ADVERTISEMENT

തിരുവനന്തപുരം∙ ‍ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കിത്തത്തിന്റെ വേർപാടിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖവും അനുശോചനവും പ്രകടിപ്പിച്ചു.

ഭാരതീയ സാഹിത്യത്തിന് തീരാനഷ്ടം: ഗവര്‍ണര്‍

ജ്ഞാനപീഠം ജേതാവ് അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു. മഹാകവി അക്കിത്തത്തിന്റെ വിയോഗം ഭാരതീയ സാഹിത്യത്തിന്, വിശേഷിച്ച് മലയാള കവിതയ്ക്ക് തീരാനഷ്ടമാണ്. കവിതയിലെ സമുന്നത പാരമ്പര്യം എന്നും കാത്തുസൂക്ഷിച്ച അക്കിത്തത്തിന്റെ രചനകളില്‍ ഭാരതീയ പാരമ്പര്യവും മൂല്യങ്ങളും ആഴത്തില്‍ പ്രതിഫലിച്ചു. ഭാരതീയ ദര്‍ശനങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് മലയാള കവിതയില്‍ നവീന ഭാവുകത്വം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചു’– ഗവര്‍ണര്‍ പറഞ്ഞു. 

അറിവിന്റെ അക്ഷയഖനിയ്ക്ക് പ്രണാമം: പി.എസ്.ശ്രീധരൻ പിള്ള

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ മിസ്സോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള അനുശോചിച്ചു. ‌ഭൗതീകവും, മാനസികവുമായ എല്ലാത്തരം ചൂഷണങ്ങളേയും വെറുക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് ‘എല്ലാവരും വേല ചെയ്യുന്നതും, കൈയ്യിലും നാവിലും ചങ്ങല വീഴാത്തതും, തലയും വയറും നിറയുന്നതുമായ ഒരു നവലോകം സ്വപ്നം കാണുന്നു’ എന്ന പ്രതിബദ്ധതയോടെ മലയാള സാഹിത്യത്തിൽ നിറഞ്ഞു നിന്ന അക്കിത്തത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

കഴിഞ്ഞ ഡിസംബർ 4ന് കുമാരനല്ലൂരിൽ അദ്ദേഹത്തിന്റെ നാട്ടുകാരും, തപസ്യയും ചേർന്ന് സംഘടിപ്പിച്ച ജ്ഞാനപീഠ പുരസ്കാര അഭിനന്ദന സമ്മേളനത്തിൽ അദ്ദേഹം വീടിന് പുറത്ത് അവസാനമായി പങ്കെടുത്ത യോഗം നടന്നു. അതിൽ ഉദ്ഘാടകനായിക്കൊണ്ട് അദ്ദേഹത്തിന് ഉപഹാരം സമർപ്പിക്കാനും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങാനും കഴിഞ്ഞത് ദൈവാനുഗ്രഹമായി കരുതുന്നു. മഹാനായ ആ ധന്യാത്മാവിന്റെ പാവന സ്മരണയ്ക്ക് മുൻപിൽ പ്രണാമങ്ങൾ.

വിടവാങ്ങിയത് നവോത്ഥാന നായകൻ: കെ.സുരേന്ദ്രൻ

തന്റെ സാഹിത്യരചനകളാൽ സാമൂഹികവും സംസ്കാരികവുമായ പരിവർത്തനത്തിന് ഒരു ജനതയെ പ്രേരിപ്പിച്ച എഴുത്തുകാരനായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിന് നഷ്ടമായത് യഥാർഥ നവോത്ഥാന നായകനെയാണ്. ഇടതുപക്ഷ ഭൗതികവാദ ആശയങ്ങളുടെ പിടിയിൽ അമർന്ന് ശ്വാസം മുട്ടുകയായിരുന്ന മലയാള സാഹിത്യത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയിലൂടെ ഭാരതീയ സംസ്കാരത്തിന്റെ സ്വാതന്ത്ര്യം പകർന്നു നൽകിയത് അദ്ദേഹമായിരുന്നു.

മലയാള സാഹിത്യത്തെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന് മുമ്പും ശേഷവുമെന്ന് വിളിക്കുന്നത് അക്കിത്തത്തിന്റെ മഹത്വത്തിന്റെ തെളിവാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മാനസപൂജ, വെണ്ണക്കല്ലിന്റെ കഥ, മനസാക്ഷിയുടെ പൂക്കൾ, ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ), അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, കളിക്കൊട്ടിലിൽ, നിമിഷ ക്ഷേത്രം തുടങ്ങിയ അദ്ദേഹത്തിന്റെ എല്ലാ കൃതികളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ലളിതമായ ഭാഷയും പാവപ്പെട്ടവരോടുള്ള പ്രതിബദ്ധതയുമായിരുന്നു അക്കിത്തത്തിന്റെ മറ്റൊരു പ്രത്യേകതയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

English Summary: CM condoles death of Akkitham Achuthan Namboothiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com