ADVERTISEMENT

ജനാധിപത്യ രാജ്യത്തിന്റെ മുഖശ്രീയാണ് തിരഞ്ഞെടുപ്പ്. ജനനേതാവിനെ ജനം തന്നെ തിരഞ്ഞെടുക്കുന്ന ഈ പ്രക്രിയയിൽ ജനത്തെ ഒരിക്കലും ഒഴിച്ചുനിർത്താനാകില്ല. ലോകത്താകമാനം പടർന്നുപിടിച്ച കോവിഡ് മഹാമാരി സൃഷ്ടിച്ച ‘പുതിയ സ്വാഭാവികത’ പക്ഷേ ജനജീവിതത്തെ അപ്പാടെ മാറ്റിമറിച്ചിരിക്കുന്നു. വൈറസിന്റെ ‘ആധിപത്യം’ ജനാധിപത്യം പുലരുന്ന രാജ്യങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി ചില്ലറയല്ല. വലിയരീതിയിൽ പൊതുഇടപെടലും ബഹുജന ആശയവിനിമയവും ആവശ്യമുള്ളവയാണ് തിരഞ്ഞെടുപ്പുകൾ. സാമൂഹിക അകലം പാലിക്കൽ, ഒത്തുചേരലുകൾ ഒഴിവാക്കൽ തുടങ്ങിയവ അതിന് തടസം സൃഷ്ടിക്കും.

ഈ സാഹചര്യത്തിൽ ലോകത്ത് ഏറ്റവുമധികം വോട്ടർമാരുള്ള ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വെല്ലുവിളികൾ പലതാണ്. എങ്കിലും തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനുമാകില്ല. ‌ബിഹാറിലെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ത്യയിൽ‌ വീണ്ടും പോളിങ് ബൂത്തിലേക്കുള്ള വഴിതെളിക്കുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പും ചില ഉപതിരഞ്ഞെടുപ്പുകളും ഒഴിച്ചുനിർത്തിയാൽ കോവിഡ് വ്യാപനത്തിനുശേഷം രാജ്യത്തു നടക്കാൻ പോകുന്ന വലിയ തിരഞ്ഞെടുപ്പാണ് ബിഹാറിലേത്.

‘വെർച്വൽ’ ബിഹാർ

ഒക്ടോബർ അവസാനം മൂന്നുഘട്ടങ്ങളിലായാണ് ബിഹാർ വിധാൻസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. നവംബർ 10ന് വോട്ടെണ്ണൽ. മഹാമാരിയുടെ സമയത്ത് ദക്ഷിണ കൊറിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ വിജയകരമായി നടത്തിയ തിരഞ്ഞെടുപ്പ് രീതി അവലംബിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ  കർശന മുൻകരുതലുകളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സ്ഥാനാർഥികളും പോളിങ് ബൂത്തുകളിൽ‌ വോട്ടർ‌മാരും സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്‌. പ്രചാരണത്തിനായി വെർച്വൽ റാലികളും വോട്ടർമാരുമായുള്ള സംവാദത്തിന് സമൂഹമാധ്യമങ്ങളും കൂടുതലായി ഉപയോഗിക്കണമെന്നതാണ് ഇതിൽ പ്രധാനം.

ബഹുജന റാലികൾക്കും റോഡ് ഷോകൾക്കും പോലും പരിമിതമായ പൊതുജന പങ്കാളിത്തവും ശരിയായ സാമൂഹിക അകലവും പാലിക്കുന്നവയും വാഹനങ്ങളുടെ എണ്ണവും കുറച്ചുകൊണ്ടുള്ളവയാകണമെന്നും കമ്മിഷന്‍ നിഷ്കർഷിച്ചു. വീടുകയറിയുള്ള പ്രചാരണ പരിപാടികളും പരമാവധി കുറയ്ക്കണം. നാമനിർദേശം നൽകുമ്പോഴും കുറച്ച് പേർ മാത്രമേ സ്ഥാനാർഥിക്കൊപ്പം ഉണ്ടാകാവൂ. പോളിങ് പ്രക്രിയയ്ക്ക് പ്രത്യേക നടപടികൾ സ്വീകരിക്കും. പോളിങ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചു. തിരക്ക് ഒഴിവാക്കുന്നതിനായി ഓരോ പോളിങ് ബൂത്തിലെയും പരമാവധി വോട്ടർമാരുടെ പരിധി കുറച്ചു.

