ADVERTISEMENT

മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൽഹര മണ്ഡലത്തിലെ പ്രചാരണം ഇപ്പോൾ മുഴുവൻ ‘ശ്രീരാമ’മയമാണ്. കേൾക്കുന്നത് രാമകഥയും. കൈകൾ കൂപ്പി വീടുകൾതോറും കയറിയിറങ്ങുകയാണ് ഒരു സന്യാസിനി. 34കാരിയായ സാധ്വി റാം സിയ ഭാരതി. എന്നാൽ ഇവർ ബിജെപി സ്ഥാനാർഥിയാണെന്നു കരുതിയെങ്കിൽ തെറ്റി. ഛത്തർപുർ ജില്ലയിലെ മൽഹര മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായാണ് ഇവർ മൽസരിക്കുന്നത്.

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മൽഹര. ഭരണത്തിലിരുന്നപ്പോൾ 1000 ഗോശാല മുതൽ റാം വൻ ഗമൻ പഥ് വരെ പ്രഖ്യാപിക്കുകയും ശ്രീലങ്കയിലെ സീതാ മാതാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി സഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത് മധ്യപ്രദേശിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ്  മൃദു ഹിന്ദുത്വം പരീക്ഷിക്കുകയാണ് എന്ന ആരോപണങ്ങൾക്കു ശക്തി പകർന്നാണ് ഈ ഉപതിരഞ്ഞെടുപ്പിൽ മൽഹരയിൽ സാധ്വി റാം സിയ ഭാരതിയെ നിർത്തിയിരിക്കുന്നതും. വളരെ ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാനത്ത് കോൺ‍ഗ്രസ് ഒരു ഉമാ ഭാരതിയെ കണ്ടെത്തിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ലോധികളുടെ ശക്തിയിൽ ഭാരതി

ലോധി വിഭാഗത്തിലെ ശക്തയായ നേതാവാണ് മധ്യപ്രദേശിന്റെ മുൻ‍മുഖ്യമന്ത്രികൂടിയായ ഉമാഭാരതി. മൽഹരയിലെ കോൺഗ്രസിന്റെ സ്ഥാനാർഥിയായ റാം സിയ ഭാരതിയും ലോധി വിഭാഗത്തിൽനിന്നുള്ളയാളാണ്. ഭാരതി എന്ന പേര് ഉള്ളതിനൊപ്പം നിരവധി സാമ്യതകളും ഇരുവർക്കുമുണ്ട്. ലോധി സമുദായത്തിന്റെ പിന്തുണയുള്ള ഇരുവരും കഥാ വാചക് എന്നാണ് അറിയപ്പെടുന്നത്. വ്യാഖ്യാനിച്ചു പറയുന്നവർ എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. ഒരേ മണ്ഡലത്തിൽനിന്ന് സ്ഥാനാർഥികളായ സന്യാസിനികളെന്നതും ഇരുവർക്കും ഒരുപോലെയുള്ള വിശേഷണങ്ങളാണ്.

ബിജെപി നേതാവായിരുന്ന അന്തരിച്ച വിജയ രാജെ സിന്ധ്യയായിരുന്നു കഥാ വാചക് ആയിരുന്ന ഉമാഭാരതിയെ ആദ്യമായി കണ്ടെത്തിയത്. സിന്ധ്യയാണ് ഉമാഭാരതിക്ക് രാഷ്ട്രീയത്തിൽ അവസരമൊരുക്കിക്കൊടുത്തത്. അതുപോലെ ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പമുണ്ടായിരുന്നു റാം സിയ ഭാരതിക്ക്. പക്ഷേ, സിന്ധ്യ ബിജെപി വഴി തേടിയപ്പോൾ ഇവർ കോൺഗ്രസിൽത്തന്നെ ഉറച്ചുനിന്നു.

ടികാംഗഢ് ജില്ലയിലെ അത്രാർ ഗ്രാമത്തിൽ ജനിച്ച റാം സിയ ഭാരതിയെ കുട്ടികളില്ലാതിരുന്ന അമ്മയുടെ സഹോദരി മൂന്നാം വയസ്സിൽ ദത്തെടുക്കുകയായിരുന്നു. ചെറുപ്പം മുതലേ മതപഠനത്തിൽ ആകൃഷ്ടയായിരുന്ന അവർ മതപുസ്തകങ്ങളിൽ വളരെ ചെറുപ്പത്തിലേ താൽപര്യം കാണിച്ചു. എട്ടാം വയസ്സിൽ സന്യാസിനിയായി. നിലവിൽ മൽഹരയ്ക്കു സമീപം ബഹ്മനി ഘട്ടിലെ സ്വന്തം ആശ്രമത്തിലാണ് അവർ ജീവിക്കുന്നത്. അനുയായികൾക്കിടയിലും ലോധി സമുദായത്തിലെ വോട്ടർമാർക്കിടയിലും ശക്തമായ സ്വാധീനം ഇവർക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഉമാ ഭാരതി (ഫയൽ ചിത്രം) (Photo by NARINDER NANU / AFP)
ഉമാ ഭാരതി (ഫയൽ ചിത്രം) (Photo by NARINDER NANU / AFP)

