നോവിചോക് പ്രയോഗത്തിന് ഉത്തരവിടാൻ അധികാരം 3 പേർക്ക്; പുടിനെതിരെ നവൽനി
Mail This Article
ബെര്‍ലിന്‍ ∙ തനിക്കു വിഷബാധയേറ്റതിനു പിന്നിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ തന്നെയാണെന്നു വിശ്വസിക്കുന്നതായി പ്രതിപക്ഷ നേതാവ് അലക്സി നവൽനി. പുടിന്‍ ആണെന്ന് ഉറപ്പിച്ചു പറയുന്നു, മറ്റൊരു വിശദീകരണവും കാണുന്നില്ല– ജർമൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നവൽനി പറഞ്ഞു. വിഷബാധയേറ്റ നവൽനിയെ ജര്‍മനിയിലാണു ചികിത്സിക്കുന്നത്. 32 ദിവസത്തെ ആശുപത്രിവാസത്തിൽ 24 ദിവസവും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
നോവിചോക് രാസായുധമാണു നവൽനിക്കു നൽകിയതെന്ന് ജർമനി വെളിപ്പെടുത്തി. ജർമനിയുടെ കണ്ടെത്തൽ ഫ്രാൻസും സ്വീഡനും സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടിലാണു റഷ്യ. ‘റഷ്യൻ ഇന്റലിജൻസ് സർവീസിലെ മൂന്നു പേർക്കു മാത്രമേ നോവിചോക് ഉപയോഗിക്കുന്നതിന് ഉത്തരവിടാൻ സാധിക്കൂ. ഇവരെല്ലാം പുടിന്റെ കീഴിലാണു പ്രവര്‍ത്തിക്കുന്നത്’– നവൽനി ആരോപിച്ചു.
സംഭവ സമയത്ത് വേദന അറിഞ്ഞിരുന്നില്ല, എന്നാൽ മരിക്കുകയാണെന്നു തോന്നിയെന്നും നവൽനി വിവരിച്ചു. നവൽനിക്കെതിരെ രാസായുധം ഉപയോഗിച്ചതിനു തെളിവില്ലെന്നും പ്രതിപക്ഷ നേതാവ് സിഐഎ ഏജന്റുമാരോടൊപ്പം പ്രവർത്തിക്കുകയാണെന്നും പുടിന്റെ വക്താവ് ആരോപിച്ചു. ഓഗസ്റ്റ് 20ന് വിമാനയാത്രയ്ക്കിടെയാണു നവൽനിക്ക് അസ്വസ്ഥതയുണ്ടായത്. രണ്ടു ദിവസത്തിനു ശേഷം അദ്ദേഹത്തെ ബെർലിനിലെ ആശുപത്രിയിലേക്കു മാറ്റി.
English Summary: Alexei Navalny blames Vladimir Putin for poisoning him