ADVERTISEMENT

മുംബൈ ∙ നടൻ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്നു കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) യുടെ അന്വേഷണത്തെ സ്വാഗതം ചെയ്ത് പ്രസിദ്ധ സിനിമാ താരം രവീണ ടണ്ടൻ. ലഹരി ഉപയോഗിക്കുന്നവരിലേക്ക് മാത്രമല്ല ബോളിവുഡിലെ യുവതാരങ്ങളുടെ കരിയറും ജീവിതവും തകർക്കുന്ന ലഹരി മാഫിയ്ക്കെതിരെ വസ്തുനിഷ്ഠമായ അന്വേഷണം ഉണ്ടാകണമെന്ന് രവീണ ട്വീറ്റ് ചെയ്തു. എത്ര വമ്പൻമാരായാലും നിയമത്തിനു മുൻപിൽ കൊണ്ടു വരണമെന്നും രവീണ പറഞ്ഞു. 

ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച് ബോളിവുഡ് നടി ദീപിക പദുക്കോണിനെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി രവീണ രംഗത്തെത്തിയത്. ടാലന്റ് മാനേജർ കരിഷ്മ പ്രകാശിനോടു ലഹരിമരുന്ന് ആവശ്യപ്പെട്ടു ദീപിക 2017 ൽ നടത്തിയ വാട്സാപ് ചാറ്റ് വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണം ദീപികയിലേക്കും നീളുന്നത്. 

തീർച്ചയായും ബോളിവുഡിൽ ഒരു ശുദ്ധികലശത്തിന്റെ ആവശ്യമുണ്ട്. മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുന്നവർക്ക് മാതൃകപരമായ ശിക്ഷ ലഭിക്കുക തന്നെ വേണം– രവീണ പറഞ്ഞു. സുശാന്ത് സിങ് രജ്പുത്തിന്റെ അപ്രതീക്ഷിതമായ മരണത്തിന് പിന്നാലെ രവീണ ടണ്ടൻ നടത്തിയ വെളിപ്പെടുത്തലുകൾ വിവാദങ്ങളിൽ ഇടം നേടിയിരുന്നു. 

പ്രശസ്ത നിർമ്മാതാവ് രവി ടണ്ടന്റെ മകളായി ജനിച്ചിട്ടും ബോളിവുഡിൽ മുന്നോട്ടു പോകുക എളുപ്പമായിരുന്നില്ലെന്ന് നടി തുറന്നു പറഞ്ഞിരുന്നു. ഈ ഇൻഡസ്ട്രിയിൽ തന്നെ ജനിച്ചതാണെങ്കിലും തന്നെ ഒതുക്കാൻ ശ്രമം നടന്നതായും രവീണ പറഞ്ഞിരുന്നു. ബോളിവുഡിൽ ഒരു ‘പെൺകൂട്ടമുണ്ട്’; അവർ നിങ്ങളെ കുഴിച്ച് മൂടാൻ ശ്രമിക്കുമെന്ന താരത്തിന്റെ പ്രസ്താവനയ്ക്കെതിരെ ചില താരങ്ങൾ രംഗത്തു വന്നിരുന്നു.

സൂപ്പർതാരങ്ങളുടെ കാമുകിമാരെ ലക്ഷ്യമിട്ടായിരുന്നു പ്രസ്താവന. നായകൻമാർ ഇടപെട്ട് സിനിമയിൽ നിന്ന് ഒഴിവാക്കുന്ന യുവതാരങ്ങൾക്കെതിരെ സൂപ്പർതാരങ്ങളുടെ കാമുകിമാരും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരും ചേർന്ന് വ്യാജപ്രചാരണം നടത്തുകയാണെന്നും താരം നേരത്തെ ആരോപിച്ചിരുന്നു. 

സുശാന്ത് സിങ്ങിനു വേണ്ടി ലഹരി മരുന്ന് വാങ്ങിയെന്നത് സംബന്ധിച്ച് സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയുടെ വീണ്ടെടുത്ത വാട്സാപ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ കേസിലാണ് ബോളിവുഡിലെ കൂടുതൽ പേരിലേക്ക് അന്വേഷണം എത്തുന്നത്.

മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം റിയ ചക്രവർത്തിയെ സെപ്റ്റംബർ 9ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റു ചെയ്തിരുന്നു. കൂടാതെ റിയയുടെ സഹോദരൻ ഉൾപ്പെടെ മറ്റു 15 പേരെയും എൻസിബി അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിൽ ബോളിവുഡ് താരങ്ങളായ ശ്രദ്ധാ കപൂർ, സാറ അലി ഖാൻ എന്നിവരുടെ പേരുടെ റിയാ പരാമർശിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും ഈ ആഴ്ച അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. 

English Summary: Raveena Tandon welcomes a 'clean up' after Bollywood celebrities are named in drug probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com