മൽഹര: ശക്തര്‍ ലോധി, യാദവ് വിഭാഗക്കാർ

2018ലെ തിരഞ്ഞെടുപ്പിൽ മൽഹരയിൽനിന്നു കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചയാളാണ് പ്രദ്യുമാൻ സിങ് ലോധി. ബിജെപിയുടെ ലളിത യാദവിനെ പരാജയപ്പെടുത്തിയ പ്രദ്യുമാൻ സിങ് ലോധി ഇപ്പോൾ ഉമാഭാരതിയുടെ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്. ജൂലൈയിലാണ് കോൺഗ്രസിൽനിന്ന് രാജിവച്ച് ഇയാൾ പോയത്. പിന്നാലെ സർക്കാർ സ്ഥാപനമായ സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ ചെയർപഴ്സനായി നിയമിതനാകുകയും ചെയ്തു. ഇപ്പോൾ ബിജെപിയുടെ ടിക്കറ്റിൽ മൽഹരയിൽനിന്നു ജനവിധി തേടാനിറങ്ങിയിരിക്കുകയാണ് പ്രദ്യുമാൻ. ഉമാഭാരതി ഇയാൾക്കായി പ്രചാരണത്തിനിറങ്ങിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2018ൽ മൽഹരയ്ക്കുള്ള പിടിവലിയിൽ റാം സിയ ഭാരതിയുടെ പേരും പറഞ്ഞു കേട്ടിരുന്നു. എന്നാൽ അന്ന് സീറ്റ് കിട്ടിയില്ല. പക്ഷേ. ശിവ്‌പുരിയിലെ കോലാറസ് മണ്ഡലത്തിലും അശോക് നഗറിലെ മുൻഗവോലി മണ്ഡലത്തിലും കോൺഗ്രസിനായി ഇവർ പ്രചാരണത്തിനിറങ്ങി. രണ്ടിടങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികളാണ് ജയിച്ചത്.

എന്നാൽ പുറത്തുനിന്നുള്ളയാൾ എന്ന പരിവേഷം പ്രാദേശികമായി ചില എതിർപ്പുകൾ റാം സിയ ഭാരതിക്കുമേൽ എതിരാളികൾ ചാർത്തിക്കൊടുക്കുന്നുണ്ട്. സീറ്റിനായി മോഹിച്ചിരുന്നവർ മറുകണ്ടം ചാടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എന്നാൽ എല്ലാവരോടും സംസാരിച്ച് പിന്തുണ നേടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അവർ.

മൽഹരയിലെ ശക്തരായ രണ്ടു വിഭാഗങ്ങളാണ് ലോധി, യാദവ് വിഭാഗക്കാർ. ബിജെപിയും കോൺഗ്രസും ലോധി വിഭാഗത്തിൽനിന്നുള്ളയാൾക്ക് സീറ്റ് നൽകിയപ്പോൾ യാദവ് വിഭാഗത്തിന്റെ കൈവശമാണ് മൽസരത്തിന്റെ താക്കോൽ. എന്നാൽ ബിഎസ്പിയിൽ ചേർന്ന മുൻ മന്ത്രികൂടിയായ അഖണ്ഡ് പ്രതാപ് സിങ് യാദവും മൽഹരയിൽനിന്ന് മൽസരിക്കുന്നുണ്ട്. ലോധി വോട്ടുകൾ ബിജെപിക്കും കോൺഗ്രസിനുമായി പോയാൽ യാദവ വോട്ടുകളിലൂടെ മണ്ഡലം പിടിക്കാമെന്നാണ് മായവതിയുടെ ബിഎസ്പി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ദിഗ്‌വിജയ് സിങ് സർക്കാരിൽ മന്ത്രിയായിരുന്ന പ്രതാപ് സിങ് യാദവ് പാർട്ടി വിട്ട് ബിജെപിയിലൂടെ ശിവ്‌രാജ് സിങ് ചൗഹാൻ സർക്കാരിൽ ചേർന്നിരുന്നു. പിന്നീട് കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇയാൾ കോൺഗ്രസിലോട്ടു ചാടി. ഇപ്പോൾ ബിഎസ്പിയിലും ചേക്കേറി. മൽഹരയിൽനിന്ന് മൽസരിക്കാനുള്ള യാദവിന്റെ ആവശ്യം കോൺഗ്രസ് നിരസിച്ചതാണ് കാരണം.

