നയതന്ത്ര ബാഗേജിലൂടെ 88.5 കിലോ സ്വർണം 20 തവണയായി കടത്തി: മുഹമ്മദ് ഷാഫി
Mail This Article
കൊച്ചി∙ നയതന്ത്ര ബാഗേജിലൂടെ 88.5 കിലോ സ്വർണം 20 തവണയായി കടത്തിയെന്ന് കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയുടെ മൊഴി. അന്വേഷണ സംഘം എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. മുഹമ്മദ് ഷാഫിയും കൂട്ടാളികളും മാത്രം നയതന്ത്ര ബാഗേജിലൂടെ 47.5 കിലോ സ്വർണം കൊടുത്തു വിട്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള സ്വർണം പാക്ക് ചെയ്യുന്നത് എങ്ങനെ എന്നും സീൽ ചെയ്യുന്നത് എപ്രകാരമെന്നും എല്ലാമുള്ള വിവരങ്ങൾ പ്രതി അന്വേഷണ സംഘത്തിനു മുന്നിൽ വിശദീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
സ്വർണക്കടത്ത് കേസിൽ നിർണായകമാകുന്ന മൊഴിയാണ് ഇന്ന് എൻഐഎയ്ക്ക് ഏഴാം പ്രതി മുഹമ്മദ് ഷാഫിയിൽനിന്ന് ലഭിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇദ്ദേഹത്തിന്റെയും കൂട്ടാളികളുടെയും മാത്രം ഇടപെടലിലാണ് ഇത്രയേറെ സ്വർണം നയതന്ത്ര ബാഗേജിലൂടെ കേരളത്തിൽ എത്തിച്ചത് എന്നാണ് മൊഴികളിൽനിന്ന് വ്യക്തമാകുന്നത്. ഇതു സംബന്ധിച്ച കൂടിയാലോചനകൾ നടന്നത് യുഎഇയിൽ ആണെന്നും പ്രതി സമ്മതിക്കുന്നതായി മൊഴി റിപ്പോർട്ടിൽ പറയുന്നു.
English Summary: 88.5 kg gold smuggled through diplomatic baggage statement given by Muhammad Shafi