പ്രതിരോധ രഹസ്യം ചോർത്തി; ചൈനീസ് യുവതിയും നേപ്പാൾ സ്വദേശിയും ജേണലിസ്റ്റും പിടിയിൽ
Mail This Article
ന്യൂഡൽഹി ∙ ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയെന്നാരോപിച്ച് ഫ്രീലാൻസ് ജേണലിസ്റ്റ് രാജീവ് ശർമ, ഇയാൾക്കു പണം നൽകിയതായി ആരോപണമുള്ള ചൈനീസ് യുവതി, നേപ്പാൾ സ്വദേശിയായ കൂട്ടാളി എന്നിവരെ അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ ആണ് മൂവരെയും പിടികൂടിയത്.
ചൈനീസ് ഇന്റലിജൻസിനു തന്ത്രപ്രധാന വിവരങ്ങൾ രാജീവ് ശർമ കൈമാറിയതായി പൊലീസ് പറഞ്ഞു. കടലാസ് കമ്പനികൾ വഴി ധാരാളം പണം പ്രതിഫലമായി ചൈനീസ് യുവതിയും കൂട്ടാളിയും കൈമാറി. വിവരങ്ങൾ അറിയിക്കാൻ ചൈനീസ് ഇന്റലിജൻസ് മാധ്യമപ്രവർത്തകനെ ചുമതലപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. പ്രതികളിൽനിന്നു നിരവധി മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, രഹസ്യസ്വഭാവമുള്ള രേഖകൾ എന്നിവ കണ്ടെടുത്തു.
പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ക്ലാസിഫൈഡ് രേഖകൾ കൈവശം വച്ചതിന് ഔദ്യോഗിക രഹസ്യ നിയമപ്രകാരം വെള്ളിയാഴ്ച ഒരു ഫ്രീലാൻസ് ജേണലിസ്റ്റിനെ അറസ്റ്റ് ചെയ്തിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. പിത്താംപുര നിവാസിയാണു സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ രാജീവ് ശർമ. പ്രതിരോധവുമായി ബന്ധപ്പെട്ട ചില രേഖകൾ ഇയാളുടെ പക്കലുണ്ടെന്ന് കണ്ടെത്തിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (സ്‌പെഷ്യൽ സെൽ) സഞ്ജീവ് കുമാർ യാദവ് പറഞ്ഞു.
English Summary: Chinese, Nepalese Nationals Caught Trying To Get Info On Defence Secrets, Arrested: Police