കാവി ധരിച്ചിട്ടും എന്തുകൊണ്ട് കോൺഗ്രസ്?

കാവി ധരിച്ചിട്ടും എന്തുകൊണ്ട് കോൺഗ്രസിനൊപ്പം നിൽക്കുന്നുവെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം സാധ്വി റാം സിയ ഭാരതിക്കുണ്ട്. ‘എന്റെ മുത്തച്ഛൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. പിതാവും കോൺഗ്രസുമായി ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. ഞങ്ങൾ എല്ലായ്പ്പോഴും പാർട്ടിക്കൊപ്പമായിരുന്നു. കോൺഗ്രസിന്റെ ഇന്ത്യയെന്ന ആശയത്തോടാണ് താൽപര്യം. കാവി വസ്ത്രം ധരിച്ച് കോൺഗ്രസ് സ്ഥാനാർഥിയാകുന്നതിൽ തനിക്കൊരു പ്രശ്നവും തോന്നുന്നില്ല’ – അവർ മാധ്യമങ്ങളോടു വെളിപ്പെടുത്തി.

പതിവു ബിജെപി റാലികളിൽ കേട്ടിരുന്ന രാമരാജ്യ മുദ്രാവാക്യങ്ങൾ ഇപ്പോൾ മൽഹരയിലെ കോൺഗ്രസ് റാലികളുടെയും ഭാഗമാണ്. ‘ഭാരത് മാതാ കി ജയ്, ഭഗവാന്‍ ശ്രീറാം കി ജയ്, ഹനുമാൻ ജി മഹാരാജ് കി ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുടെ അവസാനം ‘കോൺഗ്രസ് പാർട്ടി സിന്ദാബാദ്’ എന്നുംകൂടി കേൾക്കും. ശ്രീരാമന്റെ പേരും രാമചരിതമനസ്സിൽനിന്നുള്ള ഉദ്ധരണികളും ചൊല്ലിയാണ് റാം സിയ ഭാരതി പ്രചാരണ റാലികൾ ആരംഭിക്കുക. പിന്നീട് ഹനുമാന്റെ കഥകളിലേക്കും കോൺഗ്രസ് പാർട്ടി നേതൃത്വത്തിലേക്കും എത്തും. ബിജെപി നേതാക്കളെ മതപുസ്തകങ്ങളിലെ രാക്ഷസ കഥാപാത്രങ്ങളുമായാണ് റാം സിയ ഭാരതി ഉപമിക്കുന്നത്. പുരാണങ്ങളിലെ കഥകൾ ചൊല്ലി വോട്ടർമാരെ പാട്ടിലാക്കുകയാണ് ലക്ഷ്യം.

‘ബിജെപി വോട്ടർമാരെ വഞ്ചിക്കുക മാത്രമല്ല, അവരുടെ വിശ്വാസത്തെ തകർക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്. മതത്തിന്റെയും രാമന്റെയും ഗോമാതാവിന്റെയും പേരിൽ വോട്ടു തേടും എന്നിട്ട് കലാപമുണ്ടാക്കും. ഇന്ത്യക്കാർക്കിടയിൽ ശത്രുതയുണ്ടാക്കും. ഇതു ഹിന്ദുത്വത്തിന് എതിരാണ്. അതു മാറ്റാനാണ് ഞാൻ വന്നിരിക്കുന്നത്. രാഷ്ട്രീയവൽക്കരിക്കുകയല്ലാതെ ഗോക്കൾക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. എന്നാൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ 1000 ഗോശാലകൾ നിർമിച്ചു. കാലിത്തീറ്റയ്ക്കുള്ള വിഹിതം ദിവസം 4 രൂപ എന്നതിൽനിന്ന് 20 ആക്കുകയും ചെയ്തു. അധികാരത്തിലിരുന്ന 15 മാസത്തിനകം 26 ലക്ഷം കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളി’ – അവർ റാലികളിൽ പറയുന്നു.

പാർട്ടിയെ ഉപേക്ഷിച്ച് മറുകണ്ടം ചാടിയവർ ജനവിശ്വാസം തകർത്തതു കൂടി തൊഴിലില്ലായ്മയെക്കുറിച്ചും വികസനത്തെക്കുറിച്ചും റാലികളിൽ പ്രസംഗിക്കുന്നതിനിടെ റാം സിയ ഭാരതി ഊന്നിയൂന്നി പറയുന്നുണ്ട്. ഈ വഞ്ചനയ്ക്ക് പകരം ചോദിക്കാനാണ് മൽസരിക്കുന്നതെന്നും അവർ റാലികളിൽ വിശദീകരിക്കുന്നു.

