ADVERTISEMENT

ബെംഗളൂരു ∙ കന്നഡ സിനിമയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ മുഖ്യപ്രതികളും ലഹരിപാർട്ടിയുടെ ആസൂത്രകരുമായവർക്ക് സഹായം നൽകിയിരുന്നത് അന്തരിച്ച മുൻ അധോലോക നേതാവ് മുത്തപ്പ റായിയുടെ മകൻ റിക്കി റായിയെന്ന് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ്. 

റിയൽ എസ്റ്റേറ്റ് മാഫിയയെ അടക്കി ഭരിക്കുകയും പിന്നീട് മാനസാന്തരപ്പെടുകയും ചെയ്ത അധോലോക ഗുണ്ട മുത്തപ്പ റായ് മാസങ്ങൾക്കു മുൻപാണ് മരിച്ചത്. രാജ്യാന്തര കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടായിരുന്ന റായ്, അധോലോക പ്രവർത്തനം അവസാനിപ്പിച്ച ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ബ്രെയിൻ ട്യൂമറിനെ തുടർന്നു ചികിത്സയിലിരിക്കെയാണു മരണം.

കേസിൽ ഇനിയും പിടികൂടാനുള്ള ആദിത്യ ആൽവയെ റിക്കി സഹായിച്ചതിനു തെളിവു ലഭിച്ചിട്ടുണ്ടെന്നു സിസിബി ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. ആദിത്യ ആൽവ രാജ്യം വിടാൻ ശ്രമിക്കുമെന്ന നിഗമനത്തിൽ എല്ലാ വിമാനത്താവളങ്ങളിലേക്കും വിവരം കൈമാറിയിട്ടുണ്ടെന്നും സിസിബി അറിയിച്ചു. ബിഡദിയിലെയും ബെംഗളൂരു സദാശിവ നഗറിലെയും വസതികളിൽ ഇന്നലെ പുലർച്ചെ 6.30 മുതൽ നടന്ന റെയ്ഡിനെ തുടർന്ന് റിക്കി റായിയെ സിസിബി കസ്റ്റഡിയിൽ എടുത്തിരുന്നു.

ദൾ നേതാവും മുൻ മന്ത്രിയുമായ ജീവരാജ് ആൽവയുടെ മകനും ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരനുമാണ് റിയൽ എസ്റ്റേറ്റ് വ്യാപാരിയായ ആദിത്യ ആൽവ. ഈ കേസിലാണ് നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും വിചാരണ തടവിലുള്ളത്. ആദിത്യ ആൽവയെ സംരക്ഷിക്കാൻ ഉന്നതതല നീക്കം നടക്കുന്നതായി പരക്കെ ആക്ഷേപം ഉയരുന്നതിനിടെയാണ് റിക്കി റായിയുടെ വീട്ടിൽ റെയ്ഡ് നടന്നത്.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ലഹരിമരുന്നായ മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ എന്ന എംഡിഎംഎ ലഹരി പാർട്ടികളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സെറ്റുകളിലെത്തുന്ന ചില നടിമാരുടെ വാനിറ്റി ബാഗുകളിൽ ലഹരിമരുന്ന് പതിവാണെന്നും കന്നഡ സിനിമയിലെ പല താരങ്ങളും ലഹരിക്ക് അടിമയാണെന്നും ചലച്ചിത്ര സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നടിമാരടങ്ങിയ സംഘം അറസ്റ്റിലായത്.

English Summary: Ricky Rai, son of ex-underworld don Muthappa Rai in Custody 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com