ADVERTISEMENT

തിരുവല്ല ∙ ജോസഫ് മാർത്തോമ്മാ ഹൃദയത്തോടു ചേർത്തുപിടിച്ച മൂന്നു കാര്യങ്ങളുണ്ട്. ചരിത്രബോധവും പൈതൃകവും പിന്നെ ഓർമകളും. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ ഒരു കാലഘട്ടത്തിനാണു തിരശീല വീഴുന്നത്– കേട്ടറിഞ്ഞ 19–ാം നൂറ്റാണ്ട്, ജീവിച്ചറിഞ്ഞ 20–ാം നൂറ്റാണ്ട്, കുർബാനപോലും കാഴ്ച മാത്രമായി മാറിയ 21–ാം നൂറ്റാണ്ട്. ഇതു മൂന്നും ആ ജീവിതത്തിനു നേരനുഭവമായി. ബൈബിളിലെ ഇതിഹാസ പുരുഷനായ മോശയെപ്പോലെ കാലത്തെ ഹൃദയത്തിലുൾക്കൊള്ളാൻ ദൈവം തിരഞ്ഞെടുത്ത കർമജീവിതം. മാർത്തോമ്മാ ശ്ലീഹായ്ക്കടുത്ത സിംഹാസത്തിൽനിന്നു നിങ്ങൾക്കു വാഴ്‌വ് എന്ന ആമുഖത്തോടെയുള്ള കൽപനകളിൽ നിറഞ്ഞു നിന്നതു വിശ്വാസികളുടെയും സമൂഹത്തിന്റെയും ആവശ്യങ്ങൾ. സഭാമാസികയിലെ മെത്രാപ്പൊലീത്തയുടെ കത്തുകൾ എന്ന പംക്തിയിൽ ഉടനീളം നിഴലിച്ചതു നന്മ ചെയ്തവരുടെ കഥകൾ. അനുഭവങ്ങളുടെ ഉപ്പു പുരണ്ട പഴയകഥ കേൾക്കാൻ ജനം കാതുകൂർപ്പിച്ചു.

പച്ചമനുഷ്യന്റെ നിഷ്കളങ്കത ഊന്നുവടിയാക്കി, കാരുണ്യം ശിരോവസ്ത്രമാക്കി, സ്നേഹത്തിലേക്കു ചാരുകസേരയിട്ട മനസ്സ്. നിശ്ചയദാർഢ്യത്തിലേക്കു നീണ്ടുനിവർന്ന ആജ്ഞാശക്തി നിറഞ്ഞ കണ്ണുകൾ. അഹരോനെപ്പോലെ നീണ്ടു വെളുത്ത താടി. ചുവന്ന കുപ്പായവും കറുത്ത വടിയും നൽകിയ അഭൗമപരിവേഷം. തനി മധ്യതിരുവിതാംകൂറുകാരന്റെ കണിശതയും കൃത്യതയും. വാക്കുപാലിക്കുന്ന കാര്യത്തിലെ രാജകീയമായ ധർമബോധം. ഏതു കൊടുങ്കാറ്റിലും ഇളകാത്ത ചങ്കുറപ്പ്. സഭാസ്നേഹത്തിന്റെ മതിലകത്തെ വിശ്വാസഗോപുരം. ഭാരത രാജ്യത്തോടുള്ള അചഞ്ചലമായ സ്നേഹം. കൃപയുടെ വെളിച്ചം നുകർന്നും കരുതലിന്റെ ദീപാവലി തെളിച്ചും പ്രകാശം പരത്തിയ കർമയോഗി ജീവിതയാത്രയുടെ കുട മടക്കുമ്പോൾ തുടക്കമിട്ട പ്രസ്ഥാനങ്ങളും ശിലയിട്ടു വളർത്തിയ സ്ഥാപനങ്ങളും ജനഹൃദയങ്ങളിൽ വെയിലേറ്റു തിളങ്ങുന്നു.

ആ മനസ്സ് വിങ്ങിയത് പലരും കണ്ടില്ല. അതു കാരുണ്യത്തിന്റെ നിലാവായി പലരിലേക്കും ഒഴുകിപ്പരന്നതു ചിലർ മാത്രം തിരിച്ചറിഞ്ഞു. അതിനൊന്നും ചെവി കൊടുക്കാതെ ആ സന്യാസി തന്റെ നിയോഗം തുടർന്നു. എതിർത്തവരെയും ചേർത്തുനിർത്തി. എല്ലായിടത്തും ഓടിയെത്തി. സത്യാനന്തര ലോകം അങ്ങനെയാണെന്നു സ്വയം ആശ്വസിച്ചു.