വോട്ടു രേഖപ്പെടുത്തുന്നതിനു മുൻപു വോട്ടർമാരെ തെർമൽ സ്കാനിങ് നടത്തും. എല്ലാവർക്കും കയ്യുറകൾ പോളിങ് കേന്ദ്രത്തിൽനിന്നു നൽകും. പോളിങ് ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഹാൻഡ് സാനിറ്റൈസർ, സോപ്പ്, വെള്ളം, മറ്റ് ആവശ്യമായ നടപടികൾ എന്നിവയും മാർഗനിർദേശങ്ങൾ അനുസരിച്ച് ലഭ്യമാക്കും. കോവിഡ് സ്ഥിരീകരിച്ചവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ കർശന സുരക്ഷയോടെ വോട്ടുചെയ്യാൻ അവസരമുണ്ടാകും. വയോധികർക്കും ഭിന്നശേഷിക്കാർക്കും തപാൽ വഴി വോട്ട് രേഖപ്പെടുത്താം.

Tejashwi-Yadav-and-Nitish-Yadav
ആർജെഡി നേതാവ് തേജസ്വി യാദവ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

മാറുന്ന വാഗ്‌ദാനങ്ങള്‍

ഒൻപതു കോടിയിലധികം വോട്ടർമാരാണ് ബിഹാറിൽ. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു കമ്മിഷന്റെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് സംസ്ഥാനത്ത് കാര്യങ്ങൾ നടപ്പാക്കുക എന്നതാകും വെല്ലുവിളി. 37 ശതമാനം പേർക്കു മാത്രം ഇന്റർനെറ്റ് സൗകര്യവും 27 ശതമാനം പേർക്ക് മാത്രം സ്മാർട്ട് ഫോണുമുള്ള സംസ്ഥാനമാണ് ബിഹാർ. ഫലത്തിൽ ഏകദേശം 73 % പേർക്കും മൊബൈലുകളിലെ വെർച്വൽ പ്രചാരണത്തില്‍ കാര്യമായ പ്രഭാവം ഉണ്ടാകാനിടയില്ല. അതിനാൽ തന്നെ  വെർച്വൽ പ്രചാരണവും സമൂഹമാധ്യമങ്ങൾ വഴിയുള്ള സംവാദങ്ങളും ബിഹാറിൽ എത്രമാത്രം പ്രായോഗികമാണെന്നതും കണ്ടറിയേണ്ടതായി വരും.

ഹോളോഗ്രാമുകളുടെ (ലേസര്‍ പ്രകാശത്തിന്റെ പ്രത്യേക പ്രകിരണത്താല്‍ രൂപപ്പെടുത്തുന്ന ത്രിമാന ഛായാചിത്രം) ഉപയോഗം പോലുള്ള സാങ്കേതികമായി മികച്ച ഇതര പ്രചാരണരീതികൾ ബിഹാറിൽ ആവശ്യമാണെന്ന് ഇതു തെളിയിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഇത്തരം നൂതന രീതികൾക്ക് വലിയ സാമ്പത്തിക ചെലവും ഉയർന്ന നിലവാരത്തിലുള്ള സാങ്കേതികവിദ്യയും ആവശ്യമായി വരും. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ദേശീയ പാർട്ടികൾക്കാകും ഇതു മേൽകൈ നൽകുക. പരിമിതമായ ഫണ്ട് മാത്രമുള്ള പ്രാദേശിക, ചെറു പാർട്ടികൾക്ക് ഇതു തിരിച്ചടിയാവുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

