ADVERTISEMENT

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആറു പതിറ്റാണ്ട് പിന്നിടുമ്പോൾ മാലിയിലെ രാഷ്ട്രീയവും ജനങ്ങളും വീണ്ടും ഒരു വഴിത്തിരിവിലാണ്. പ്രസിഡന്റ് ഇബ്രാഹിം ബൂബാകർ കെയ്റ്റയെ അട്ടിമറിച്ച് ഭരണം പട്ടാളം പിടിച്ചെടുത്തിരിക്കുന്നു. മുൻ പ്രതിരോധ മന്ത്രി ബഹ് എൻഡൗ പുതിയ പ്രസിഡന്റ്. 2022ൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള ചുമതലയും ബഹ് എൻഡൗവിനാണ്. ഓഗസ്റ്റ് 18നു നടന്ന പട്ടാള അട്ടിമറിയുടെ തലവൻ കേണൽ അസിമി ഗോയിറ്റയെ വൈസ് പ്രസിഡന്റ്ായും നിയമിച്ചു.

പട്ടാള അട്ടിമറിയെ ലോകരാജ്യങ്ങൾ അപലപിക്കുകയും സമ്മർദം ശക്തമാകുകയും ചെയ്തതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപനമുണ്ടായത്. മാലി സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതിന്റെ അറുപതാം വാർഷികദിനത്തിൽ സർക്കാരിന്റെ ഔദ്യോഗിക ചാനൽ വഴിയായിരുന്നു പുതിയ ഭരണകൂടത്തെ സംബന്ധിച്ച പ്രഖ്യാപനം. ഫ്രാൻസിന്റെ കൊളോണിയൽ ഭരണകൂടത്തിൽനിന്നു മോചിതരായ മാലി ഫെഡറേഷൻ, 1960 സെപ്റ്റംബർ 22നാണ് സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുന്നത്.

എഴുപതുകാരനായ ബഹ് എൻഡൗവിന്ഫെ നിയമനം 16 പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിലെ സാമ്പത്തിക സമൂഹത്തിന്റെ കൂട്ടായ്മയെ (ഇസിഒഡബ്ല്യുഎഎസ്) പ്രതീപ്പെടുത്തുമോ എന്നകാര്യം വ്യക്തമല്ല. ഇസിഒഡബ്ല്യുഎഎസ് നേരത്തെതന്നെ മാലിയെ കൂട്ടായ്മയിൽനിന്നു പുറത്താക്കിയിരുന്നു. സിവിലിയൻ ഭരണം പുനഃസ്ഥാപിക്കുന്നതിനായി സമ്മർദംചെലുത്തുന്നുമുണ്ട്. ഭരണഘടനാവിരുദ്ധമായി നടത്തിയ അധികാര കൈമാറ്റം തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും മാലിയുടെ അതിർത്തികൾക്കപ്പുറത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ പ്രതിസന്ധി തടയുന്നതിനുള്ള രാജ്യാന്തര ശ്രമങ്ങളെ വിപരീതമായി ബാധിക്കുമെന്നും പ്രദേശിക നേതാക്കൾ കരുതുന്നു. അതുകൊണ്ടു തന്നെ അവരുടെ സമ്മർദവും സൈനിക സർക്കാരിനുമേൽ ഉണ്ട്.

ബഹ് എൻഡൗവിന്റെ നിയമനം ‘ശുഭ വാർത്ത’ ആണെന്ന് കെന്റ് സർവകലാശാലയിലെ ബ്രസൽസ് സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ പ്രെഫസർ യവാൻ ഗുയിചൗ പറയുന്നു. ആഭ്യന്തര രാഷ്ട്രിയ ശക്തികൾക്കും രാജ്യാന്തര സമൂഹത്തിനും ഒരുപോലെ സ്വീകാര്യനായി വ്യക്തിത്വമാണ് അദ്ദേഹത്തിനെന്ന് ഗുയിചൗ പറഞ്ഞു. മുൻ സൈനിക ഉദ്യോഗസ്ഥനാണെങ്കിലും ഒരു സിവിലിയൻ പ്രസിഡന്റിനായി ആവശ്യമുന്നയിക്കുന്ന ഇസിഒഡബ്ല്യുഎഎസിന്റെ മാനദണ്ഡങ്ങൾക്ക് പോലും അനുയോജ്യനായ പ്രസിഡന്റാണ് ബഹ് എൻഡൗ. അട്ടിമറിയിലൂടെയാണെങ്കിലും മാലിയെ ഭരിക്കാൻ പ്രാപ്തിയുള്ള ഒരു ഭരണകൂടമാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം പറയുന്നു.

