രാഹുലിന് ‘രാഷ്ട്രീയ’ ലക്ഷ്യമെന്ന് സ്മൃതി; കാർ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ–വിഡിയോ
Mail This Article
ലക്നൗ∙ യുപിയിലെ ഹത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പോയ രാഹുൽ ഗാന്ധിയെ പരിഹസിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കാർ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. യുപിയിലെ വാരണസിയിൽവച്ചാണ് സ്മൃതിയുടെ കാർ തടഞ്ഞത്. സുരക്ഷാ ജീവനക്കാരെത്തി പ്രതിഷേധക്കാരെ മാറ്റിയാണ് വഴിയൊരുക്കിയത്.
ഹത്രസിലേക്കുള്ള രാഹുലിന്റെ യാത്ര വെറും രാഷ്ട്രീയം മാത്രമാണെന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രസ്താവന. കോൺഗ്രസിന്റെ തന്ത്രത്തെപ്പറ്റി എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത്. ജനാധിപത്യ രാജ്യത്ത് ഒരു നേതാവിന്റെ യാത്രാ സ്വാതന്ത്ര്യം വിലക്കാനാവില്ല, എന്നാൽ രാഹുലിന്റെ യാത്ര രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ്. പെൺകുട്ടിക്ക് നീതി ലഭിക്കുന്നതിനു വേണ്ടിയല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
കഴിഞ്ഞ ദിവസം ഹത്രസിലേക്കുള്ള യാത്രമധ്യേ രാഹുൽ ഗാന്ധിയെ യുപി പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ശനിയാഴ്ച രാഹുലും പ്രിയങ്കയും വീണ്ടും ഹത്രസിലേക്ക് യാത്രതിരിച്ചു. പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീടു സന്ദർശിക്കാൻ ഇരുവർക്കും പൊലീസ് അനുമതി നൽകിയിട്ടുണ്ട്.
English Summary: Rahul Gandhi's Visit To Hathras "Politics, Not For Justice": Smriti Irani