റൗണ്ടിലധികം വെടിയുതിർത്തു. ചൈനീസ് സേന വളരെ പ്രകോപനപരമായാണ് പെരുമാറിയതെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഷാങ്ഹായ് കോർപ്പറേഷൻ യോഗത്തിനായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ മോസ്കോയിൽ ആയിരുന്നപ്പോഴാണ് ഈ വെടിവയ്പ്പ് നടന്നത്.

അതേസമയം, ഇന്ത്യ – ചൈന അതിർത്തിയിൽ കഴിഞ്ഞ ആറു മാസത്തിനിടെ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. ഇതേ കാലയളവിൽ ഇന്ത്യ – പാക്ക് അതിർത്തിയിൽ 47 നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടായി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 594 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പാക്ക് ഭീകരരിൽനിന്ന് ജമ്മു കശ്മീരിൽ ഉണ്ടായിട്ടുണ്ട്. ഇതിൽ 312 എണ്ണം വിജയിച്ചുവെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രേഖാമൂലം മറുപടി നൽകി.

ജമ്മു കശ്മീരിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 582 ഭീകരരെ വധിച്ചുവെന്നും 46 ഭീകരരെ പിടികൂടിയെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയും പാർലമെന്റിനെ അറിയിച്ചു. 2018 മുതൽ 2020 സെപ്റ്റംബർ 8 വരെ 76 സൈനികർ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

English Summary: Three firing incidents between India-China in last 20 days in Eastern Ladakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com