ADVERTISEMENT

ബെംഗളൂരു∙ സമ്പാദ്യത്തിന്റെ വലിയ പങ്ക് ബെംഗളൂരു ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ നഷ്ടപ്പെട്ടതായി ലഹരിക്കേസിൽ അറസ്റ്റിലായ കന്നഡ നടി സഞ്ജന ഗൽറാണി. ലഹരിക്കേസിലെ വിദേശ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനാണു (ഇഡി) മൊഴി നൽകിയത്. മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിനു നിക്ഷേപകരിൽ നിന്ന് 4000 കോടി രൂപ വെട്ടിച്ച ഐഎംഎ കേസ് സിബിഐ അന്വേഷിക്കുകയാണിപ്പോൾ.

നടി രാഗിണി ദ്വിവേദിയുടെയും മറ്റു പ്രതികളുടെയും കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകളും ഇഡി അന്വേഷിക്കുന്നുണ്ട്. ലഹരി പാർട്ടി സംഘാടകൻ വിരേൻ ഖന്ന, രവിശങ്കർ, രാഷുൽ ഷെട്ടി എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നു വിദേശ പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നു. സഞ്ജനയ്ക്ക് 11 ബാങ്ക് അക്കൗണ്ടുകളുണ്ട്.

ബോളിവുഡും കന്നഡസിനിമയും തമ്മിൽ ലഹരി ബന്ധം

മംഗളൂരു–ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിച്ച് ലഹരി റാക്കറ്റ് പ്രവർത്തിക്കുന്നതായും കന്നഡ സിനിമാ രംഗത്തെ ലഹരിസംഘത്തിനു ബോളിവുഡിലെ പലരുമായും ഇടപാടുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് ചോദ്യം ചെയ്ത അവതാരകയും നടിയുമായ അനുശ്രീ ബെംഗളൂരുവിലെ ലഹരി പാർട്ടികളിൽ സജീവമായി പങ്കെടുത്തിരുന്നുവെന്ന് അറസ്റ്റിലായ നൈജീരിയൻ ലഹരി ഇടപാടുകാരൻ ഫ്രാങ്ക് മൊഴി നൽകി. അനുശ്രീയെ വീണ്ടും ചോദ്യം ചെയ്തേക്കും.

കസ്റ്റഡിയിലുള്ള ചലച്ചിത്ര നൃത്തസംവിധായകൻ കിഷോർ അമൻ ഷെട്ടിയുടെയും സുഹൃത്ത് അഖീൽ നൗഷാദിന്റെയും വെളിപ്പെടുത്തലിനെ തുടർന്നാണ് തരുൺ രാജ്, മുഹമ്മദ് ഷക്കീർ, ഷാൻ, ഫ്രാങ്ക് എന്നിവരെ കൂടി മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സംഘം നടത്തിയിരുന്ന ലഹരി പാർട്ടികളിൽ ബോളിവുഡ്, കന്നഡ നടീനടന്മാരും മോഡലുകളും ക്രിക്കറ്റ് വാതുവയ്പുകാരുമാണ് പങ്കെടുത്തിരുന്നത്.

English Summary: Sandalwood drug racket: ED files money-laundering case to probe hawala angle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com