ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂവരും ഒളിവിലെന്നു പൊലീസ്; വീടുകളിൽ പോയി, കാണാനായില്ല
Mail This Article
തിരുവനന്തപുരം ∙ അശ്ലീല യൂട്യൂബർ വെള്ളായണി സ്വദേശി വിജയ് പി.നായരെ ‘കൈകാര്യം’ ചെയ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ തമ്പാനൂർ പൊലീസ് മൂവരുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടത്താനായിട്ടില്ല.
കഴിഞ്ഞ 26ന് ആണ് ഇവർ വിജയ് പി.നായർ താമസിച്ചിരുന്ന സ്റ്റാച്യുവിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി കരി ഓയിൽ ഒഴിക്കുകയും മർദിക്കുകയും ചൊറിയണം പ്രയോഗിക്കുകയും ചെയ്തത്. ലാപ്ടോപ്പും മൊബൈൽ ഫോണും കൈക്കലാക്കി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയും ചെയ്തു. താമസ സ്ഥലത്ത് അതിക്രമിച്ചു കയറി, സാധനങ്ങൾ മോഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണു തമ്പാനൂർ പൊലീസ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
5 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഇവരുടെ ജാമ്യാപേക്ഷ അഡിഷനൽ സെഷൻസ് കോടതി രൂക്ഷ വിമർശനത്തോടെ തള്ളിയിരുന്നു. ഇതോടെ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അറസ്റ്റ് ചെയ്യുമെന്നു പൊലീസ് വ്യക്തമാക്കി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ അറസ്റ്റും റിമാൻഡും ഒഴിവാക്കാൻ മറ്റു മാർഗമില്ലെന്നാണു പൊലീസിന്‍റെ വിലയിരുത്തൽ. എന്നാൽ ക്രിമിനലുകളല്ലെന്നും സ്ത്രീകളാണെന്ന പരിഗണനയോടെ തുടർ നടപടി സ്വീകരിക്കാനുമാണു നിർദേശം.
English Summary: Police search for Bhagyalakshmi after Sessions court rejects anticipatory bail