വേദപുസ്തകത്തിൽ ഇപ്പോഴും ഒരു കുറിപ്പ് സൂക്ഷിച്ചിട്ടുണ്ട്. സ്ഥാനാരോഹണത്തലേന്ന്, ഒപ്പം നിയോഗത്തിലേക്കു വന്ന, കാലംചെയ്ത ഈശോമാർ തിമോത്തിയോസിനും തനിക്കും ഡോ. യൂഹാനോൻ മാർത്തോമ്മാ നൽകിയ ഉപദേശം: കൊടുങ്കാറ്റും തിരമാലയും നിറഞ്ഞ ജീവിതപാതയാണ് മുന്നിൽ. ദൈവത്തിൽ അടിയുറച്ച് അചഞ്ചലമായി മുന്നേറുക. സഭാസേവനം ഒരു നുകമാണെന്ന തിരിച്ചറിവും ജോസഫ് മാർത്തോമ്മായെ ഭരിച്ചിരുന്നു. പുഞ്ചിരിയോടെ 45 വർഷത്തോളം ആ ദൗത്യം നിറവേറ്റി. ആദ്യപേരായിരുന്ന ഐറേനിയസ് എന്ന യവനപദത്തിന്റെ അർഥം ഉൾക്കൊണ്ട് സമാധാനപുരുഷനായി ജീവിച്ചു.

മാരാമൺ കൺവൻഷനും പമ്പാനദിയും ആ ഹൃദയത്തിന്റെ അരികിലൂടെ ഒഴുകി. സഭാചരിത്രത്തിന്റെ ഗതിതിരിച്ച നവീകരണം എന്ന ആശയത്തിനു തുടക്കമിട്ട പിതാമഹന്മാരുടെ പാരമ്പര്യത്തിൽ ആ മനസ്സ് അഭിമാനം കൊണ്ടു. സ്വാതന്ത്ര്യ സമരത്തോടൊപ്പം ജീവിച്ചു. സി. കേശവന്റെ 1935–ലെ വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിന്റെ ഊർജം ഉൾക്കൊണ്ട് ഖദർധാരിയായി. ലോകത്തിലെ പ്രധാന സർവകലാശാലകളിൽ പഠിച്ച് പിൽക്കാലത്ത് ആഗോള സഭാഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദമായി. യുഎന്നിൽ വരെ ആ ശബ്ദം മുഴങ്ങി. 3 ഡോക്ടറേറ്റുകളുടെ പൊൻതൂവൽ (വെർജീനിയ, സെറാംപുർ, അലഹാബാദ് അഗ്രിക്കൾച്ചർ സർവകലാശാല) പ്രാഗൽഭ്യത്തിന്റെ ആ ശിരസ്സിനു മകുടമായി.

ഏറ്റവുമധികം ചാർച്ചക്കാരായ ബിഷപുമാരുള്ള സഭാപിതാവായി. എട്ടു പേർക്കിടയിലെ ഒൻപതാമനെന്ന നവഗ്രഹപ്രഭയിൽ സഭാതാരാപഥത്തിൽ തിളങ്ങാമായിരുന്നിട്ടും അത് ആരോടും പറയാൻ ശ്രമിച്ചില്ല. ഇതു ലോക റെക്കോർഡ് തന്നെയല്ലേ എന്ന കാര്യം ഗവേഷകർ ചികഞ്ഞെടുക്കട്ടെ എന്ന നിസംഗ നിലപാട്. ഒരു ആത്മകഥ രചിക്കുന്ന കാര്യത്തിലും പുലർന്നു ഈ നിർമമത. സഭയ്ക്കു മാത്രമല്ല, ചരിത്രം ഇഷ്ടപ്പെടുന്നവരുടെയെല്ലാം നഷ്ടമായി അതുമാറി. കേട്ടുകേൾവികൾ വിസ്മൃതിയിലേക്കു മറഞ്ഞു നിശബ്ദമായി. രചനകളിൽ സഹായിച്ചിരുന്നവർക്കും ഒപ്പം നടന്നു കഥകൾ കേട്ടവർക്കും പൂർത്തീകരിക്കാൻ ഒരു ദൗത്യം അവശേഷിപ്പിച്ചാണ് ആ പിതാവ് വിടവാങ്ങിയത്. പാലക്കുന്നത്തു തറവാടിനും ഇതു തീരാനഷ്ടമാണ്. ഏബഹാം മൽപ്പാനിൽ നിന്നു തുടങ്ങി 5 തലമുറയിലേക്കു തുടർന്ന കൈവയ്പ്പാണ് കാലം തിരിച്ചെടുത്തിരിക്കുന്നത്.

English Summary: Remembering Dr.Joseph Marthoma metropolitan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com