തട്ടിപ്പിനിരയായവരില്‍ പള്ളിക്കമ്മിറ്റിക്കാരും; ഫാഷന്‍ ഗോള്‍ഡിനെതിരെ കൂടുതല്‍ പരാതി
Mail This Article
കാസര്‍കോട്∙ എം.സി. കമറുദ്ദീന്‍ എംഎല്‍എ ഉള്‍പ്പെട്ട സാമ്പത്തിക നിക്ഷേപ തട്ടിപ്പ് കേസിന് ആധാരമായ കാസര്‍കോട്ടെ ജ്വല്ലറിക്കെതിരെ കൂടുതൽ പരാതികൾ. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനു പള്ളിക്കമ്മിറ്റിക്കാരും ഇരയായെന്നു വെളിപ്പെടുത്തൽ. പണം നിക്ഷേപിച്ച് ചതിയില്‍പ്പെട്ടതോടെ പരാതിയുമായി പൊലീസിനെ സമീപിക്കാനിരിക്കുകയാണിവര്‍. അഞ്ചു പരാതികളാണു ഫാഷന്‍ ഗോള്‍ഡ് കേസില്‍ ഇന്നലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി റജിസ്റ്റര്‍ ചെയ്തത്.
ഉസ്താദുമാര്‍ക്ക് ശമ്പളം കൊടുക്കാനും പള്ളിയുടെ മറ്റ് ചെലവുകള്‍ക്ക് വരുമാന മാര്‍ഗം കണ്ടെത്താനുമൊക്കെയായാണു ചീമേനി പെട്ടിക്കുണ്ട് ജമാ മസ്ജിദ് പള്ളിക്കമ്മിറ്റിക്കാര്‍ ഫാഷന്‍ ഗോള്‍ഡില്‍ പണം നിക്ഷേപിച്ചത്. പലരില്‍നിന്നും സംഭാവന വാങ്ങിയ മൂന്നേകാല്‍ ലക്ഷം രൂപ ഇങ്ങനെ നിക്ഷേപിച്ചു. ജ്വല്ലറി തകര്‍ന്നതറിഞ്ഞ് പണം തിരിച്ചുചോദിച്ചപ്പോള്‍ മറുപടിയില്ല.
മുസ്‌ലിം ലീഗിന്‍റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമ്പോഴും നിക്ഷേപകരുടെ പരാതി പ്രവാഹമാണ് കാസര്‍കോട്, ചന്തേര പൊലീസ് സ്റ്റേഷനുകളില്‍.
English Summary : Kasargod fashion gold fraud case follow up