സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്ക് അധിക്ഷേപം; യുട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു
Mail This Article
തിരുവനന്തപുരം∙ യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ ലൈംഗികമായും അല്ലാതെയും അപമാനിച്ച വിജയ് പി.നായർക്കെതിരെ പൊലീസ് കേസെടുത്തു. ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, റിയാലിറ്റി ഷോ താരം ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ തുടങ്ങിയവർ കമ്മിഷണർക്ക് നൽകിയ പരാതിയിൽ തമ്പാനൂർ പൊലീസാണ് കേസെടുത്തത്. സ്ത്രീകളെ മാനഹാനി ചെയ്യണമെന്ന ഉദേശത്തോടെ കയ്യേറ്റം ചെയ്യുക (ഐപിസി 354) എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. സെക്രട്ടേറിയറ്റിനു സമീപം വാടകയ്ക്കാണ് വിജയ് താമസിക്കുന്നത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ശനിയാഴ്ച ഇയാൾക്കെതിരെ ഭാഗ്യലക്ഷ്മിയും കൂട്ടരും കരിഓയിൽ പ്രയോഗം നടത്തിയിരുന്നു. വിജയ് താമസിക്കുന്ന ലോഡ്ജ്മുറിയിൽ എത്തിയായിരുന്നു പ്രയോഗം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും വിജയിയെക്കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തു. കരിഓയിൽ പ്രയോഗത്തിലും ആക്രമണത്തിലും പരാതിയില്ലെന്ന് വിജയ് പൊലീസിനെ അറിയിച്ചു.
സൈക്കോളജിയില്‍ ഡോക്ടറേറ്റുണ്ടെന്ന് അവകാശപ്പെടുന്ന വിജയ് പി. നായര്‍ യൂട്യൂബ് ചാനലിലൂടെയാണ് സ്ത്രീകളെ അധിക്ഷേപിച്ചത്. പേരെടുത്ത് പറഞ്ഞും വ്യക്തികളെ തിരിച്ചറിയുന്ന തരത്തില്‍ സൂചന നല്‍കിയുമായിരുന്നു അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയത്. അധിക്ഷേപത്തില്‍ മനം മടുത്തിട്ടാണ് കടുത്ത പ്രതിഷേധത്തിന് മുതിര്‍ന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
English Summary: Defamation Against Women: Police Case Against Youtuber