ADVERTISEMENT

ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ – സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. എസ്പിബിയുടെ വിടവാങ്ങൽ സാംസ്കാരിക ലോകത്തെ ശുഷ്കമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ശബ്ദമാധുര്യവും സംഗീതവും കാലാന്തരത്തോളം ആസ്വാദകരുടെ ഉള്ളിൽ നിലനിൽക്കും. ഈ വിഷമഘട്ടത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പമാണ് എന്റെ മനസ്സെന്നും അദ്ദേഹം പറ‍ഞ്ഞു. പാടുന്ന ചന്ദ്രനെന്ന് ആരാധകർ വാഴ്ത്തിയ വ്യക്തിയാണ് എസ്പിബിയെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് അറിയിച്ചു.

എസ്പിബിയുടെ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുകളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. വിവിധ ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പാട്ടുകൾ കോടിക്കണക്കിന് ആസ്വാദകരുടെ ഹൃദയങ്ങളെയാണ് സ്പർശിച്ചിട്ടുള്ളത്. ആ ശബ്ദം എന്നും നിലനിൽക്കുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. എസ്പിബിയും അദ്ദേഹത്തിന്റം സമാനതകളില്ലാത്ത സംഗീതവും എന്നും നമ്മുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറിച്ചു. 

തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശങ്കരാഭരണത്തിലെ 'ശങ്കരാ.... നാദശരീരാ പരാ' എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദക മനസ്സുകളില്‍ എസ്പിബിയെ ആദ്യമായി അടയാളപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചു. ഓരോ ഗാനത്തിനും തന്റേതായ കയ്യൊപ്പ് ചാർത്തിയ പ്രതിഭയായിരുന്നു അദ്ദേഹം. 

മലയാളിയെ സംബന്ധിച്ചിടത്തോളം ഇതര ഭാഷക്കാരനോ ഇതര സംസ്ഥാനക്കാരനോ അല്ല ബാലസുബ്രഹ്മണ്യം. നമുക്കിടയിലെ ഒരാളാണ്. അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനിൽക്കും. ഇന്ത്യൻ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടാകുന്നത്. പകരം വെക്കാന്‍ ആളില്ലാത്ത സംഗീത വ്യക്തിത്വമാണത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.  കുടുംബാംഗങ്ങളുടെയും ആസ്വാദക സമൂഹത്തിന്റെയാകെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും  മുഖ്യമന്ത്രി പറഞ്ഞു.

ഒരു ഗായകൻ, സംഗീത സംവിധായകൻ, നടൻ എന്നീ നിലയിൽ അഞ്ചു ഭാഷകളിലായി രാജ്യത്താകമാനമുള്ള പ്രേക്ഷകരെ തന്നിലേക്ക് ആവാഹിക്കാൻ കഴി‍ഞ്ഞ വ്യക്തിയാണ് എസ്.പി. ബാലസുബ്രഹ്മണ്യമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറിച്ചു. 

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ മരണം തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് തീരാനഷ്ടമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സംഗീത ആസ്വാദനത്തിന്റെ ഹൃദ്യമായ അനുഭവം നമുക്ക് നൽകിയ മഹാനായ കലാകാരനായിരുന്നു അദ്ദേഹം. ചലച്ചിത്രഗാനങ്ങളെ ആസ്വാദക ഹൃദയത്തിലേക്കെത്തിച്ച ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യമെന്നും സുരേന്ദ്രൻ പറഞ്ഞു. 

ഉപരാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തി

സംഗീത ഇതിഹാസം എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിൽ ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു അനുശോചനം രേഖപ്പെടുത്തി. നിരവധി ദശാബ്ദങ്ങളായി തനിക്ക് പരിചയമുള്ള എസ്.പി.. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗവാർത്ത അറിഞ്ഞ താൻ ഞെട്ടി പോയതായി അദ്ദേഹം കുറിച്ചു. എസ്പിബിയുടെ വിയോഗം സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടം ആണെന്ന് പറഞ്ഞ ഉപരാഷ്ട്രപതി വ്യക്തിപരമായി താൻ ഏറെ ദുഃഖിതൻ ആണെന്നും പറഞ്ഞു. തന്റെ സ്വദേശമായ നെല്ലൂരിൽ നിന്നുള്ള എസ്പിബിയെ ആരാധകർ ബാലു എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭാവാർദ്രമായ മെലഡി താൻ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നതായും ഉപരാഷ്ട്രപതി കുറിച്ചു. മാതൃഭാഷയോടുള്ള അകമഴിഞ്ഞ സ്നേഹവും യുവ സംഗീത പ്രതിഭകളുടെ ഒരു തലമുറയെ തന്നെ വാർത്തെടുക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച അസാധാരണ കഴിവും തന്നെ ഏറെ ആകർഷിച്ചതായും ഉപ രാഷ്ട്രപതി തന്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു

എസ്.പി.ബാലസുബ്രമണ്യത്തിന്റെ പ്രസന്നമായ ചിരിയും അസാധാരണമായ നർമ്മബോധവും നമ്മുടെ ഓർമ്മകളിൽ എന്നും നിലനിൽക്കും. എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ അതുല്യമായ നാദ മാധുര്യം നമ്മുടെ കാതുകളിലും ഹൃദയങ്ങളിലും ദീർഘനാൾ അലയൊലി സൃഷ്ടിക്കുമെന്നും ഉപരാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അനുശോചിച്ച് സി.രവീന്ദ്രനാഥ്

സംഗീത രംഗത്ത് മാസ്മരിക സാന്നിധ്യമായി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന അതുല്യപ്രതിഭ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റ നിര്യാണം ഞെട്ടലും വേദനയുമുളവാക്കുന്നു. തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും മറ്റനേകം പ്രാദേശിക ഭാഷകളിലുമായി അദ്ദേഹം ആലപിച്ചിട്ടുള്ള ആയിരക്കണക്കിന് ഗാനങ്ങളെല്ലാം തന്നെ ശ്രോതാക്കളെ വിസ്മയത്തിന്റെയും അനുഭൂതിയുടെയും ഉന്നതങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. അനശ്വരനായ ഈ സംഗീത ചക്രവർത്തിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

രമേശ് ചെന്നിത്തലയുടെ അനുശോചനം

എസ്.പി.ബാലസുബ്രമണ്യത്തിന്റെ  നിര്യാണത്തില്‍ പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. നാല് ദശാബ്ദക്കാലം  തന്റെ സ്വര മാധുരി കൊണ്ട്്     ഭാഷയുടെയും  പ്രദേശത്തിന്റെയും അതിര്‍വരമ്പുകളെ ഇല്ലാതാക്കിയ അതുല്യനായ ഗായകനായിരുന്നു എസ്.പി. ബാലസുബ്രമണ്യം. പതിനാല് ഇന്ത്യന്‍  ഭാഷകളിലായി അദ്ദേഹം ആലപിച്ച നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ ആ  പ്രതിഭയുടെ നിത്യ സ്മാരകങ്ങളായി എന്നെന്നും നിലനില്‍ക്കും.  അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഇന്ത്യന്‍  സിനിമാസംഗീതത്തിലെ ഒരു യുഗമാണ് അസ്തമിച്ചിരിക്കുന്നത്.  ഇനി എത്രയോ  നൂറ്റാണ്ടുകള്‍ക്ക്്് ശേഷമായിരിക്കും   ഇതു പോലെ ഒരു മാസ്മരികത ശബ്ദത്തിന്റെ ഉടമയെ നമുക്ക് ലഭിക്കുകയെന്നും  രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

English Summary : Many expressed tribute over the demise of SP Balasubrahmanyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com