ADVERTISEMENT

മുംബൈ∙ ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗക്കേസിൽ അറസ്റ്റിലായ ഫിലിം എക്സിക്യൂട്ടീവ് ക്ഷിതിജ് പ്രസാദിനെ ലഹരിവിരുദ്ധ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തുവെന്ന് അഭിഭാഷകൻ സതീഷ് മനേഷിൻഡെ. സംവിധായകൻ കരൺ ജോഹറിനെയും ഉയർന്ന എക്സിക്യൂട്ടീവുകളെയും വ്യാജമായി കുടുക്കാൻ നിർബന്ധിക്കുകയും ചെയ്തുവന്ന് സതീഷ് മുംബൈ കോടതിയെ അറിയിച്ചു.

കരൺ ജോഹർ, സോമൽ മിശ്ര, രാഖി, അപൂർവ, നീരജ് അല്ലെങ്കിൽ രാഹിൽ ഇവരെ കുടുക്കിയാല്‍ തന്ന വെറുതെ വിടാമെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുവെന്ന വ്യാജ മൊഴി നൽകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. സമ്മർദമേറിയെങ്കിലും എൻസിബിയുടെ ആവശ്യം താന്‍ അംഗീകരിച്ചില്ല. ഇവരെ ആരെയും സ്വകാര്യമായി അറിയാമായിരുന്നില്ല. കൂടാതെ ആരെയും വ്യാജമായി കുടുക്കാനും ആഗ്രഹിച്ചിരുന്നില്ലെന്ന് പ്രസാദിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനായ സമീർ വാങ്കഡെയുടെ പേര് അഭിഭാഷകന്‍ എടുത്തു പരാമര്‍ശിക്കുന്നുണ്ട്. ക്ഷിതിജ് പ്രസാദ് തങ്ങൾ പറയുന്നത് അനുസരിക്കാൻ തയാറായില്ലെങ്കിൽ അദ്ദേഹത്തെയരു പാഠം പഠിപ്പിക്കുമെന്നും സമീര്‍ പറഞ്ഞിരുന്നു. സമീർ തന്റെ ഷൂസ് ക്ഷിതിജിന്റെ മുഖത്തേക്ക് ഉയർത്തി നിങ്ങളുടെ ശരിയായ സ്ഥാനം ഇതാണെന്നു പറഞ്ഞിരുന്നു. ഈ സമയം മറ്റ് ഉദ്യോഗസ്ഥർ ചുറ്റുംകൂടി നിന്ന് പരിഹസിക്കുകയായിരുന്നുവെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

ഈ സംഭവം ക്ഷിതിജിനെ വളരെ ഭീകരമായ അവസ്ഥയിലേക്കാണ് തള്ളിവിട്ടത്. 48 മണിക്കൂർ കസ്റ്റഡി കഴിഞ്ഞപ്പോഴേക്കും അദ്ദേഹം വളരെ ക്ഷീണിതനാകുകയും തളര്‍ന്നുപോകുകയും ചെയ്തു. സമീർ വാങ്കഡെയുമായി തനിച്ചു സംസാരിക്കണമെന്ന് ക്ഷിതിജ് ആവശ്യപ്പെട്ടു. അവരുടെ ആവശ്യങ്ങൾ താൻ എതിർത്താൽ എന്തു സംഭവിക്കുമെന്ന് ചോദിച്ചു. തന്റെ അഭിഭാഷകനോടും കുടുംബത്തോടു സംസാരിക്കണമെന്നു ക്ഷിതിജ് ആവശ്യപ്പെട്ടിരുന്നു. ഫോണ്‍ വിളിക്കാൻ അനുവദിക്കണമെങ്കിൽ തങ്ങൾ തയാറാക്കിയിരിക്കുന്ന മൊഴിയിൽ ഒപ്പിടണമെന്ന് നിർദേശിക്കുകയായിരുന്നു. 50 മണിക്കൂറുകളോളം നീണ്ട മൊഴിയെടുപ്പിനു ശേഷം വളരെ തകർന്ന ക്ഷിതിജ് ഭീഷണിയുടെ അടിസ്ഥാനത്തിൽ അവർ തയാറാക്കിയ കുറിപ്പിൽ ഒപ്പിടുകയായിരുന്നു. – സതീഷ് പറയുന്നു.

ക്ഷിതിജ് പ്രസാദുമായി യാതൊരുവിധത്തിലുമുള്ള അടുപ്പവും തനിക്കും ധര്‍മ പ്രൊഡക്ഷൻസിനും ഇല്ലെന്ന് കരൺ ജോഹർ പറഞ്ഞിരുന്നു. 2019 നവംബറിലാണ് ക്ഷിതിജ് ധർമ പ്രൊഡക്ഷൻസിൽ എത്തുന്നത്. കരാർ അടിസ്ഥാനത്തിലുള്ള എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാത്രമായിരുന്നു അയാളെന്നും കരൺ ജോഹർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈമാസം 24നാണ് ക്ഷിതിജ് പ്രസാദിനെ എൻസിബി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. അന്ന് ഡൽഹിയിലായിരുന്ന അദ്ദേഹം വീട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് മുംബൈയിൽ അടുത്തദിവസം തന്നെ തിരിച്ചെത്തി. ബാൽക്കണിയിൽനിന്ന് പഴകിയ ഒരു സിഗരറ്റിന്റെ ഭാഗമല്ലാതെ മറ്റൊന്നും എൻസിബി കണ്ടെത്തിയിരുന്നില്ല. അത് കഞ്ചാവാണന്ന് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു. ക്ഷിതിജിനെയും രണ്ടു സുഹൃത്തുക്കളെയും വെള്ളിയാഴ്ച എൻസിബി അറസ്റ്റു ചെയ്യുകയായിരുന്നു.

English Summary: Coerced To "Implicate Karan Johar": Arrested Film Executive Kshitij Prasad On Drugs Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com