യുടിഎസ് തട്ടിപ്പ്: ഗൗതം രമേശിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Mail This Article
കൊച്ചി∙ 3500 കോടിയുടെ യുടിഎസ് തട്ടിപ്പു കേസ് പ്രതി ഗൗതം രമേശിനെ മലപ്പുറം കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.
പണം ഇരട്ടിയാക്കാമെന്നു വാഗ്ദാനം ചെയ്തു ആയിരക്കണക്കിന് ആളുകളില്‍നിന്നു കോടികള്‍ തട്ടിയെടുത്ത കേസില്‍ യുടിഎസ് കമ്പനി മാനേജിങ് ഡയറക്ടര്‍ ഗൗതം രമേഷും സുഹൃത്തും 12നാണ്് അറസ്റ്റിലായത്. തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം സേലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഇടപാടുകളുമായി ബന്ധമുള്ള സുഹൃത്ത് പ്രവീണിനെയും അറസ്റ്റ് ചെയ്തിരുന്നു. ഗൗതം രമേഷിനെതിരെ കേരളത്തില്‍ ഒട്ടേറെ കേസുകളുള്ള സാഹചര്യത്തില്‍ കേരള പൊലീസിലെ പ്രത്യേക സംഘം സേലത്തെത്തി ഇയാളെ മലപ്പുറത്തേക്ക് കൊണ്ടുവരികയായിരുന്നു.
ഭൂരിഭാഗം നിക്ഷേപകരും മലയാളികളാണ്. കേരളത്തില്‍ ഗൗതം രമേഷിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. കേരള പൊലീസ് സംഘം കോയമ്പത്തൂരില്‍ ഇയാളുടെ ഓഫിസുകളില്‍ അന്വേഷണത്തിന് എത്തി ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നു. ഇയാളുടെ ഓഫിസില്‍നിന്നു കംപ്യൂട്ടറും ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനാന്തര യാത്രകള്‍ തടസ്സപ്പെട്ടതോടെ അന്വേഷണം നിലയ്ക്കുകയായിരുന്നു.
ഇടപാടുകാരുടെ പരാതികള്‍ക്കു പരിഹാരം കാണാനും പണം തിരികെ നല്‍കാനുമുള്ള നടപടികള്‍ സ്വീകരിക്കാനും മദ്രാസ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സെറ്റില്‍മെന്റ് ജുഡീഷ്യല്‍ കമ്മിഷന്‍ മുഖേന ഇതുവരെ ആര്‍ക്കും പണം തിരികെ ലഭിച്ചില്ല. പരാതികള്‍ സ്വീകരിച്ച ശേഷം മദ്രാസ് ഹൈക്കോടതിക്കു പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.എന്‍. ബാഷ പറഞ്ഞു. ഇതിനിടെ ഈ കേസ് അന്വേഷിച്ചിരുന്ന തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി രാമകൃഷ്ണനെ സാമ്പത്തിക അഴിമതിയുടെ പേരില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
English Summary: UTS fraud: Accused remanded in police custody