അതിർത്തിയിൽ പ്രശ്നപരിഹാരം: ഇന്ത്യ–ചൈന കമാൻഡർതല ചർച്ച ആരംഭിച്ചു
Mail This Article
ന്യൂഡൽഹി∙ ഇന്ത്യ – ചൈന അതിർത്തിയിൽ പിരിമുറുക്കം കടുക്കുന്നതിനിടെ ഇരു രാജ്യങ്ങളുടെയും കോർ കമാൻഡർ തലത്തിലുള്ള ആറാം വട്ട കൂടിക്കാഴ്ച കിഴക്കൽ ലഡാക്കിലെ മോൾഡോയിൽ ആരംഭിച്ചു. ലേ ആസ്ഥാനമായുള്ള 14 കോർപ്സിന്റെ അടുത്ത് ചീഫ് ലഫ്. ജനറൽ പിജികെ മേനോനും ചർച്ചയിൽ പങ്കെടുക്കും.
ഇന്ത്യൻ സൈന്യത്തിന്റെ രണ്ട് ലഫ്. ജനറലുമാരുടെ നേതൃത്വത്തിലാണ് ചർച്ച. വിദേശകാര്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയും ചർച്ചയിൽ പങ്കെടുക്കും. അതിർത്തിയിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും എത്തപ്പെട്ടിട്ടുള്ള കരാറുകൾ എങ്ങനെ പ്രാബല്യത്തിൽ വരുത്താമെന്നാകും ഇന്നത്തെ ചർച്ച ശ്രദ്ധകേന്ദ്രീകരിക്കുക എന്നാണ് വിവരം. സെപ്റ്റംബർ 10ന് മോസ്കോയിൽ വച്ചു നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് പ്രതിനിധി വാങ് യിയും തമ്മിൽ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കരാറിൽ ഏർപ്പെട്ടിരുന്നു. എത്രയും പെട്ടെന്ന് അതിർത്തിയിൽ നിന്ന് സേനകളെ പിൻവലിക്കുന്നതും നിയന്ത്രണ രേഖയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കരാർ.
കഴിഞ്ഞ ദിവസം സംഘർഷം നടക്കുന്ന ലഡാക്ക് അതിർത്തിയിലെ തന്ത്രപ്രധാനമായി ആറിടങ്ങളിൽ ഇന്ത്യ ആധിപത്യം ഉറപ്പിച്ചിരുന്നു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ചൈനീസ് സേന അവിടേക്കെത്തുന്നതു തടയാൻ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സേനയുടെ നീക്കം. മലനിരകളിൽ മൊത്തം ഇരുപതിലേറെ തന്ത്രപ്രധാന ഭാഗങ്ങളിൽ ഇന്ത്യ മേൽക്കൈ നേടിയിട്ടുണ്ട്.
English Summary :India, China Hold Military Commanders' Talks To Defuse Border Tension