മധ്യപ്രദേശ് രാഷ്ട്രീയത്തിലെ മൂന്നാം സന്യാസിസിയാണ് സാധ്വി റാം സിയ ഭാരതി. മാലെഗാവ് സ്ഫോടനക്കേസിൽ ആരോപണവിധേയായ സാധ്വി പ്രഗ്യ സിങ് ഠാക്കൂർ ആണ് മറ്റൊരാൾ. എന്നാൽ കോൺഗ്രസ് ടിക്കറ്റ് നൽകുന്ന ആദ്യ സന്യാസിനിയാണ് ഇവർ. അതേസമയം, കാവി ധരിച്ചതുകൊണ്ട് ആരും സന്യാസിമാരാകില്ലെന്നായിരുന്നു ബിജെപി സ്ഥാനാർഥിയായ പ്രദ്യുമാൻ സിങ് ലോധിയുടെ നിലപാട്. മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തരുത്. രണ്ടും രണ്ടാണ്. ജനം വിധി നിർണയിക്കട്ടേയെന്നും പ്രദ്യുമാൻ സിങ് ലോധി കൂട്ടിച്ചേർത്തു.

ജലദൗർലഭ്യത്തെക്കുറിച്ചു മിണ്ടാതെ പ്രചാരണം

മധ്യപ്രദേശിലെ ഏറ്റവും ജലദൗർലഭ്യമേഖലയാണ് ബുന്ദേൽഖണ്ഡ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 28ൽ 16 സീറ്റുകളും ബുന്ദേൽഖണ്ഡിലെ ഗ്വാളിയോർ – ചമ്പൽ മേഖലയിലാണ്. എന്നിട്ടും ഒരു രാഷ്ട്രീയക്കാർപ്പോലും ജലലഭ്യതയെക്കുറിച്ചു പ്രചാരണത്തിൽ പറയുന്നില്ല. മഴ പെയ്താലും ആ വെള്ളം അരിച്ചിറങ്ങാത്ത തരത്തിലുള്ള മണ്ണാണ് ഈ മേഖലയിലേത്. അതിനാൽ ജലദൗർലഭ്യം രൂക്ഷം. കോൺഗ്രസും ബിജെപിയും രാമനെക്കുറിച്ചുമാത്രമാണ് ഇവിടെ പറയുന്നത്. അയോധ്യയിൽ രാമക്ഷേത്രം സാധ്യമാക്കിയതിനെക്കുറിച്ച് ബിജെപിയും യഥാർഥ രാമരാജ്യം ഇതല്ലെന്നും വരാനിരിക്കുന്നതേയുള്ളൂവെന്നു കോൺഗ്രസും പ്രചാരണം നടത്തുന്നു.

മധ്യപ്രദേശ് ആരു വാഴും? നിർണായകം ഉപതിരഞ്ഞെടുപ്പുകൾ

2020 മാർച്ച് 10ന് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽനിന്ന് രാജിവച്ചപ്പോൾ കൂടെക്കൊണ്ടുപോയത് 22 എംഎൽഎമാരെക്കൂടിയാണ്. പിന്നെ പലപ്പോഴായി മറ്റുചിലരും മറുകണ്ടം ചാണ്ടി. അതുകൊണ്ട് തന്നെ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണായകമാണ് മധ്യപ്രദേശിലെ ഉപതരിഞ്ഞെടുപ്പ്.

28 സീറ്റുകളിലേക്കാണ് നവംബർ മൂന്നിന് ഉപതിരഞ്ഞെടുപ്പ്. 230 അംഗ നിയമസഭയിൽ ബിജെപിക്ക് 107, കോൺഗ്രസിന് 88 എന്നിങ്ങനെയാണ് അംഗബലം. നാലു സ്വതന്ത്രരും ബിഎസ്പിക്കും എസ്പിക്കും ഓരോ അംഗങ്ങൾ വീതവും ഉണ്ട്.

കോൺഗ്രസിൽനിന്നെത്തിയ 25 എംഎൽഎമാർക്ക് ബിജെപി ടിക്കറ്റ് നൽകിയപ്പോൾ ജാതി സമവാക്യങ്ങളും സർവേകളും നടത്തി കണക്കുകൂട്ടിയശേഷമാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

English Summary: Madhya Pradesh bypolls: Congress fields Sadhvi Ram Siya Bharti on Uma Bharti’s turf, Malhara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com