കള്ളപ്പണക്കാരുടെ മാർഗം അടഞ്ഞു; കർഷകനിയമം എതിര്‍ക്കുന്നവർക്കെതിരെ മോദി
Mail This Article
ന്യൂഡൽഹി∙ കർഷകനിയമത്തെ എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താങ്ങുവിലയെ ചൊല്ലി കർഷകരെ വഴിതെറ്റിക്കുകയാണ് കർഷകബിൽ എതിർക്കുന്നവർ ചെയ്യുന്നത്. എവിടെയും തങ്ങളുടെ സാധനങ്ങൾ വിൽക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് താങ്ങുവിലയിലൂടെ സർക്കാർ നൽകുന്നത്. എന്നാൽ ചിലർക്ക് ഈ സ്വാതന്ത്യം സഹിക്കാൻ പറ്റുന്നില്ല. കള്ളപ്പണം ഉണ്ടാക്കുന്നതിനുള്ള ഒരു മാർഗമാണ് ഇതിലൂടെ അവസാനിക്കുന്നത്. – മോദി പറയുന്നു.
കഴിഞ്ഞുപോയ പാർലമെന്റ് സെഷനിൽ കർഷകരുമായും തൊഴിലാളികളുമായും ആരോഗ്യരംഗവുമായും ബന്ധപ്പെട്ട ഒട്ടേറെ പരിഷ്കരണമാണ് കൊണ്ടുവന്നത്. ഈ പരിഷ്കരണങ്ങളെല്ലാം രാജ്യത്തെ തൊഴിലാളികളെയും യുവാക്കളെയും വനിതകളെയും കർഷകരെയും ശക്തിപ്പെടുത്തും. എന്നാൽ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി ചിലരെങ്ങനെയാണ് ഇതിനെ എതിർക്കുന്നതെന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
കർഷക ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് പ്രതികരണവുമായി മോദി രംഗത്തെത്തുന്നത്. പഞ്ചാബിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ ഇന്ത്യാ ഗേറ്റിനു സമീപം ട്രാക്ടർ കത്തിച്ചിരുന്നു. കർഷകർ ബഹുമാനിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ഉപകരണങ്ങളും വസ്തുക്കളും തീയിടുന്നതിലൂടെ കർഷകരെ അപമാനിക്കുകയാണ് പ്രതിഷേധക്കാരെന്നും മോദി പറഞ്ഞു.
English Summary: "Source Of Black Money Shut": PM Attacks Opposition On Farm Law Protests