ബഹ് എൻഡൗ പൊതുവെ സ്വീകാര്യനായ വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനാരോഹണം മാലിയെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണമെന്ന് യൂറോപ്യൻ കൗൺസിൽ ഫോർ ഫോറിൻ റിലേഷൻസിലെ പോളിസി ഫെലോ ആൻഡ്രൂ ലെബോവിച്ച് പറഞ്ഞു. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ഒരു ചെറിയഘടകം മാത്രമാണ്. സർക്കാരിന്റെ ഇനിയുള്ള നടപടികളും പരിഷ്കാരങ്ങളുമാണ് നിർണായകം. പ്രസിഡന്റിന്റെ മുൻഗണനകൾ എന്തൊക്കെയാണെന്ന് അറിയേണ്ടതുണ്ടെന്നും അസിമി ഗോയിറ്റയെ വൈസ് പ്രസിഡന്റ്ായി നിയമിച്ചതോടെ പുതിയ സർക്കാരിൽ പട്ടാളത്തിന് വ്യക്തമായ സ്വാധീനമുണ്ടാകുമെന്നാണ് കരുതേണ്ടതെന്നും ആൻഡ്രൂ ലെബോവിച്ച് ചൂണ്ടിക്കാട്ടി.

മാലി– ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലം മുതൽ ഫ്രഞ്ച് കോളനിയായിരുന്ന മാലി 1960ലാണ് സ്വാതന്ത്ര്യം നേടിയത്. 1960 ജൂൺ 20ന് മാലി ഫെഡറേഷൻ സ്വാതന്ത്ര്യം നേടി. സെനഗൽ ഫെഡറേഷനിൽനിന്ന് പിന്മാറിയതോടെ സെപ്റ്റംബർ 22ന് മാലി സ്വതന്ത്ര റിപ്പബ്ലിക്കായി. അന്നുമുതൽ ഫ്രാൻസുമായി അടുത്തബന്ധമാണ് മാലി കാത്തുസൂക്ഷിക്കുന്നത്. ആഫ്രിക്കയിലെ പുരാതന സാമ്രാജ്യമായ മാലി സാമ്രാജ്യത്തിൽ നിന്നാണ് രാജ്യത്തിന് ആ പേരു ലഭിച്ചത്. ബംബാര ഭാഷയിൽ ഹിപ്പൊപൊട്ടേമസ് എന്നാണ് മാലി എന്ന പദത്തിന്റെ അർത്ഥം.

mali-army
60–ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ മാർച്ച് ചെയ്യുന്ന മാലിയിലെ പട്ടാളക്കാർ. ചിത്രം: എഎഫ്‌പി

ലോകത്തിലെ തീർത്തും ദരിദ്രമായ രാഷ്ട്രങ്ങളിൽ ഒന്നാണ് മാലി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഒരുപാട് വരൾച്ചകളും വിപ്ലവങ്ങളും ബലം പ്രയോഗിച്ചുള്ള ഒരു അധികാര കൈമാറ്റവും 23 വർഷത്തെ സൈനികഭരണവും മാലിയിൽ നടന്നു. ആദ്യ പ്രസിഡന്റ് മോഡിബോ കെയ്റ്റയെ 1968ൽ മൗസ ട്രോർ എന്ന യുവസൈനിക ലഫ്റ്റനന്റ് അട്ടിമറിച്ചു. കാൽനൂറ്റാണ്ടിനുശേഷം മൗസയെ കാത്തിരുന്നതും അതേ വിധിയായിരുന്നു.

സർക്കാരിനെതിരായ ജനരോക്ഷത്തെ തുടർന്ന് 1991ൽ ലഫ്റ്റനന്റ് കേണൽ അമാദൗ ടൊമാനി ടൂറാണ് ട്രോറിനെതിരെ അട്ടിമറിക്ക് നേതൃത്വം നൽകിയത്. രണ്ടാം ടേമിൽ കാലാവധി തീരാൻ ഒരുമാസം ശേഷിക്കെ 2012ൽ ടുർ സ്വയം സ്ഥാനമൊഴിയുകയായിരുന്നു. രാജ്യത്ത് വിമത പ്രവർത്തനങ്ങൾ വർധിക്കുന്നതിനെതിരെ സർക്കാർ പ്രതികരിച്ചതിൽ ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടായതിനെ തുടർന്നാണ് ടൂർ രാജിവച്ചത്.

