ADVERTISEMENT

ന്യൂയോർക്ക്∙ ഇന്ത്യയുടെ എതിർപ്പുകളെ അവഗണിച്ച് കശ്മീർ വിഷയം രാജ്യാന്തര തലത്തിൽ വീണ്ടും ചർച്ചയാക്കിയ തുർക്കിയുടെ നടപടിയിൽ രോഷം അറിയിച്ച് ഇന്ത്യ. കശ്മീർ കത്തുന്ന വിഷയമാണെന്നും ദക്ഷിണേഷ്യയുടെ  സമാധാനത്തിന് കശ്മീരിൽ സമാധാനമുണ്ടാകേണ്ടത് അനിവാര്യമാണെന്നുമായിരുന്നു തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ യുഎൻ പൊതുസഭയിൽ പറഞ്ഞത്. യുഎൻ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് കഴിഞ്ഞ ദിവസം സംസാരിക്കുമ്പോഴാണ് എർദോഗൻ ഇന്ത്യയ്ക്കെതിരെ തിരിഞ്ഞത്. 

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തുർക്കി ഇടപെടേണ്ടതില്ലെന്നും കശ്മീർ പ്രശ്നത്തെക്കുറിച്ച് എർദോഗൻ യുഎൻ പൊതുസഭയിൽ പറഞ്ഞത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും നയങ്ങളെ കുറിച്ച് ആഴത്തിൽ പഠിക്കാനും തുർക്കി ഇനിയും പരിശീലിക്കേണ്ടിയിരിക്കുന്നു– ടി.എസ് തിരുമൂര്‍ത്തി വിമർശിച്ചു .ചൊവ്വാഴ്ചയാണ് യുഎന്‍ പൊതുസഭ ചര്‍ച്ച തുടങ്ങിയത്. ഇത്തവണ ഓണ്‍ലൈന്‍ വഴിയാണ് രാഷ്ട്ര നേതാക്കള്‍ പങ്കെടുക്കുന്നത്. 

ഇത് ആദ്യമായല്ല കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും തയ്യിപ് എർദോഗൻ രംഗത്തു വരുന്നത്. ഒന്നാം ലോക യുദ്ധകാലത്ത് വിദേശാധിപത്യത്തിനെതിരെ തുർക്കി ജനത നടത്തിയതിനു സമാനമാണ് കശ്മീരികൾ നടത്തുന്ന സമരമെന്നും അടുത്ത കാലത്ത് ഇന്ത്യയെടുത്ത ഏകപക്ഷീയ നടപടികൾ അവരുടെ ദുരിതം വർധിപ്പിച്ചെന്നും പാക്കിസ്ഥാൻ പാർലമെന്റിൽ എർദോഗൻ പ്രസംഗിച്ചതിനെതിരെ രാജ്യാന്തര വേദികളിൽ ഇന്ത്യ പ്രതിഷേധം ഉയർത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനു പകരം, പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയ്ക്കു നേരെയുള്ള ഭീകരപ്രവർത്തന ഭീഷണിയെക്കുറിച്ചുൾപ്പെടെ വസ്തുതകൾ മനസ്സിലാക്കുകയാണ് തുർക്കി നേതൃത്വം ചെയ്യേണ്ടതെന്നും ഇന്ത്യ മറുപടി നൽകിയിരുന്നു.

English Summary: Erdogan Raises Kashmir Issue At UN General Assembly Once Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com