ADVERTISEMENT

ചെന്നൈ ∙ രാജ്യം മുഴുവന്‍ അലയടിച്ച അദ്ഭുത ശബ്ദത്തിനുടമ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ (എസ്പിബി) ഭൗതികദേഹം അവസാനമായി ഒന്നു കാണാൻ വൻ തിരക്ക്. ഇതേത്തുടര്‍ന്ന് ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതുദര്‍ശനം പാതിവഴിയില്‍ അവസാനിപ്പിച്ച് ഭൗതികശരീരം റെഡ് ഹില്‍സിലെ ഫാം ഹൗസിലേക്കു മാറ്റി. ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്ച രാവിലെ 11ന് സംസ്കാരം നടക്കും.

എസ്പിബി സാധാരണ ജീവിതത്തിലേക്കു തിരികെ വരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് അതുല്യ ഗായകൻ അതീവ ഗുരുതരാവസ്ഥയിലാണെന്നും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായം പൂര്‍ണതോതില്‍ നല്‍കുന്നതായും പറയുന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നത്. തൊട്ടുപിറകെ നടന്‍ കമല്‍ഹാസന്‍ ആശുപത്രിയില്‍ ഓടിയെത്തി ഡോക്ടര്‍മാരുമായി സംസാരിച്ചു.

സാധാരണ ജീവിതത്തിലേക്കു തിരികെ വരുമെന്ന പ്രതീക്ഷയുമായി 18 മണിക്കൂര്‍ രാജ്യം മുഴുവന്‍ ഒരേ മനസോടെ നടത്തിയ പ്രാര്‍ഥനകള്‍ വിഫലമാക്കി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ എസ്പിബി അന്തരിച്ചു. മകന്‍ എസ്.പി.ചരനാണു വിയോഗവാർത്ത പുറത്തുവിട്ടത്. വൈകിട്ട് നാലുമണിയോടെ നുങ്കംപാക്കത്തെ വീട്ടിലെത്തിച്ച ഭൗതികശരീരത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ ആളുകള്‍ ഒഴുകിയെത്തി. വീടിനു ചുറ്റുമുള്ള റോഡുകള്‍ അടച്ച് ജനത്തെ നിയന്ത്രിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ആലോചിച്ച് എട്ട് മണിയോടുകൂടി പൊതുദര്‍ശനം അവസാനിപ്പിച്ചു. ഭൗതികശരീരമുള്ള റെഡ് ഹില്‍സിലെ ഫാം ഹൗസിന്റെ സുരക്ഷയ്ക്കായി 500 പൊലീസുകാരെ നിയോഗിച്ചു. ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്കാര ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കളും മാത്രമേ പ്രവേശനം ഉണ്ടാകൂ.

English Summary: SPB's final journey, last rites at farm house tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com