ADVERTISEMENT

ആകാശഗംഗയിൽനിന്ന് ഒഴുകിയെത്തുകയാണ് ആ നാദധാര! തലമുറകളിൽ അമൃതവർഷിണിയായി പെയ്തിറങ്ങിയ സ്വരമാധുരി. നമ്മുടെ എത്രയെത്ര രാപകലുകളാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സ്വരമഴയിൽ നനഞ്ഞു കുതിർന്നത്? ശാന്തമായി ഒഴുകുന്ന അരുവിപോലെ, ആശ്വാസത്തിന്റെ കുളിർ തെന്നലായി ആ സ്വരം നമ്മെ പുൽകിയുറക്കി, തഴുകിയുണർത്തി. ആന്ധ്രക്കാരനായ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യമെന്ന പേര് സംഗീത പ്രേമികൾ ഹൃദയത്തിൽ കൊത്തിവച്ചിട്ട് പതിറ്റാണ്ടുകളായി. ആരാധകർക്ക് എസ്പിബി, പ്രിയപ്പെട്ടവർക്ക് ബാലു... അങ്ങനെ പല പേരുകളിൽ അദ്ദേഹം നമുക്കൊപ്പമുണ്ട്. 

കാൽപനിക പ്രണയത്തിന്റെ കടലിരമ്പമാണ് ചിലപ്പോൾ ആ സ്വരം. മറ്റു ചിലപ്പോൾ വിരഹവേദനയിൽ മഹാമൗനത്തിന്റെ താഴ്‌വരയിലേക്ക് കൈപിടിക്കും. അല്ലെങ്കിൽ മനസ്സിൽ എന്തെന്നറിയാത്ത ആനന്ദ വർഷം. എസ്പിബിയുടെ പാട്ടു കേൾക്കുമ്പോൾ പല തലങ്ങളിലാണ് ചിന്തകളുടെ ഭ്രമണപഥം. പാട്ട് അതിന്റെ അത്യുന്നതിയിലാണെന്നു തോന്നിയതും ആ പാട്ടുകൾ കേൾക്കുമ്പോഴാണ്.

ഇങ്ങനെയൊരു ഗായകൻ നമ്മെ വിസ്മയിപ്പിച്ചു കാണുമോ? സംശയമാണ്. ‘ശങ്കരാ…നാദശരീരാ പരാ വേദവിഹാരാ ഹരാ ജീവേശ്വരാ’ എന്ന് എസ്പിബി അനായാസേന പാടുമ്പോൾ തരിച്ചിരുന്നിട്ടില്ലേ നമ്മൾ? ശാസ്ത്രീയ സംഗീതം പഠിക്കാതെയാണ് ശങ്കരാഭരണത്തിലെ ഗാനങ്ങൾ ആലപിച്ചതെന്ന് അറിയുമ്പോൾ അദ്ഭുതം നിറയുന്ന ആദരവാണ് ശരാശരി സംഗീത പ്രേമിക്ക്. അങ്ങനെ എത്രയെത്ര ഗാനങ്ങൾ. 

SP-Balasubrahmanyam-9
എസ്.പി. ബാലസുബ്രഹ്മണ്യം

‘അനന്തം അജ്ഞാതം അവർണനീയം’ അങ്ങനെ വിശേഷിപ്പിക്കാം എസ്പിബി എന്ന പാട്ടുയുഗത്തെ. സംഗീതത്തോടുള്ള അർപ്പണ മനോഭാവവും ആത്മവിശ്വാസവുമാണ് അദ്ദേഹത്തെ പൂർണനാക്കിയത്. ‘പൂർണത കൈവരിക്കാൻ ബാലു പ്രകടിപ്പിച്ച കഴിവാണ് വളർച്ചയുടെ മുതൽക്കൂട്ട്’ എന്നായിരുന്നു സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥൻ ഒരിക്കല്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തെക്കുറിച്ചു പറഞ്ഞത്. അദ്ദേഹം നടന്നു വന്ന വഴി ക്ലേശം നിറഞ്ഞതായിരുന്നു. ഹരികഥ പാടി നടന്ന എസ്.പി. സാംബമൂർത്തിയാണ് പിതാവ്. മകൻ ഒരു ഗായകനാകണമെന്ന് ഒരിക്കലും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എന്നാൽ, ബാലുവിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതായിരുന്നു സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം.

അങ്ങനെ ചെന്നൈയിലെത്തിയ ബാലസുബ്രഹ്മണ്യം പിന്നീട് മറ്റൊരു ഇതിഹാസമായി മാറിയ ഇളയരാജയ്ക്കൊപ്പം സംഗീത പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. അക്കാലത്താണ് തെലുങ്ക് സംഗീത സംവിധായകൻ കോദണ്ഡപാണിയുടെ  ‘ശ്രീശ്രീ ശ്രീ മര്യാദ രാമണ്ണ’യിൽ പാടാൻ  അദ്ദേഹത്തിന് അവസരം ലഭിച്ചത്. എന്നാൽ അത് ബാലുവിനെ തൃപ്തനാക്കിയില്ല. അങ്ങനെയാണ് വീണ്ടും മദ്രാസിൽ എത്തിയത്. തുടർന്ന് എംജിആറിന്റെ ‘അടിമൈപ്പെണ്‍’ എന്ന ചിത്രത്തിൽ ‘ആയിരം നിലാവേ വാ’ എന്ന ഗാനം പാടി അരങ്ങേറ്റം. പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എസ്പിബിക്ക്. 