‘യഥാർഥ പാപം’

2016ലാണ് ഇപ്പോൾ ഭരണകൂട അട്ടിമറിയിൽ വരെയെത്തിച്ച ജനവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് കാരണമായ സംഭവങ്ങളുടെ തുടക്കം. രാജ്യത്തിന്റെ മധ്യഭൂപ്രദേശത്ത് ആക്രമണങ്ങൾ തുടർക്കഥയായി. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്തു. മാലിയിലുടനീളം ഫ്രഞ്ച് വിരുദ്ധ വികാരം അലയടിച്ചു. മുൻ കൊളോണിയൽ ശക്തിയുടെ സൈനിക സാന്നിധ്യത്തെ വിമർശിക്കുന്നവരും രാജ്യത്ത് അതിന്റെ പങ്ക് സംബന്ധിച്ച് സംശയം ഉന്നയിക്കുന്നവരും സർക്കാരിനെതിരായി.

ആഭ്യന്തര പ്രശ്‌നമായി ഇതിനെ വിശേഷിപ്പിച്ച ഫ്രാൻസ്, പ്രതിഷേധങ്ങൾ മുഖവിലയ്ക്കെടുക്കാതെ അൾജീരിയയുമായുള്ള മാലിയുടെ അതിർത്തിക്കടുത്തുള്ള സഹാറ ഔട്ട്പോസ്റ്റായ കിഡാലിൽ തങ്ങളുടെ നിയന്ത്രണം തുടർന്നു. മാലിയിലെ ജനങ്ങളിൽ ചില വിഭാഗങ്ങളുടെ ഇടയിൽ ഇതു ഫ്രഞ്ചുകാരുടെ ‘യഥാർഥ പാപം’ ആയി മാറി. ഫ്രഞ്ച് അനുകൂലികൾ കൂടുതലായി ഉണ്ടായിരുന്നു കിഡാലിലുള്ളവർ വരെ ഫ്രാൻസിന്റെ സാന്നിധ്യത്തെ എതിർത്തു.

കഴിഞ്ഞ വർഷം അവസാനത്തോടെ, മാലിയിലെ ഫ്രാൻസ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ വീര്യം വർധിച്ചതോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മേഖലയിലെ മറ്റു രാജ്യങ്ങളോട് ഫ്രാൻസ് അനുകൂല റാലികൾ നടത്താൻ വരെ ആവശ്യപ്പെടേണ്ടി വന്നു. കഴിഞ്ഞ മാസം നടന്ന അട്ടിമറിക്കു ശേഷവും ഫ്രഞ്ച് സൈന്യം രാജ്യത്ത് തുടരുമെന്നു തന്നെയാണ് ഫ്രാൻസിന്റെ നിലപാട്. ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയും ഇതിനുണ്ട്.

പട്ടാള അട്ടമറികൾ‌ പലപ്പോഴും വിപരീതഫലങ്ങൾ സൃഷ്ടിച്ചതാണ് പല മുൻകാല അനുഭവങ്ങളും. സൈനിക പരിഹാരങ്ങൾ ഒരു വലിയ തന്ത്രത്തിന്റെ ഭാഗം മാത്രമാണ്. രാഷ്ട്രീയ സുസ്ഥിരത, പൊതുജന പിന്തുണ, സ്ഥാപന ശക്തി എല്ലാറ്റിനുമുപരിയായി സാമൂഹിക സാമ്പത്തിക അവസ്ഥയും രാജ്യത്തിന്റെ മുന്നോട്ടുള്ള നീക്കത്തെ ബാധിക്കുന്നു. ഇവയെല്ലാം ഈ പശ്ചിമ ആഫ്രിക്കൻ രാജ്യത്ത് ഒരുപോലെ സംഭവിക്കുമോ എന്നതു കാത്തിരുന്നു കാണേണ്ടതാണ്.

English Summary: At 60 and with new rulers, Mali once again at a crossroads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com