ADVERTISEMENT

കൊല്ലം∙ രാത്രി മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെക്കണ്ട് ഓടിയ ലോറി ഡ്രൈവര്‍ കൊല്ലം ചവറ തേവലക്കര പുത്തന്‍സങ്കേതം ഷാനവാസ് മന്‍സിലില്‍ മുഹമ്മദ് സാലിയുടെ മകന്‍ എം.ഷാനവാസിനെ ആലപ്പുഴ കലവൂരില്‍ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവിക മരണത്തിനു കേസെടുത്തു. മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരണത്തില്‍ അന്വേഷണം വേണമെന്നും ഉന്നതാധികൃതര്‍ക്ക് പരാതി നല്‍കുമെന്നും ബന്ധുക്കളും പറഞ്ഞു. ഷാനവാസ്, ഓട്ടത്തിനിടെ മതിലിലോ മറ്റോ ഇടിച്ചുവീണതോ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ ആവാം മരണകാരണമെന്ന് മാരാരിക്കുളം പൊലീസ് പറഞ്ഞു.

ദേശീയപാതയോരത്ത് മാരാരിക്കുളം കളിത്തട്ടിന് സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പടപ്പനാല്‍ സ്വദേശിക്കുള്ള എം സാന്‍ഡുമായി എറണാകുളം ഭാഗത്തുനിന്നു വന്ന ലോറി ദേശീയപാതയോരത്ത് നിര്‍ത്തി ഷാനവാസും ക്ലീനര്‍ വിന്‍സന്റും സമീപത്തെ തട്ടുകടയിലേക്കു പോകുമ്പോഴാണ് മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ വാഹനം എത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ ഇരുവരും ഓടി. ഉദ്യോഗസ്ഥര്‍ ആദ്യം വാഹനത്തില്‍ പിന്തുടര്‍ന്നു. തട്ടുകടയ്ക്കു സമീപത്തെ ഇടവഴിയിലൂടെ ഇരുവരും ഓടിയതോടെ ഉദ്യോഗസ്ഥരും കുറച്ചുദൂരം പിന്നാലെ ഓടി. ലോറിയില്‍നിന്ന് ഉടമയുടെ ഫോണ്‍ നമ്പര്‍ മനസ്സിലാക്കി വിളിക്കുകയും അടുത്ത ദിവസം വന്നു പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഉദ്യോഗസ്ഥര്‍ പോയതോടെ ഷാനവാസിന്റെ മൊബൈല്‍ ഫോണില്‍ ക്ലീനര്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതിനിടെ ലോറി ഉടമ കൊല്ലം സ്വദേശി ഷറഫുദ്ദീന്‍ ക്ലീനറെ വിളിച്ചു. പുലര്‍ച്ചെയായിട്ടും ഷാനവാസിനെക്കുറിച്ച് വിവരം കിട്ടാതിരുന്നതോടെ പൊലീസിനെ അറിയിച്ചു. പൊലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് സമീപത്തെ വീടിന്റെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഷാനവാസ് കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തി.

English Summary: Lorry Driver found dead at Mararikulam - follow-up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com