ADVERTISEMENT

തിരുവനന്തപുരം ∙ യുഎഇയില്‍നിന്ന് കോണ്‍സുലേറ്റ് ഓഫിസിലെത്തിച്ച മുന്തിയ ഇനം ഈന്തപ്പഴം സ്വപ്നയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത് ഉന്നതരുമായി സൗഹൃദമുണ്ടാക്കാനാണോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു. സ്‌പെഷല്‍ സ്‌കൂളുകളിലും ബഡ്‌സ് സ്‌കൂളുകളിലും 40,000 കുട്ടികള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യുമെന്നായിരുന്നു പ്രചാരണമെങ്കിലും ഭൂരിഭാഗം സ്‌കൂളുകളിലും ഇതു ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.

സ്‌കൂളുകളില്‍ വിതരണം ചെയ്യുമെന്നു പ്രചാരണം നല്‍കി, മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിതരണ ഉദ്ഘാടനം നടത്തിയശേഷം ഇഷ്ടക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഈന്തപ്പഴ പാക്കറ്റുകള്‍ നല്‍കിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും സ്വപ്ന തെറ്റിദ്ധരിപ്പിച്ചു.

യുഎഇ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനം നടക്കുന്നത് 2016 ഒക്ടോബറിലാണ്. 2016 അവസാനമാണ് സ്വപ്ന ജോലിയില്‍ പ്രവേശിക്കുന്നത്. 2017 മേയ് 26 നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍വച്ച് സാമൂഹിക നീതിവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ 15 കുട്ടികള്‍ക്ക് ഈന്തപ്പഴ പാക്കറ്റുകള്‍ നല്‍കിയത്. 40,000 കുട്ടികള്‍ക്കു വിതരണം ചെയ്യുമെന്ന് സ്വപ്ന പലരെയും അറിയിക്കുകയും ചെയ്തു. എന്നാല്‍, ചുരുക്കം ചില സ്‌കൂളുകളില്‍ മാത്രമേ വിതരണം നടന്നുള്ളൂ.

ഈന്തപ്പഴങ്ങള്‍ എങ്ങോട്ടു പോയി?

2017 മേയിലാണ് യുഎഇയില്‍നിന്ന് 17,000 കിലോ ഈന്തപ്പഴം കോണ്‍സുലേറ്റിലേക്കെത്തുന്നത്. സര്‍ക്കാരിന്റെ അനുമതി വാങ്ങിയായിരുന്നു ഇറക്കുമതി. ഒരു ബോക്‌സില്‍ 12 ഈന്തപ്പഴ പാക്കറ്റുകള്‍. കോണ്‍സുലേറ്റിലെത്തുന്ന വിശിഷ്ടാതിഥികള്‍ക്കു നല്‍കുകയായിരുന്നു പ്രധാന ഉദ്ദേശ്യം. ആദ്യം ജീവനക്കാരടക്കമുള്ളവര്‍ക്കും പരിചയക്കാര്‍ക്കും മുന്തിയ ഇനം ഈന്തപ്പഴ പാക്കറ്റുകള്‍ സ്വപ്നയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. തിരുവനന്തപുരത്തും കൊല്ലത്തുമുള്ള സ്ഥാപനങ്ങളിലും വിതരണം ചെയ്തു. പിന്നീടാണ് സ്‌കൂളുകളില്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം സ്വപ്ന നടത്തിയത്. എന്നാല്‍, സര്‍ക്കാര്‍ രേഖകളില്‍ ഈന്തപ്പഴം വിതരണം നടന്നതായി തെളിവില്ല.

ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജ്യുക്കേഷന്റെ (ഡിജിഐ) കീഴിലാണ് സംസ്ഥാനത്തെ സ്‌പെഷല്‍ സ്‌കൂളുകള്‍. ഔദ്യോഗികമായോ അനൗദ്യോഗികമായോ ഈന്തപ്പഴം വിതരണം ചെയ്തിട്ടില്ലെന്നു ഡിജിഐ ഓഫിസ് പറയുന്നു. ബഡ്‌സ് സ്‌കൂളുകളുടെ നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. പ്രവര്‍ത്തനത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത് കുടുംബശ്രീയാണ്. അവര്‍ക്കും ഈന്തപ്പഴ വിതരണത്തെക്കുറിച്ച് അറിയില്ല. അനൗദ്യോഗികമായി എവിടെയെങ്കിലും വിതരണം നടത്തിയിട്ടുണ്ടോ എന്നു വ്യക്തമല്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ഈന്തപ്പഴങ്ങള്‍ യുഎഇ കോണ്‍സുലേറ്റിനു പുറത്തു വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. നികുതി അടയ്ക്കാതെ കൊണ്ടുവരുന്ന സാധനങ്ങള്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ ആവശ്യത്തിനു മാത്രമുള്ളതായിരിക്കണം. കോണ്‍സുലേറ്റിന്റെ പേരില്‍ നികുതി അടയ്ക്കാതെ കൊണ്ടുവന്ന സാധനം പുറത്തുകൊടുത്തതോടെ നികുതി ഇളവിന് അര്‍ഹമല്ലാതായെന്നു കസ്റ്റംസ് പറയുന്നു. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ടിന്റെ ലംഘനമാണിത്.

എന്നാല്‍, ഈന്തപ്പഴം പുറത്തു വിതരണം ചെയ്തതിനു തെളിവു ശേഖരിക്കാന്‍ കഴിഞ്ഞാലേ കസ്റ്റംസ് വാദങ്ങള്‍ നിലനില്‍ക്കൂ. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. അതിനു കാലതാമസമുണ്ടാകും. ഈന്തപ്പഴങ്ങളുടെ മറവില്‍ സ്വര്‍ണക്കടത്തു നടന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ തെളിവു ലഭിച്ചിട്ടില്ല. മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്ന പാക്കറ്റുകളുടെ തൂക്കവും കസ്റ്റംസിന്റെ ബില്ലിലെ തൂക്കവും തമ്മില്‍ വ്യത്യാസമുണ്ടായതിനു പിന്നില്‍ ദുരൂഹതയില്ലെന്നും ഏജന്‍സികള്‍ പറയുന്നു.

English Summary: Import of dates: Customs registered cases against Kerala government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com