നാലു മാസത്തെ മഴ 4 മണിക്കൂറില്‍; അലബാമയിലും ഫ്ലോറിഡയിലും ആഞ്ഞടിച്ച് സാലി
Mail This Article
ഫ്ലോറിഡ∙ അലബാമയിലും ഫ്ലോറിഡയിലും ആഞ്ഞടിച്ച് സാലി ചുഴലിക്കാറ്റ്. ഒരാൾ മരിച്ചു. നൂറുകണക്കിന് ആളുകളെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. ഫ്ലോറിഡ പാൻഹാൻഡ്‌ലെയും തെക്കൻ അലബാമയിലെയും ഭാഗങ്ങളിൽ ജീവന് ഭീഷണിയായ വെള്ളപ്പൊക്കം തുടരുകയാണെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം (എൻഎച്ച്‌സി) അറിയിച്ചു. കൊടുങ്കാറ്റ് തീരത്ത് നിന്ന് വടക്കോട്ട് നീങ്ങിയതിനെ തുടർന്ന് വൈദ്യുതിയില്ലാതെ 550,000 ത്തോളം ആളുകൾ ഇരുട്ടിലായി.
കൊടുങ്കാറ്റ് നഗരത്തിലേക്ക് നാലു മണിക്കൂറിനുള്ളിൽ നാലു മാസത്തെ മഴയെത്തിച്ചതായി പെൻസകോള അഗ്നിശമന വിഭാഗം മേധാവി ജിന്നി ക്രാനർ പറഞ്ഞു. അലബാമയിലെ ഓറഞ്ച് ബീച്ചിൽ ഒരാൾ മരിച്ചതായും മറ്റൊരാളെ കാണാനില്ലെന്നും മേയർ പറഞ്ഞു.
ബുധനാഴ്ച രാവിലെ കാറ്റഗറി 2 ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച സാലി, കരതൊട്ട ശേഷം ദുർബലമായി. പ്രാദേശിക സമയം 04:45 ന് അലബാമയിലെ ഗൾഫ് ഷോർസിലാണ് സാലി ചുഴലിക്കാറ്റ് കരതൊട്ടത്. കാറ്റിന്റെ പരമാവധി വേഗത 105 മൈൽ (മണിക്കൂറിൽ 169 കിലോമീറ്റർ) ആണ്. പിന്നീട് കാറ്റിന്റെ വേഗത 35 മൈൽ വരെ കുറഞ്ഞു. മഴവെള്ളപ്രവാഹവും കൊടുങ്കാറ്റുമാണ് നാശനഷ്ടങ്ങൾക്ക് കാരണമായത്.
English Summary: Hurricane Sally: Deadly storm leaves 550,000 without power in US