10,000 അടി ഉയരത്തിൽ ഏറ്റവും നീളമുള്ള ടണല്‍; സേനയ്ക്കും സഞ്ചാരികൾക്കും നേട്ടം
Mail This Article
മണാലി ∙ 10,000 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണല്‍ ഹിമാചൽ പ്രദേശിൽ നിർമാണം പൂർത്തിയായി. 9.2 കിലോമീറ്റര്‍ നീളമുള്ള അടൽ ടണൽ 10 വർഷം കൊണ്ടാണു നിർമിച്ചത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ കണ്ണൂർ സ്വദേശിയായ ചീഫ് എൻജിനീയര്‍ കെ.പി.പുരുഷോത്തമന്‍റെ നേതൃത്വത്തിലായിരുന്നു നിര്‍മാണം.
മണാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണലിനു രാജ്യത്തിന്‍റെ പ്രതിരോധ – വിനോദസഞ്ചാര മേഖലയില്‍ നിര്‍ണായക സ്ഥാനമുണ്ട്. 10.5 മീറ്ററാണ് വീതി. ഇതിൽ ഒാരോ മീറ്റർ കാൽനടപ്പാത രണ്ടു വശങ്ങളിലും നല്‍കിയിട്ടുണ്ട്. ഓരോ 60 മീറ്ററിലും സിസിടിവി ക്യാമറകൾ. ഓരോ 500 മീറ്റര്‍ പിന്നിടുമ്പോഴും എമർജൻസി എക്സിറ്റുമുണ്ട്. മണാലി– ലേ യാത്രയില്‍ 46 കിലോമീറ്ററും നാലു മണിക്കൂറും ടണലിലൂടെ ലാഭിക്കാൻ സാധിക്കുമെന്നു പുരുഷോത്തമൻ പറഞ്ഞു.
മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതത്തെ തുരന്നു ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച എൻജിനീയറിങ് വിസ്മയമാണ് അടല്‍ ടണല്‍. മഞ്ഞുകാലത്ത് ആറു മാസത്തോളം അടഞ്ഞുകിടക്കുന്ന റോഹ്താങ് ചുരം ഒഴിവാക്കി യാത്ര ചെയ്യാം എന്നതാണു പ്രധാനനേട്ടം. ലഡാക്കിലേക്കുള്ള ദൂരം 46 കിലോമീറ്റര്‍ ലാഭിക്കാമെന്നത് സൈന്യത്തിനും സഞ്ചാരികള്‍ക്കും ഗുണപ്പെടും.
2010 ജൂണിലാണു ടണലിന്‍റെ നിര്‍മാണോദ്ഘാടനം നിർവഹിച്ചത്. 3200 കോടി രൂപ ചെലവ് വന്ന ടണലിന്‍റെ പേര് മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‍പേയിയുടെ സ്മരണയിലാണ് അടൽ ടണല്‍ എന്നാക്കിയത്. ഈ മാസം അവസാനത്തോടെ ടണൽ യാത്രക്കായി തുറന്നു നല്‍കും
English Summary: World's Longest Highway Tunnel Above 10,000 Feet Ready After 10 Years