sp-balasubrahmanyam
എസ്.പി. ബാലസുബ്രഹ്മണ്യം

റെക്കോർഡുകളുടെ പെരുമഴയുണ്ട് എസപിബിയുടെ പേരിൽ. നാലു പതിറ്റാണ്ടു കൊണ്ട് പാടിത്തീർത്തത് 40,000ൽ അധികം ഗാനങ്ങള്‍. ഇത്രയധികം പാട്ടുകൾ പാടിയ മറ്റൊരു ഗായകനുണ്ടാകില്ല. നാലു ഭാഷകളിലായി ആറുതവണ ദേശീയ പുരസ്കാരം നേടിയ അതുല്യ പ്രതിഭ. രാജ്യം പദ്മശ്രീയും പദ്മഭൂഷണും നൽകി ആദരിച്ച സംഗീത മാന്ത്രികൻ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി അങ്ങനെ ഒട്ടേറെ ഭാഷകളിൽ സ്വരം പടർത്തി എസ്പിബി. 1981ൽ കന്നഡ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടി എസ്പിബി നടത്തിയ സാഹസം ആസ്വാദകരെ അമ്പരപ്പിച്ചു.

ബെംഗളൂരുവിലെ ഒരു റെക്കോർഡിങ് തിയറ്ററിൽ രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതു വരെ എസ്‌പിബി പാടിയത് 21 പാട്ടുകൾ. ഒറ്റദിവസം കൊണ്ടു 19 തമിഴ് ഗാനങ്ങൾ, 16 ഹിന്ദി ഗാനങ്ങൾ എന്നിങ്ങനെ പാട്ടിൽ ഹരം കൊണ്ട് എസ്പിബി നടത്തിയ സാഹസങ്ങൾ തുടർന്നു. ഒരുദിവസം ശരാശരി ആറുഗാനമെങ്കിലും പാടി. അങ്ങനെ ഒരുവർഷം രണ്ടായിരത്തിലധികം ഗാനങ്ങൾ. ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോർഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോർഡ് കൂടി അദ്ദേഹം സ്വന്തമാക്കി. വറ്റാത്ത ഉറവപോലെ ആ പാട്ടീണങ്ങൾ ആസ്വാദകഹൃദയത്തിലേക്ക് ഒഴുകിക്കൊണ്ടേയിരുന്നു. 

sp-balasubrahmanyam-2
എസ്.പി. ബാലസുബ്രഹ്മണ്യം

അതുല്യനായ ഗായകനായിരിക്കെത്തന്നെ നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്‌റ്റ് അങ്ങനെ ചലച്ചിത്രരംഗത്ത് അദ്ദേഹം പകർന്നാടിയ വേഷങ്ങൾ പിന്നെയുമുണ്ട്. ലാളിത്യമായിരുന്നു എന്നും എസ്പിബിയുടെ മുഖമുദ്ര എങ്കിലും പാട്ടുകൾ അത്ര ലളിതമായിരുന്നില്ല. ഏത് രാഗത്തിലും ഏത് ഭാവത്തിലുമുള്ള പാട്ടുകളുടെ അനായാസ ആലാപനമായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയയത്. ‘കേളടി കൺമണി’യിലെ ‘മണ്ണിൽ ഇന്ത കാതൽ’ എന്ന ഗാനം കടലോരത്ത് പാടി അഭിനയിക്കുന്ന എസ്പിബിയെ മറക്കാനാകുമോ?

ആ പാട്ടുകേൾക്കുമ്പോൾ കാമുകനുള്ളിലെ പ്രണയത്തിന്റെ തിരത്തള്ളൽ നമുക്കും അനുഭവപ്പെടാറില്ലേ... ഇവിടെയാണ് എസ്പിബി എന്ന ഗായകന്റെ നടനിലേക്കുള്ള പരകായപ്രവേശമെന്നു തോന്നിപ്പോകും. പാട്ടിനൊപ്പം അനായാസേനയുള്ള അദ്ദേഹത്തിന്റെ ചലനങ്ങളും നമ്മെ വിസ്മയിപ്പിക്കുന്നതാണ്. ലക്ഷ്മികാന്ത്–പ്യാരേലാൽ സംഗീതം നൽകിയ ‘ഏക് ദൂജേ കേലിയേ’യിലൂടെ ബോളിവുഡിൽ വെന്നിക്കൊടി പാറിച്ച എസ്പിബിക്ക് പിന്നീട് അവിടെ പാട്ടിന്റെ പൂക്കാലമായിരുന്നു. 

മനസ്സിന്റെ മണിച്ചെപ്പിൽ സൂക്ഷിക്കുന്ന ‘സ്വർണമീനിന്റെ ചേലൊത്ത കണ്ണാളെ’യും പ്രണയത്തിന്റെ മാസ്മരികതയിൽ അലിയിച്ച താരാപഥവും മലയാളി എങ്ങനെ മറക്കും? യുഗാന്തരങ്ങളുടെ പാട്ടുകാരാ... അങ്ങേയ്ക്ക് മരണമില്ല... ഞങ്ങൾക്കറിയാം... നക്ഷത്രലോകത്ത് അങ്ങിപ്പോഴും പാട്ടിന്റെ ‘ഇളയനിലാ’ പൊഴിക്കുകയായിരിക്കും...! അതേസമയം, ഇവിടെ ഈ ഭൂമിയിൽ ഒരു പാട്ട് കുളിരായി‌ പെയ്തിറങ്ങുകയാണ്... ഞങ്ങളെ അനുരാഗികളാക്കുകയാണ്!

‘താരാപഥം, ചേതോഹരം...

പ്രേമാമൃതം, പെയ്യുന്നിതാ...

നവമേഘമേ, കുളിർ കൊണ്ടുവാ....’!

English Summary: S P Balasubrahmanyam passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com