രാഷ്ട്രീയ പ്രചാരണത്തിനായി സമൂഹമാധ്യമങ്ങളും മറ്റ് വെർച്വൽ ആശയവിനിമയ രീതികളും അമിതമായി ഉപയോഗിക്കുന്നത് രാജ്യത്ത് നിലവിലുള്ള ഡിജിറ്റൽ രംഗത്തെ അസന്തുലിതാവസ്ഥ വർധിപ്പിച്ചേക്കാം. വെർച്വലായി പാർട്ടികൾക്കു സമീപിക്കാൻ സാധിക്കുന്ന വിഭാഗങ്ങൾക്കു തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ കൂടുതൽ പരിഗണനയും സാധാരണക്കാർ തഴയപ്പെടുന്ന സ്ഥിതിവിശേഷവും ഉരുത്തിരിഞ്ഞേക്കാം. ഇത്തരത്തിൽ ജനങ്ങളിലേക്ക് എത്താൻ സാധിക്കാത്ത പാർട്ടികളുടെ ഭാവിയും തുലാസിലാകും.

മാത്രമല്ല, വിവിധ മാർഗങ്ങളിൽ ഒരേസമയം നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന വെർച്വൽ സ്പേസിലെ എല്ലാ രാഷ്ട്രീയ ഇടപെടലുകളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും നിരീക്ഷിക്കുക എന്നത് തിരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചും കടുത്ത വെല്ലുവിളിയാകും. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വെർച്വൽ ഇടപെടലുകളിലൂടെ രാഷ്ട്രീയ പാർട്ടികൾ പെരുമാറ്റച്ചട്ടം ലംഘിക്കാനുള്ള സാധ്യതയും വളരെ കൂടുതലാകുമെന്നും വിലയിരുത്തലുണ്ട്.

സമൂഹമാധ്യമ ഇടങ്ങളെ ധ്രുവീകരിക്കുന്ന വ്യാജ വാർത്തകളുടെയും പ്രകോപനപരമായ വിദ്വേഷ പ്രചാരണങ്ങളുടെയും ഭീഷണി ഇത്തരം വെർച്വൽ രാഷ്ട്രീയ പ്രചാരണങ്ങളിൽ രൂക്ഷമാകുമെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ എസ്.വൈ ഖുറൈഷി നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടു തന്നെ സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് വിരുദ്ധമായി വരുന്ന സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതും വരും തിരഞ്ഞെടുപ്പുകളിൽ, തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പ്രധാന വെല്ലുവിളിയാകും.

Bihar Election 2019

ജനാധിപത്യം മുന്നോട്ട് തന്നെ

മഹാമാരിയുടെ സാഹചര്യത്തിലും തിരഞ്ഞെടുപ്പു നടക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നത് തർക്കമില്ലാത്ത വസ്തുതയായി തുടരുന്നുവെന്നതാണ് യാഥാർഥ്യം. ആരോഗ്യ അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഉപേക്ഷിച്ചാൽ സ്വേച്ഛാധിപത്യ പ്രവണതകൾ രാജ്യത്ത് വർധിച്ചേക്കാം. സാധാരണ ജനം ഉപജീവമാർഗത്തിനു പോലും കഷ്ടപ്പെടുന്ന ഈ സാഹചര്യത്തിൽ അതു കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

എങ്കിലും ഇന്ത്യയെ പോലെ പരന്നു കിടക്കുന്ന ഒരു രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികൾ ഏറെ നിർണായകമാകും. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടികൾ ആവശ്യമായതിനാൽ ഇപ്പോൾ നടത്തുന്ന തിരഞ്ഞെടുപ്പ് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കരുത്ത് ഒന്നുകൂടി വർധിപ്പിക്കുമെന്ന കാര്യത്തിൽ മാത്രം സംശയമില്ല.

English Summary: Coronavirus may alter the Democratic Process in India, Bihar a testing ground

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com