ADVERTISEMENT

ന്യൂഡല്‍ഹി∙ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരെയുള്ള ഭരണകൂട വേട്ടയാണ് ഭീമ–കൊറേഗാവ് കേസന്വേഷണത്തിന്റെ പേരില്‍ നടക്കുന്നതെന്ന് മുസ്‌ലീം ലീഗ്. പാര്‍ട്ടി എംപിമാര്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് സമര്‍പ്പിച്ച നിവേദനത്തിലാണ് കേസന്വേഷണത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. സാമൂഹികനീതിക്കായുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ഡോ. ഹാനി ബാബു അടക്കമുള്ളവര്‍ക്കെതിരെ നടക്കുന്ന നീക്കം സ്വാഭാവിക നീതിയുടെ നിഷേധമാെണന്നും നിവേദനം  ചൂണ്ടിക്കാട്ടി.

എക്കാലത്തും വ്യക്തി സ്വാതന്ത്യ്രത്തിന് പ്രാധാന്യം നല്‍കിയിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്നും അക്കാദമിക് ചിന്തകന്മാര്‍ക്കെതിരെയടക്കം നടക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ രാഷ്ട്രത്തലവനെന്ന നിലയില്‍ രാഷ്ട്രപതി ഇടപെടണമെന്നും മുസ്‌ലീം ലീഗ് എംപിമാര്‍ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചെന്ന പേരിലാണ് ഡോ. ഹാനി ബാബുവിനെതിരെ യുഎപിഎ വകുപ്പുകള്‍ അടക്കം ചേര്‍ത്ത് കേസെടുത്തത്. ഭീമ–കൊറേഗാവ് ആക്രമ സംഭവങ്ങൾ ദലിതർക്കെതിരെ അരങ്ങേറിയതാണന്ന് വസ്തുതാന്വേഷണ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായതാണ്. ദൃക്‌സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ചിലരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുമ്പോഴാണ് അക്കാദമിക, നിയമമേഖലകളില്‍ നിന്നുള്ളവരെ വ്യക്തമായ തെളിവുകള്‍ പോലുമില്ലാതെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നത്. 

ഇത് സമൂഹത്തില്‍ വലിയ അരക്ഷിതാവസ്ഥയ്ക്ക് വഴിവയ്ക്കുമെന്നും മുസ്‌ലീം ലീഗ് എംപിമാര്‍ ചൂണ്ടിക്കാട്ടി. ഡൽഹി സർവകലാശാലയിലെ ഒബിസി സംവരണ അട്ടിമറിയെ വിവരാവകാശ നിയമത്തിലൂടെ പുറത്തുകൊണ്ടു വന്ന വ്യക്തിയാണ് ഹാനി ബാബു. സാമൂഹികനീതിക്കായുള്ള പോരാട്ടത്തിൽ അംബേദ്ക്കറിന്റെ മൂല്യങ്ങളെ മുൻനിർത്തി പ്രവർത്തിക്കുന്ന അദ്ദേഹത്തെ വേട്ടയാടുന്ന നിലപാട് തിരുത്തണമെന്നും എംപിമാർ ആവശ്യപ്പെട്ടു. മുസ്‌ലീം ലീഗ് എംപിമാരായ പി.കെ.കുഞ്ഞാലികുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൾ വഹാബ്, നവാസ് കനി എന്നിവരാണ് കേസിൽ നീതി പൂർവകമായ അന്വേഷണം ഉറപ്പാക്കാൻ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

Englsih Summary: Bhima Koregaon case, Hany Babu, Muslim League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com