ADVERTISEMENT

തിരുവനന്തപുരം∙ മാധ്യമപ്രവര്‍ത്തകൻ കെ.എം.ബഷീർ വാഹനമിടിച്ചു മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനു ജാമ്യം ലഭിച്ചു. രണ്ടു തവണ കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടും ഹാജരാകാത്തതിനെത്തുടർന്ന് ശ്രീറാമിനു കോടതി അന്ത്യശാസനം നൽകിയിരുന്നു. മൂന്നാം തവണ നോട്ടിസ് നൽകിയതിനു പിന്നാലെയാണ് ശ്രീറാം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തത്. കേസ് 27നു വീണ്ടും പരിഗണിക്കും.

രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസും കോടതിയില്‍ ഹാജരായി. വഫ നേരത്തെ 50,000 രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിന്മേലും ജാമ്യമെടുത്തിരുന്നു. അപകടസമയത്ത് ശ്രീറാം ഓടിച്ചിരുന്നത് വഫയുടെ പേരിലുള്ള വാഹനമാണ്.

കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്കു കോടതി ഫെബ്രുവരി 24നു നല്‍കിയിരുന്നു. കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്കു മാറ്റുന്നതിനായി ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടത്. 2020 ഫെബ്രുവരി മാസം 3നു പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു.

കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട്, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയില്‍ നരഹത്യാ കുറ്റത്തിന്റെ വകുപ്പായ 304(2) ശ്രീറാമിനെതിരെ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുവെന്നു കോടതി നിരീക്ഷിച്ചു. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന കുറ്റമായതിനാല്‍ സെഷന്‍സ് കോടതിയിലാണ് തുടർവിചാരണ നടക്കേണ്ടത്. മദ്യപിച്ച് അമിതവേഗതയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് 2019 ഓഗസ്റ്റ് മൂന്നിന് കെ.എം.ബഷീർ കൊല്ലപ്പെട്ടത്.

Content Highlight: Sriram Venkitaraman gets bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com