‘താമരശേരി ചുരം റോഡിനു ബദലായി തുരങ്കപാത; എസി റോഡ് പുതുക്കിപ്പണിയും’
Mail This Article
തിരുവനന്തപുരം ∙ കോഴിക്കോട്– വയനാട് യാത്രയ്ക്ക് താമരശേരി ചുരം റോഡിനു ബദലായി തുരങ്കപാത നിർമിക്കാൻ സർക്കാർ തീരുമാനിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആനക്കാംപൊയിൽനിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന ഈ പാതയ്ക്ക് 7.82 കിലോമീറ്റർ നീളമുണ്ടാകും. തുരങ്കത്തിന്റെ നീളം 6.9 കിലോമീറ്റർ. തുരങ്ക നിർമാണത്തിൽ വൈദഗ്ധ്യമുള്ള കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രത്യേക ഉദ്ദേശ്യ കമ്പനിയായി നിയമിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിക്ക് കിഫ്ബിയിൽനിന്ന് 688 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി നൽകി. ആവശ്യമായ പഠനത്തിനുശേഷം കൊങ്കൺ റെയിൽ കോർപറേഷൻ ഡിപിആർ സമർപ്പിക്കും. അത് ലഭിച്ചാൽ മറ്റു നടപടി ആരംഭിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ താമരശേരി ചുരം വഴിയാണ് കോഴിക്കോടുനിന്ന് വയനാട്ടിലേക്കു പോകുന്നത്.
അതിവർഷകാലത്ത് മാസങ്ങളോളം യാത്ര തടസപ്പെടും. ചുരംപാത വനഭൂമിയിലൂടെ ആയതിനാൽ വീതികൂട്ടുന്നതിനു തടസങ്ങളുണ്ട്. ബദൽപാതയെന്നത് ദശാബ്ദങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. ആലപ്പുഴ– ചങ്ങനാശേരി റോഡ് പ്രളയത്തെ അതിജീവിക്കുന്ന രീതിയിൽ 625 കോടി ചെലവിൽ നിർമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: Kerala government to build parallel road to Thamarassery Churam road