ADVERTISEMENT

വാഷിങ്ടൻ ∙ ഇന്ത്യയുടെ സാറ്റലൈറ്റ് ആശയവിനിമയ സംവിധാനങ്ങളെ ചൈന ആക്രമിച്ചിരുന്നെന്ന് യുഎസ് റിപ്പോർട്ട്. കംപ്യൂട്ടർ നെറ്റ്‌വർക്കിലൂടെ ഇന്ത്യയുടെ സാറ്റലൈറ്റ് ആശയവിനിമയ സംവിധാനങ്ങൾക്കു നേരെ ചൈന 2017ൽ നടത്തിയ ആക്രമണം 2007 മുതൽ 2018 വരെയുള്ള കാലയളവിൽ നടത്തിയ സൈബർ ആക്രമണങ്ങളിൽ ഒന്നു മാത്രമാണെന്നു യുഎസ് ആസ്ഥാനമായ ചൈന എയറോസ്പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. 

സൈബർ ആക്രമണങ്ങൾ നിരന്തരമായ ഭീഷണിയാണ് ഉയർത്തുന്നതെന്ന് ഐഎസ്ആർഒ മേധാവി കെ.ശിവൻ അറിയിച്ചു. ഇസ്രോയുടെ സംവിധാനങ്ങൾ ഇതുവരെ ഇത്തരം ആക്രമണങ്ങളോട് പൊരുതി നിന്നെന്നും വിവരങ്ങൾ ചോർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്റർനെറ്റ് ഉൾപ്പെടെ പൊതു സഞ്ചയവുമായി യാതൊരു ബന്ധവുമില്ലാത്ത സ്വതന്ത്രവും ഒറ്റപ്പെട്ടതുമായ നെറ്റ്‌വർക്ക് സംവിധാനമാണ് ഇന്ത്യയ്ക്ക് ഉള്ളതെന്നും അതിനാൽ അതീവ സുരക്ഷിതമാണെന്നും ആർക്കും പെട്ടെന്ന് എത്തിപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ശത്രുവിന്റെ സ്പേസ് സംവിധാനങ്ങൾക്കു കടുത്ത ഭീഷണി ഉയർത്തുന്ന കൗണ്ടർ സ്പേസ് സംവിധാനങ്ങളാണ് ചൈനയ്ക്കുള്ളതെന്ന് സിഎഎസ്ഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2019 മാർച്ച് 27ന് ഇന്ത്യ ആന്റി സാറ്റലൈറ്റ് മിസൈൽ സാങ്കേതിക വിദ്യ പ്രദർശിപ്പിച്ചിരുന്നു. ശത്രു സാറ്റലൈറ്റുകളെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കാനുള്ള ‘കൈനറ്റിക് കിൽ’ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്.

എന്നാൽ കോ– ഓർബിറ്റൽ സാറ്റലൈറ്റുകൾ, ആന്റി സാറ്റലൈറ്റ് മിസൈലുകൾ, ജാമർ എന്നിവ ഉൾപ്പെട്ട മറ്റ് അനവധി കൗണ്ടർ സ്പേസ് സാങ്കേതിക വിദ്യകൾ ചൈനയ്ക്ക് ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ ആന്റി സാറ്റലൈറ്റുകൾക്ക് സ്പേസ് ക്രാഫ്റ്റുകളെ നിയന്ത്രിക്കുന്ന മുഴുവൻ സംവിധാനങ്ങളെയും ഹൈജാക്ക് ചെയ്യാൻ കഴിയുമെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർനീഗ് എൻഡൗമെന്റ് ഫോർ ഇന്റർനാഷനൽ പീസ് 2019ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 

ഇതിനു പുറമേ ശത്രുസാറ്റലൈറ്റുകളെ അന്ധനും ബധിരനും ആക്കാനുള്ള സാങ്കേതിക വിദ്യ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎഎസ്ഐ യുഎസ് സർക്കാരിന്റെയും പ്രതിരോധ വകുപ്പിന്റെയും നയരൂപീകരണങ്ങളെ സഹായിക്കുന്ന വിദഗ്ധ ഗവേഷണങ്ങളും വിശകലനങ്ങളും നൽകുന്നുണ്ട്. 

കഴിഞ്ഞ കുറേ വർഷങ്ങളായി സൈബർ ആക്രമണ ഭീഷണികൾ ഉണ്ടാകാറുണ്ടെങ്കിലും അതിന്റെ ഉറവിടം കണ്ടെത്താൻ പ്രയാസമാണെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്. സൈബർ ഭീഷണികളുടെ പിന്നിൽ ആരെന്ന് കണ്ടെത്തുക ദുഷ്കരമാണ്. ചൈന ഞങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു, എന്നാൽ അവർ ‌ പരാജയപ്പെടുകയാണുണ്ടായതെന്നും ഐഎസ്ആർഒ പറയുന്നു. 

English Summary : China carried out multiple cyber-attacks on India between 2007-2018: US report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com