ADVERTISEMENT

മുംബൈ∙ നഗരത്തിന്റെ പ്രധാന മേഖലകളെയും പ്രാന്തപ്രദേശങ്ങളെയും ലോക്കൽ ട്രെയിൻ സർവീസുകളെയും സ്തംഭിപ്പിച്ച് വൈദ്യുതി തടസ്സം. ലോക്കൽ ട്രെയിനുകളെ ആശ്രയിച്ചിരുന്ന നഗരത്തിലെ ലക്ഷക്കണക്കിനു ജനങ്ങളെയാണ് ഇതു ബാധിച്ചത്. ടാറ്റ പവറിന്റെ സപ്ലൈയിലെ തടസ്സമാണ് കാരണമെന്ന് ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (ബെസ്റ്റ്) അറിയിച്ചു. വൈകുന്നേരത്തോടെ നഗരത്തിലെ മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

സംഭവത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര സംഘത്തെ മുംബൈയിലേക്ക് അന്വേഷണത്തിന് അയയ്ക്കുമെന്ന് കേന്ദ്ര ഊർജ മന്ത്രി ആർ.കെ. സിങ് അറിയിച്ചു. തടസ്സം നേരിട്ട 2000 മെഗാവാട്ടിൽ 1900 മെഗാവാട്ട് പുനഃസ്ഥാപിച്ചതായി കേന്ദ്ര മന്ത്രി പറഞ്ഞു. ദേശീയ ഗ്രിഡിൽ പ്രശ്നങ്ങളില്ലെന്നും സംസ്ഥാന ഗ്രിഡിലെ ചില ഭാഗങ്ങളിലാണ് പ്രശ്നങ്ങൾ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാറ്റ പവറിന്റെ കൽവയിലുള്ള കേന്ദ്രത്തിലെ തടസ്സമാണ് കാരണമെന്ന് ബെസ്റ്റ് അറിയിച്ചു. മുംബൈയിലെയും താനെയിലെയും ഭൂരിഭാഗം മേഖലകളെ വൈദ്യുതി തടസ്സം ബാധിച്ചുവെന്ന് മഹാരാഷ്ട്ര വൈദ്യുതി മന്ത്രി നിതിൻ റാവുത്ത് പറഞ്ഞു. സംസ്ഥാന വൈദ്യുതി ട്രാൻസ്മിഷൻ കമ്പനിയുടെ 400 കെവി കൽവ – പദ്ഘ കേന്ദ്രത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്താണ് രണ്ടാം നമ്പർ സർക്യൂട്ടിൽ സാങ്കേതിക തടസ്സം വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ 10.05നാണ് തടസ്സം ഉണ്ടായത്. ഇതേത്തുടർന്ന് ചർച്ച്ഗേറ്റ് – ബോറിവില്ലി ട്രെയിൻ ഗതാഗതം നിർത്തിവച്ചുവെന്ന് വെസ്റ്റേൺ റെയിൽവേ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, രാവിലെ 10.10ന് കൽവയിലെ എംഎസ്ഇടിസിഎല്‍ സബ് സ്റ്റേഷനിൽ ട്രിപ്പിങ് ഉണ്ടായതാണ് വൈദ്യുതി തടസ്സത്തിനു കാരണമെന്ന് ടാറ്റ പവർ അറിയിച്ചു. പുനസ്ഥാപിക്കൽ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും അവർ രാവിലെ വാർത്താ ഏജൻസിയോടു വ്യക്തമാക്കിയിരുന്നു.

നഗരത്തിന്റെ ജീവധാരയാണ് മുംബൈയിലെ ലോക്കൽ ട്രെയിനുകൾ. ദിവസവും 80 ലക്ഷത്തോളം പേരാണ് ഈ സേവനം ഉപയോഗിക്കുന്നത്. സെൻട്രൽ ലൈൻ, വെസ്റ്റേൺ ലൈൻ, ഹാർബർ ലൈൻ എന്നിങ്ങനെ മൂന്നു വ്യത്യസ്ത സംവിധാനങ്ങളാണ് ലോക്കൽ ട്രെയിനുകളിലുള്ളത്.

English Summary: Power Restored In Most Parts Of Mumbai, Uddhav Thackeray Orders Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com